കെ സുധാകരൻ കെപിസിസി അധ്യക്ഷൻ: വീണ്ടും ശ്രദ്ധാകേന്ദ്രമായി കണ്ണൂര്‍ രാഷ്ട്രീയം
തലശേരി: വരുന്ന അഞ്ചുവര്‍ഷക്കാലം കേരളം ഉറ്റു നോക്കുന്നത് രണ്ടു കണ്ണൂരുകാരെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കെ.പി.സി.സി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ.സുധാകരനും കളംനിറഞ്ഞു നില്‍ക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഒരിക്കല്‍ കൂടി കണ്ണൂര്‍ മാറുകയാണ്. കണ്ണൂരുമായി അതിര്‍ത്തി പങ്കിടുന്ന വടകരക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദയനീയമായി തോറ്റസ്ഥാനത്തേക്കാണ് പടനയിക്കുന്നതിനായി കണ്ണൂരുകാരനായ കെ.സുധാകരന്‍ ഇന്ദിരാഭവനിലെത്തുന്നത്. എതിരാളിയാകട്ടെ പാര്‍ട്ടിയിലും ഭരണത്തിലും ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയനും.രാഷ്ട്രീയത്തില്‍ എതിരാളികളാണെങ്കിലും ഏറെ സാമ്യവും അടുപ്പവുമുണ്ട് രണ്ടുപേരുടെ വരവിനും.
ഊരിപ്പിടിച്ചവാളുകള്‍ക്കിടയിലൂടെ നടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ച അതേ ബ്രണ്ണന്‍ കോളേജില്‍ നിന്നുതന്നെയാണ് കെ. എസ്.യുവിലൂടെയുള്ള കുംഭക്കുടി സുധാകരനെന്ന കെ.സുധാകരന്റെയും വരവ്.
സുധാകരന്‍ കോളേജിലെത്തുമ്പോഴെക്കും പിണറായി വിജയന്‍ അവിടെ നിന്നും പഠനം കഴിഞ്ഞുപോയിരുന്നുവെങ്കിലും വിദ്യാര്‍ത്്ഥി യൂനിയന്‍ നേതാവെന്ന നിലയില്‍ അപ്പോഴും കോളേജ് കാംപസില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു.കെ. എസ്.യു ആധിപത്യം നേടാന്‍ ശ്രമിക്കുന്ന കാലയളവുകൂടിയായിരുന്നു അത്.

രാഷ്ട്രീയപരമായും കായികപരമായും എതിരാളികളെ ഒതുക്കുന്ന കണ്ണൂര്‍ ശൈലിയുടെവക്താക്കളായി പിണറായിയും സുധാകരനും മാറുന്നത് ബ്രണ്ണനിലെ കളരിയില്‍ നിന്നുതന്നെ.വിദ്യാര്‍ത്ഥി യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരുവരും ഏറ്റുമുട്ടിയതായി അന്നത്തെ സതീര്‍ത്ഥന്‍മാരായ പലരും പിന്നീട് പറഞ്ഞിട്ടുണ്ട്. ജയപരാജയമറിയാത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇരുചേരികളില്‍ വീറും വാശിയുമോടെ നിലയുറപ്പിച്ചിരുന്ന അന്നത്തെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലും മാറ്റുരയ്ക്കാന്‍ പോവുകയാണ്.
കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കില്‍ നടാല്‍ കുമ്പക്കുടി രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11 നാണ് സുധാകരന്റെ ജനനം. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് നിയമ ബിരുദവും നേടി.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ 1967 മുതല്‍ 1970 വരെ കെ.എസ്.യു തലശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1971-1972 ല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 19731975 ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് 1976-1977 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1969 ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978 ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 19811984 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1984 ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
1984 മുതല്‍ 1991 വരെ കെ.പി.സി.സി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായിരുന്ന സുധാകരന്‍ 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. 1991 മുതല്‍ 2001 വരെ യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018 മുതല്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാണ്.
1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987 ല്‍ തലശേരിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991 ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്നും വീണ്ടും പരാജയം. സിപിഎമ്മിലെ ഒ.ഭരതനോടാണ് തോറ്റത്. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭരതന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി 1992 ല്‍ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ ഒ.ഭരതനെ 1996 ല്‍ സുപ്രീം കോടതി വിജയിയായി പ്രഖ്യാപിച്ചു.
1996 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍. രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും 2006 ല്‍ സി.പി.എം നേതാവായ കെ.പി സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ ഹാട്രിക് വിജയം നേടി.
2001 -2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ.സുധാകരന്‍ വനം, സ്‌പോര്‍ട്‌സ്, യുവജനകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 2009 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ പി.കെ ശ്രീമതിയോട് തോറ്റു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ ഉദുമയില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ.കുഞ്ഞിരാമനോട് തോറ്റു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയും മുന്‍ എതിരാളിയുമായ പി.കെ ശ്രീമതിയെ ഒരു ലക്ഷത്തിനടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications