കൊട്ടിയൂരില്‍നിന്നും പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റുമെന്ന് ഡിഎഫ്ഒ
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ കടുവപ്പേടിയില്‍. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനംവകുപ്പ് ജീവനക്കാര്‍ മയക്കുവെടിവെച്ചുകൂട്ടിലടച്ചതിന്റെ ആശ്വാസത്തിലാണ് കൊട്ടിയൂരിലെ ജനങ്ങള്‍. കൊട്ടിയൂര്‍ പന്നിയാം മലയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിതോട്ടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടർന്ന് പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റുമെന്ന് ഡിഎഫ്ഒ പി കാര്‍ത്തിക്ക് പന്നിയാംമലയില്‍ അറിയിച്ചു.
മയക്കുവെടിവെച്ചു കൂട്ടിലടച്ച കടുവയ്ക്ക് കാട്ടില്‍ കഴിയാനുള്ള ആരോഗ്യമില്ല. പൂര്‍ണ ആരോഗ്യം കൈവരിച്ചാല്‍ മാത്രമേ ഇക്കാര്യത്തെകുറിച്ചു ആലോചിക്കുകയുളളൂ. ഏഴുവയസുളള കടുവയെ മൃഗശാലയിലേക്ക് മാറ്റാന് തീരുമാനമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലതുവശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ വനത്തിലേക്ക് വിട്ടാല്‍ ഇരപിടിക്കല്‍ അസാധ്യമായേക്കാം.

വനത്തില്‍ തുറന്നുവിടാനുളള ആരോഗ്യമില്ലാത്തതിനാല്‍ കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും ഡി. എഫ്. ഒ അറിയിച്ചു. കടുവയുടെ ഉളിപ്പല്ല് മുന്‍പ് നഷ്ടപ്പെട്ടതായിരിക്കാമെന്നാണ് വെറ്റിനറി ഡോക്ടര്‍ പറയുന്നത്. ഇവരുടെ വിശദമായ റിപ്പോര്‍ട്ടു കിട്ടിയാല്‍ കൂടുതല്‍ നടപടി സ്വീകരിക്കും. കടുവയെ കൊട്ടിയൂര്‍വന്യജീവി സങ്കേതത്തില്‍ തുറന്നുവിടാന്‍ പാടില്ലെന്ന് പേരാവൂര്‍ മണ്ഡലം എംഎല്‍എ സണ്ണിജോസഫ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
കൊട്ടിയൂര്‍ വന്യജീവി മേഖലയിലേക്ക് കടുവയെ തുറന്നുവിടുന്നതില്‍ പ്രദേശവാസികളും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ അതിന്റെ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുന്നതില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന. ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെയാണ് പന്നിയാംമലയിലെ സ്വകാര്യ വ്യക്തിയുടെ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെകണ്ടെത്തിയത്. റബര്‍ ടാപ്പിങിനായി പോകുന്ന തൊഴിലാളികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രദേശത്തെ റോഡുകള്‍ അടയ്ക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതിനു ശേഷമാണ് ആറളത്തു നിന്നുമെത്തിയ സ്‌പെഷ്യല്‍ ഫോഴ്‌സ് മയക്കുവെടിവെച്ചു കടുവയെ പൂര്‍ണമായി മയക്കിയതിനു ശേഷം കൂട്ടിലേക്ക് മാറ്റിയത്. വയനാട് വന്യജീവി മേഖലയില്‍ നിന്നും കടുവകളും കാട്ടാനകളും ഇറങ്ങുന്നത് മലയോരമേഖലയിലെ പ്രദേശങ്ങളിലൊന്നായകൊട്ടിയൂരില്‍ ഏറെ ആശങ്ക പരത്തിയിട്ടുണ്ട്.
ആറളം വനമേഖലയില്‍ ആനമതില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുകാരണം കൊട്ടിയൂര്‍, ആറളം മേഖലയില്‍ കാട്ടാനകളും വന്യമൃഗങ്ങളും യഥേഷ്ടം കടന്നുവരികയാണ്. കൊട്ടിയൂര്‍ വനമേഖലയിലെ പന്നിയാംമലയിലെ അടിവാരപ്രദേശത്താണ് കടുവയെ പിടികൂടിയത്. പന്നിശല്യവും കാട്ടാനശല്യവും ഒഴിവാക്കുന്നതിനായി കര്‍ഷകനുണ്ടാക്കിയ ഇരുമ്പ് കമ്പിവേലയിലാണ് കടുവ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം. ഇരതേടിയാണ് കടുവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് വനംവകുപ്പ് നല്‍കുന്ന പ്രാഥമിക വിവരം.












Click it and Unblock the Notifications