വുഹാനില്‍ അന്ന് നടന്നതെന്ത്? വൈറോളജി ലാബിലെ സ്റ്റാഫിന് കൊറോണയുണ്ടോ? വെളിപ്പെടുത്തല്‍!!
ബെയ്ജിംഗ്: വുഹാനിലെ വൈറോളജി ലാബിനെ കുറിച്ച് പല കോണ്‍സ്പിറസി തിയറികളും ഇപ്പോള്‍ സജീവമാണ്. അമേരിക്കയാണ് വിവിധ പ്രചാരണങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ ചൈനീസ് ലാബില്‍ കൊറോണ നിര്‍മിച്ചെന്ന വാദത്തെ വുഹാനിലെ വൈറോളജി ലാബ് ഡയറക്ടര്‍ തള്ളുന്നു. രാജ്യത്തെ തന്നെ അതിസുരക്ഷാ ലാബുകളിലൊന്നാണ് വുഹാനില്‍ ഉള്ളത്. ലാബില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന വാദം തികച്ചും തെറ്റാണ്. ഇത് അസാധ്യമായ കാര്യമാണെന്നും ലബോറട്ടറി ഡയറക്ടര്‍ യുവാന്‍ ഷിമ്മിംഗ് പറഞ്ഞു. ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള വൈറസ് ലാബില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ലെന്നും ഷിമ്മിംഗ് വ്യക്തമാക്കി.
നിലവില്‍ അമേരിക്ക വുഹാനിലെ ലാബിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ഒരു സ്റ്റാഫിലാണ് വൈറസ് ആദ്യം എത്തിയതെന്നും തുടര്‍ന്നാണ് അത് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്നും യുഎസ് ആരോപിക്കുന്നു. എന്നാല്‍ മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് എത്തിയതെന്നാണ് ചൈനയുടെ നിലപാട്. വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് അത് വന്നതെന്നും സൂചിപ്പിക്കുന്നു. അതേസമയം വുഹാനിലെ പി4 ലബോറട്ടറിയില്‍ അപകടകരമായ രീതിയില്‍ വൈറസ് പരീക്ഷണം നടക്കുന്നില്ല. തങ്ങളുടെ സ്റ്റാഫുകളില്‍ ഒരാള്‍ക്ക് പോലും കൊറോണ ബാധയില്ലെന്നും ഷിമ്മിംഗ് വെളിപ്പെടുത്തി. യുഎസ്സിന്റെ വാദത്തെ പൊളിക്കുന്ന വെളിപ്പെടുത്തലാണിത്.
കൊറോണവൈറസുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലെ പഠനങ്ങള്‍ക്കാണ് വുഹാനിലെ ശാസ്ത്രജ്ഞര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഷിമ്മിംഗ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പേ ഈ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ലാബ് തള്ളിയതാണ്. കൊറോണവൈറസിന്റെ പാത്തോജന്‍ സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് വുഹാന്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈറസ് എന്നിട്ടും ലാബില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നവരോട് അതൊരിക്കലും സാധ്യമാകുന്ന കാര്യമല്ലെന്നാണ് പറയാനുള്ളതെന്നും ഷിമ്മിംഗ് വ്യക്തമാക്കി. ട്രംപും മറ്റ് റിപബ്ലിക്കന്‍ സഖ്യകക്ഷികളും കൊറോണ ചൈനയിലെ ലാബില്‍ നിന്നാണ് വന്നതെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ട്രംപിന്റെ നീക്കത്തിന് പിന്നില്‍ വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പാണ് ഉള്ളത്. ജനരോഷം ട്രംപിന് നേരെ ഉയരുന്ന സാഹചര്യത്തില്‍ ഇത് ചൈനയ്ക്ക് നേരെ വഴിതിരിച്ച് വിടാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഈ പഠനങ്ങള്‍ നടത്തിയവര്‍ക്ക് തങ്ങള്‍ ഏത് തരം പഠനങ്ങളാണ് ലാബില്‍ നടത്തിയതെന്ന് നന്നായിട്ടറിയാം. വൈറസും സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. എന്നാല്‍ ഇതു മറച്ച് വെച്ച് മറ്റ് പ്രചാരണങ്ങളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ചില മാധ്യമങ്ങള്‍ മനപ്പൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. വെറും അഭ്യൂഹങ്ങളുടെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. തെളിവുകള്‍ ഒന്നുപോലുമില്ലെന്നും ഷിമ്മിംഗ് പറഞ്ഞു. അതേസമയം ട്രംപിന് ഈ വാദങ്ങള്‍ വലിയ തിരിച്ചടിയാവും.