കെ സുധാരകന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണം; വിജിലൻസിന് പരാതി
കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സില്‍ പരാതി. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് സുധാകരനെതിരായി പരാതി നല്‍കിയത്. സുധാകരന്റെ ആഡംബര വീട് നിര്‍മ്മാണവും സാമ്പത്തിക തട്ടിപ്പുകളും അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനവും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.നേരത്തെ സുധാകരന്റെ വിശ്വസ്തനായിരുന്ന പ്രശാന്ത് ബാബു ഇപ്പോള്‍ സി.പി. എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്.

ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം സുധാകരന്റെ നേതൃത്വത്തില്‍കോടികള്‍ പിരിച്ചെടുത്തുവെന്നും കെ.കരുണാകരന്‍ ട്രസ്റ്റിനായി ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഏറ്റെടുക്കുന്നതിനായി പിരിച്ചെടുത്ത 15 കോടിയെ കുറിച്ചും അന്വേഷണം നടത്തണമെന്നും പ്രശാന്ത്ബാബു വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കെ.സുധാകരനെതിരെ ഗുരുതരമായ ആരോപണവുമായി പ്രശാന്ത് ബാബുരംഗത്തു വന്നിരുന്നു.സി.പി. എം നേതാക്കളെ വധിക്കാന്‍ സുധാകരന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ആരോപണം. ഇതിനു താന്‍ സാക്ഷിയാണെന്നും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.
ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സി.പി. എം നേതാക്കളായ പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദേശമെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്.പേരാവൂര്‍ സംഭവത്തിന് ഒരു മറുപടി കൊടുക്കണ്ടേയെന്ന് കെ.സുധാകരനോട് ചോദിച്ചത് സി. എം.പി നേതാവും കണ്ണൂര്‍ ബാറിലെ അഭിഭാഷകനുമായ ടി.പി ഹരീന്ദ്രനാണ്. അതേ ഗൂഢാലോചനയില്‍ താനും ടിപി ഹരീന്ദ്രനും കെ സുധാകരനും ഒന്നിച്ചിരിക്കുമ്പോഴാണ് സി.പി. എമ്മിന്റെ ഏതെങ്കിലും ഒരു ഉന്നതനേതാവിനെ വധിക്കണമെന്ന നിര്‍ദേശമുണ്ടാകുന്നതെന്നും പ്രശാന്ത് ബാബു കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം താന്‍ എവിടെയും തുറന്നുപറയാനും ആ കുറ്റത്തിന് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രേരണ നല്‍കിയ കെ സുധാകരനും ജയില്‍ പോകണമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
എന്നാല്‍ പ്രശാന്ത് ബാബുവിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടെതില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മട്ടന്നൂരിലെ ഒരു പരിപാടിക്ക് കൊണ്ടുപോയി ഭക്ഷണം കഴിക്കേണ്ട സ്ഥലത്തെത്തിയപ്പോള്‍ സി.പി. എം അക്രമികള്‍ക്ക് തന്നെ അക്രമിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതിനാണ് തന്റെ ഡ്രൈവറായ പ്രശാന്ത് ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications