Get Updates
Get notified of breaking news, exclusive insights, and must-see stories!

സാജന്റെ കുടുംബത്തിനെതിരെ വ്യാജവാര്‍ത്ത; തെറ്റുപറ്റിയിട്ടില്ലെന്ന് ദേശാഭിമാനി ലേഖകന്റെ ഫെയസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഭാര്യയെയും മക്കളെയും അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്ത വന്നത് വിവാദമായതിനെ തുടര്‍ന്ന് ലേഖകന്‍ ഫെയ്‌സ് ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. ആന്തൂര്‍ കേസ് വഴിതിരിച്ചുവിടുന്ന തരത്തിലുള്ള ദേശാഭിമാനി വാര്‍ത്ത അതിശക്തമായ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. ഈ പുറത്തു വന്നതിനു പിന്നാലെ പോലീസ് സേനയിലും തര്‍ക്കമുണ്ടാവുകയും വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഡി.വൈ. എസ്. പി പി.കെ കൃഷ്ണദാസ് രംഗത്തുവരികയും ചെയ്തിരുന്നു.

ഇ ഇതോടെയാണ് ദേശാഭിമാനി മന: പൂര്‍വം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി വ്യാജ വാര്‍ത്ത ചമച്ചുവെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നത്. ഇതിനിടെ താന്‍ നല്‍കിയ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നതായി ദേശാഭിമാനി ലേഖകന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് വാര്‍ത്ത തയ്യാറാക്കിയ കണ്ണൂര്‍ ബ്യൂറോ ചീഫ് കൂടിയായ കെ.ടി ശശി സംഭവത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നും സാജന്റെ മരണം കുടുംബ പ്രശ്നമാണെന്നും ഉറപ്പിച്ചു പറയുന്നത്.

Sajan

ഇക്കഴിഞ്ഞ 13-ാം തീയതിയാണ് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ സൂപ്പര്‍ ലീഡായി ആന്തൂരിലെ സത്യം ഫോണില്‍ തെളിയുന്നു എന്ന തലവാചകത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കിയ വിവരം എന്ന രീതിയിലാണ് വാര്‍ത്തയുടെ ഉള്ളടക്കം. സാജന്‍ മരിച്ചത് കണ്‍വെന്‍ഷന്‍ സെന്റര്‍ കാരണമല്ലെന്നും മറിച്ച് കുടുംബ പ്രശ്നമാണെന്നുമാണ് വാര്‍ത്തയിലുടെ വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം വാട്സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തയില്‍ പറയാതെ പറഞ്ഞ കാര്യങ്ങളെല്ലാം ചേര്‍ത്ത് വിശദമായ കുറിപ്പ് പ്രത്യക്ഷപ്പെട്ടു.

ഇതിനു പിന്നാലെ സാജന്റെ ഭാര്യ ബീന വാര്‍ത്താസമ്മേളനം വിളിച്ച് പൊട്ടിക്കരയുകയും സംഭവത്തില്‍ അന്വേഷണം വേണമെന്ന് അറിച്ച് പരാതി നല്‍കുകയും ചെയ്തു. വാര്‍ത്ത ദേശാഭിമാനിയില്‍ വന്നത് പോലീസ് സേനയിലും വലിയ വിവാദമുണ്ടാക്കി. കേസ് അന്വേഷിക്കുന്ന നര്‍ക്കോടിക് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് അറിയാതെയാണ് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്ത കൊടുത്തത്. ഇത് തന്റെ അറിവോടയല്ലെന്നും സാജന്‍ മരിച്ചതുമായി നടത്തുന്ന അന്വേഷണം കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതിയുമായി ബന്ധപ്പെട്ടാണെന്നും കൃഷ്ണദാസ് അറിയിച്ചു.

ഇതോടെയാണ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയ്ക്കെതിരേ വിമര്‍ശനമുണ്ടായത്. അന്വേഷണ സംഘം അറിയാതെ പോലീസ് സേനയില്‍ നിന്നും പാര്‍ട്ടി പത്രത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന തരത്തിലാണ് സേനയിലെ വിമര്‍ശനം. ഇതോടെയാണ് വാര്‍ത്തയില്‍ വിശദീകരണവുമായി ലേഖകന്‍ രംഗത്തെത്തിയത്.

ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

എല്ലാം തെളിഞ്ഞുവരും... അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ മറിച്ചു പറഞ്ഞതോടെ ദേശാഭിമാനി വാര്‍ത്ത ചീറ്റിപ്പോയെന്ന തരത്തില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വരെ ഈ വാര്‍ത്ത വേണ്ടിയിരുന്നോ എന്നു ചോദിക്കുന്നു. എല്ലാവരോടും ഒരൊറ്റ കാര്യമേ പറയാനുള്ളൂ. ഇല്ല എനിക്കു തെറ്റിയിട്ടില്ല. വലതുപക്ഷ മാധ്യമങ്ങള്‍ സംഘടിതമായ നുണപ്രചാരണത്തിലൂടെ സൃഷ്ടിച്ചെടുക്കുന്നതാണ് ഇന്നത്തെ പൊതുബോധം. എന്നാല്‍ എത്ര തന്നെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും സത്യം ഒരു നാള്‍ പുറത്തുവരിക തന്നെ ചെയ്യും.

തന്റെ സ്വപ്ന പദ്ധതിയായ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകുന്നതില്‍ സാജന് വിഷമമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ആ നല്ല മനുഷ്യന്റെ ആത്മഹത്യയ്ക്കു മുഖ്യകാരണം അതല്ല എന്നാണ് എന്റെ ബോധ്യം. കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് വാര്‍ത്ത നല്‍കിയത്. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ചീഫ് ടൗണ്‍ പ്ലാനറും (വിജിലന്‍സ്) ഉത്തരമേഖലാ നഗരകാര്യ ഡയറക്ടറും ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ഇതിനകം അന്വേഷണം നടത്തിയല്ലോ.

പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ ആന്തൂര്‍ നഗരസഭാ അധികൃതര്‍ ബോധപൂര്‍വമായ കാലതാമസം വരുത്തിയെന്ന് കണ്ടെത്താന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനി സി.ബി.ഐ വന്നാല്‍ പോലും കഴിയുമെന്നും തോന്നുന്നില്ല. കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ തുടക്കം മുതലുണ്ടായ ചട്ടലംഘനങ്ങളും ആദ്യ പ്ലാനില്‍ വരുത്തിയ മാറ്റങ്ങളുമാണ് കാലതാമസം വരുത്തിയത്. തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭാ ഓഫീസുകളിലെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. സംശയമുള്ള ആര്‍ക്കും വിവരാവകാശ നിയമപ്രകാരം ഈ രേഖകള്‍ ലഭ്യമാക്കാവുന്നതേയുള്ളു.

ഒരു പ്രവാസി വ്യവസായി അദ്ദേഹം വിദേശത്തു വിയര്‍പ്പൊഴുക്കിയുണ്ടാക്കിയതെല്ലാം ചെലവഴിച്ചു പടുത്തുയര്‍ത്തുന്ന ബൃഹദ് പദ്ധതി. ഇത്തരമൊരു സംരംഭത്തിന് വേഗത്തില്‍ അനുമതികളെല്ലാം ലഭ്യമാകണമെന്നതില്‍ തര്‍ക്കമില്ല. നിലനില്‍ക്കുന്ന ബ്യൂറോക്രാറ്റിക് ഘടനയുടെ ദൗര്‍ബല്യമാണത്. അതതു കാലത്തെ സര്‍ക്കാരുകള്‍ ശക്തമായി ഇടപെട്ട് പരിഹരിക്കേണ്ട ഗൗരവമായ പ്രശ്നം. സാജന്‍ ഈ പദ്ധതിക്കായി നെട്ടോട്ടം നടത്തിയ ആദ്യ മൂന്നു വര്‍ഷം സംസ്ഥാനത്ത് യു.ഡി.എഫ് ഭരണമായിരുന്നുവെന്ന് ആരും മറക്കരുത്. കാര്യങ്ങളെല്ലാം തെളിഞ്ഞുവരും. എനിക്കുറപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+