കൊവിഡ്;സഹായ നടപടികൾ ഊർജിതമാക്കി കണ്ണൂർ കോർപറേഷൻ.. സമൂഹ അടുക്കളയും സൗജന്യ ആംബുലൻസ് സർവീസും തുടങ്ങും
കണ്ണൂർ: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗ വ്യാപനം തടയുന്നതിനായി കണ്ണുരിൽ വിവിധ സജ്ജീകരണങ്ങളൊരുക്കി കോർപറേഷൻ. സമൂഹ അടുക്കള, സൗജന്യ ചികിത്സ, അഗതീ പുനരധിവാസം എന്നിവ കോർപ്പറേഷൻ നടത്തുമെന്ന് മേയർ ടിഒ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകളും കോർപറേഷൻ ഏറ്റെടുത്തു നടത്തുമെന്നും മേയർ വ്യത്തമാക്കി.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും കോര്‍പറേഷന്‍ വലിയ തോതിലുള്ള ആശ്വാസ നടപടികളുമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് 93 ദിവസം പ്രവര്‍ത്തിച്ച സമൂഹ അടുക്കളയിലൂടെ ക്വാറന്‍റൈനില്‍ കഴിഞ്ഞവര്‍ക്കും ഒറ്റപ്പെട്ടുപോയവര്‍ക്കും കിടപ്പ് രോഗികള്‍ക്കുമായി ഏകദേശം 1,25,000 പേര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ കോര്‍പറേഷന് സാധിച്ചു. ഇതിനായി കോര്‍പറേഷന്‍ 15 ലക്ഷം രൂപയാണ് കോർപറേഷൻ ചെലവഴിച്ചത്. 54 ദിവസം പ്രവര്‍ത്തിച്ച കോള്‍ സെന്‍ററിലൂടെ 15,000ത്തോളം വീടുകളില്‍ അവശ്യസാധനങ്ങളും ജീവന്‍രക്ഷാ മരുന്നുകളും വളണ്ടിയര്‍മാരിലൂടെ എത്തിച്ച് നൽകിയതായും മേയർ പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് ഹെല്‍പ് ഡെസ്കും വാര്‍ റൂമും കഴിഞ്ഞ ഒരാഴ്ചയായി കോര്‍പറേഷനില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനായി മൂന്ന് ആംബുലന്‍സുകള്‍ വിവിധ സന്നദ്ധ സംഘടന/ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. പയ്യാമ്പലം ടിടിഐ ഹോസ്റ്റലിലും തോട്ടട പോളിടെക്ക്നിക്ക് ഹോസ്റ്റലിലും ഡിസിസികള്‍ (ഡൊമിസിലറി കെയര്‍ സെന്‍ററുകള്‍) തയ്യാര്‍ ചെയ്യുകയും വീടുകളില്‍ ക്വാറന്‍റൈന്‍ സൗകര്യമില്ലാത്ത കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളെ അവിടെ താമസിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും അവിടെ കോര്‍പറേഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്.
കൊവിഡ് 19 രോഗബാധമൂലം മരണപ്പെടുന്ന കോര്‍പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ ആളുകളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് കോര്‍പറേഷന്‍ സൗജന്യമായി ആംബുലന്‍സ് സര്‍വ്വീസ് നല്‍കുന്നുണ്ട്. പയ്യാമ്പലത്ത് സംസ്കാരചടങ്ങുകള്‍ കോര്‍പറേഷന്‍റെ മേല്‍നോട്ടത്തില്‍ പൂര്‍ണ്ണമായി സൗജന്യമായി നിര്‍വ്വഹിച്ച് നല്‍കും.പി.പി.ഇ കിറ്റിനുള്‍പ്പെടെ യാതൊരു തുകയും ഈടാക്കുന്നതല്ല. കോര്‍പറേഷന്‍ പരിധിക്ക് പുറത്തുള്ളവര്‍ക്ക് പയ്യാമ്പലത്ത് സ്ഥലത്തിന്‍റെ ലഭ്യതക്കനുസരിച്ച് സംസ്ക്കാരം നടത്തി നല്‍കും. നിലവില്‍ സംസ്ക്കരിക്കുന്നതിന് ഈടാക്കുന്ന സംഖ്യ (900 രൂപ) അല്ലാതെ പി.പി.ഇ. കിറ്റിനുള്‍പ്പെടെ മറ്റ് സംഖ്യകളൊന്നും തന്നെ ഈടാക്കുന്നതല്ലെന്നും മേയർ പറഞ്ഞു.വാർത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സുരേഷ്ബാബു എളയാവൂര്‍, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, കോര്‍പറേഷന്‍ സെക്രട്ടറി ഡി.സാജു എന്നിവര്‍ പങ്കെടുത്തു