തില്ലങ്കേരി സ്വദേശിക്കെതിരെ കേസ്: സമ്പർക്കത്തിലൂടെ എട്ട് പേർക്ക് രോഗം, രോഗമില്ലെന്ന് പ്രചാരണം...
കണ്ണൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് സോഷ്യൽ മീഡിയിൽ പ്രചാരണം നടത്തിയ തില്ലങ്കേരി സ്വദേശിക്കെതിരെ കേസെടുത്തു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയതിന് പിന്നാലെയാണ് മുഴക്കുന്ന് പോലീസിന്റെ നടപടി. കൊറോണ വൈറസ് സ്ഥിരീകരിച്ച എയർ ഇന്ത്യ ജീവനക്കാരനെതിരെയാണ് പകർച്ചാവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് ഇതോടെ കേസെടുത്തിട്ടുള്ളത്.
ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 309ലെത്തിയിട്ടുണ്ട്. ഇതില്‍ 198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ നിലവില്‍ 13926 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 21 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 101 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, വീടുകളില്‍ 13719 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10566 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10317 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9705 എണ്ണം നെഗറ്റീവാണ്. 249 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഫലം കാണിച്ച് പ്രചാരണം
മെയ് 29നാണ് എയർ ഇന്ത്യാ ജീവനക്കാരനായ തില്ലങ്കേരി സ്വദേശിയ്ക്കും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. സ്രവം പരിശോധിച്ചതോടെ ഇരുവർക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ഫലം നെഗറ്റീവായുള്ള ആദ്യത്ത പരിശോധനാ ഫലം കാണിച്ച് തങ്ങൾക്ക് രോഗമില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഇതോടെയാണ് നടപടി.

അപകീർത്തി പ്രചാരണം
ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച എയർ ഇന്ത്യാ ജീവനക്കാരൻ തില്ലങ്കേരി പഞ്ചായത്ത് അധികൃതരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും പ്രചാരണം നടത്തുകയായിരുന്നു. ഇത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച കാര്യം മറച്ചുവെച്ചാണ് ഇയാൾ പ്രചാരണം നടത്തിവന്നത്.

എട്ട് പേർക്ക് രോഗം പകർന്നു
രോഗം സ്ഥിരീകരിച്ച എയർ ഇന്ത്യ ജീവനക്കാരന്റെ എട്ട് ബന്ധുക്കൾക്കും രോഗം ബാധിക്കുകയും ചെയ്തിരുന്നു. ഇയാളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ 83 പേരാണുള്ളത്. സെക്കണ്ടറി കോണ്ടാക്ടിൽ 56 പേരും ഹൈറിസ്ക് വിഭാഗത്തിൽ 26 പേരുമാണുള്ളത്. രോഗിയായ എയർ ഇന്ത്യ ജീവനക്കാരന്റെ സഹോദരൻ, അച്ഛൻ, അച്ഛന്റെ അമ്മ, അച്ഛന്റെ കടയിൽ ജോലിക്കാരനായ ഒരാൾ, എന്നിവർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മലയോര മേഖലയായ തില്ലങ്കേരി കൊറോണ വൈറസ് ഭീഷണിയിലായിട്ടുണ്ട്.

നൂറ് കണക്കിന് പേർ നിരീക്ഷണത്തിൽ
തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലുമായി നൂറ് കണക്കിന് ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എയർ ഇന്ത്യ ജീവനക്കാരിൽ കുടുതൽ പേരിലേയ്ക്ക് രോഗം വ്യാപിച്ചതോടെ ഇയാൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതായി വാർത്ത നൽകിയ മാധ്യമങ്ങളുടെ ഓഫീസിൽ വിളിച്ച് ഇയാൾ ഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് മുഴക്കുന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications