തലശേരിയിലെ ക്ഷീണം തീർക്കാൻ ധർമ്മടത്തേക്ക് ജെപി നദ്ദ: എൻഡിഎ റോഡ് ഷോയിൽ പങ്കെടുക്കും
തലശേരി: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ 27 ന് കണ്ണൂരിലെത്തും. ധർമ്മടം നിയോജക മണ്ഡലത്തിൽ 27 ന് രാവിലെ 9.30ന് നടക്കുന്ന റോഡ് ഷോയിൽ ജെ പി നദ്ദ പങ്കെടുക്കുമെന്ന് സികെ പദ്മനാഭൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ നാലാം പീടിക മുതൽ ചക്കരക്കല്ല് വരെയാണ് റോഡ് ഷോ നടക്കുക. തുടർന്ന് അദ്ദേഹം തൃശ്ശൂരിലേക്ക് പേകും. ധർമ്മടം മണ്ഡലത്തിന് പ്രത്യേക പരിഗണന ദേശീയ നേതൃത്വം നൽകുന്നുണ്ടെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു. ഇതിനിടെ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതുസംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വം റിപ്പോർട്ട് തേടി.
കേരളത്തിൽ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നും ബിജെപി ജില്ലാ പ്രസിഡന്റുതന്നെ മത്സരിക്കുകയും ചെയ്യുന്ന മണ്ഡലത്തിലെ പത്രിക തള്ളിയത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം നോക്കിക്കാണുന്നത്. എൻ. ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 25 ന് തലശേരിയിൽ എത്താനിരിക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി പത്രിക തള്ളിപ്പോയത്. പത്രിക തള്ളിയതിനെതിരേ സ്ഥാനാർഥി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായിട്ടില്ല. ഇനി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ഡിവിഷൻ ബെഞ്ചിൽനിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കേന്ദ്രമന്ത്രി അമിത്ഷായുടെ തലശേരിയിലെ പരിപാടി റദ്ദാക്കിയതായി സൂചനയുണ്ട്. കോടതികളിൽനിന്ന് അനുകൂലവിധിയുണ്ടായാൽ മാത്രമേ അമിത്ഷായുടെ തലശേരി സന്ദർശനം പുനരാലോചിക്കൂവെന്നാണ് ബിജെപി കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. പത്രിക തള്ളാനിടയാക്കിയതിൽ സംഘ്പരിവാർ പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയും അമർഷവുമുണ്ട്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമായ തലശേരിയിലുണ്ടായ ഈ സാഹചര്യം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. കോടതിവിധികൾ അനുകൂലമല്ലെങ്കിൽ മനഃസാക്ഷി വോട്ടെന്ന പ്രഖ്യാപനമാണോ നേതൃത്വത്തിൽനിന്നുണ്ടാകുക എന്ന ചോദ്യവും ഇവർക്കിടയിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്.
വിധി അനുകൂലമല്ലെങ്കിൽ സ്വതന്ത്രസ്ഥാനാർഥിയായ സി.ഒ.ടി. നസീറിനെ എൻഡിഎ പിന്തുണയ്ക്കുമെന്ന പ്രചാരണമുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് "ചിന്തിക്കുന്നു' എന്ന മറുപടിയാണ് സിഒ.ടി നസീർ നൽകിയത്. സിപിഎമ്മിന്റെ മുൻ പ്രാദേശികനേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമായ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്ന് എൻഡിഎയിലെ ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാൻ സംഘ്പരിവാർ പ്രവർത്തകർ തയാറല്ല. മനഃസാക്ഷി വോട്ടിന് ആഹ്വാനം നൽകിയാൽ പ്രവർത്തകരുടെ വോട്ട് ആർക്കു ലഭിക്കുമെന്നതും ചർച്ചയാണ്. തലശേരിയിൽ ഏതു മുന്നണി സ്ഥാനാർഥി ജയിച്ചാലും ബിജെപിയുടെ വോട്ട് സംബന്ധിച്ച കാര്യങ്ങൾ വരുംദിനങ്ങളിൽ രാഷ്ട്രീയകേരളത്തിൽ ചർച്ചയായി മാറുമെന്നതിൽ സംശയമില്ല.
ഇപ്പോൾത്തന്നെ ബിജെപി ഡീൽ സംബന്ധിച്ചുള്ള ആരോപണങ്ങളുമായാണ് മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പ്രചാരണം നടത്തുന്നത്. എന്നാൽ ബി.ജെ.പി ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ക്ലറിക്കൽ മിസ് റ്റേക്ക് മാത്രമാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ കാരണമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.












Click it and Unblock the Notifications