ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ട്: പാർട്ടി തീരുമാനിച്ചാൽ അഴീക്കോടെന്ന് കെഎം ഷാജി
കണ്ണൂർ: നിയമസഭാ തിരഞ്ഞടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ മത്സരിക്കാൻ സന്നദ്ധതയറിയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഒരു തവണ കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും പാർട്ടി തീരുമാനിച്ചാൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നുമാണ് കെ എം ഷാജിയുടെ നിലപാട്.
അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണെന്ന് ചൂണ്ടിക്കാണിച്ച കെഎം ഷാജി കഴിഞ്ഞ തവണ കണ്ണൂരിൽ യുഡിഎഫ് പരാജയപ്പെട്ടപ്പോഴും അഴിക്കോട് മണ്ഡലത്തിൽ വിജയിച്ചുവെന്നും കൂട്ടിച്ചേർത്തു. അതേ സമയം മുന്നണിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകള്‍ നടക്കുന്നതിനിടെ കണ്ണൂർ, അഴീക്കോട് സീറ്റുകൾ വച്ചു മാറണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസിന് ലീഗ് കത്ത് എഴുതിയിട്ടില്ലെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

എന്നാൽ ഈ തിരഞ്ഞടുപ്പിൽ ചില സീറ്റുകൾ വെച്ചു മാറുന്നതിനുള്ള ആവശ്യങ്ങൾ മുന്നണിയിൽ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് എംകെ മുനീർ പറഞ്ഞു. തിരുവമ്പാടിയിൽ ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്. യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്നും അതിന് ശേഷം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നുമാണ് എംകെ മുനീർ നൽകുന്ന വിവരം. അതേ സമയം തിരുവമ്പാടി സീറ്റ് ഒരു തവണത്തേക്ക് വിട്ടുനൽകാനാണ് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ കോൺഗ്രസിന്റെ ഈ ആവശ്യത്തിന് ലീഗ് വഴങ്ങിയിട്ടില്ല. സീറ്റ് വിഭജനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം എംകെ മുനീറും പികെ കുഞ്ഞാലിക്കുട്ടിയും താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയിരുന്നു.
ലീഗിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നത് കുറുക്കന് കോഴിയോടുള്ള സ്‌നേഹം പോലെയാണെന്നും മുനീർ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് തയ്യാറാണെങ്കിൽ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു ഇത്.












Click it and Unblock the Notifications