എൽഡിഎഫിനെതിരായ വ്യാജപ്രചാരണം നേരത്തെ തുടങ്ങിയത് സമ്പൂർണ പരാജയം കാത്തിരിക്കുന്നതിനാൽ: എംവി ജയരാജൻ
കണ്ണുർ: കണ്ണൂരിൽ കള്ളവോട്ടു ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫിന് ധൈര്യമുണ്ടോയെന്ന കെ സുധാകരൻ എം.പിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പരാജയഭീതിമൂലമുള്ള മുൻകൂർ ജാമ്യമെടുക്കലാണ് കള്ളവോട്ടെന്ന പല്ലവിയിലൂടെ യുഡിഎഫ് നടത്തുന്നതെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി.
സമ്പൂർണ പരാജയം കാത്തിരിക്കുന്നതിനാലാണ് എൽഡിഎഫിനെതിരെ വ്യാജപ്രചാരണം നേരത്തെ തുടങ്ങിയത്. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച തദ്ദേശസ്ഥാപനങ്ങളിൽപോലും എൽഡിഎഫ് ഇക്കുറി മികച്ച വിജയം നേടും. 2015ലെ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും വാർഡുകളും തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫ് നേടും. പ്രചാരണസമയത്ത് യുഡിഎഫ് നടത്തിയ കള്ളപ്രചാരവേലകളെല്ലാം ജനങ്ങൾ തള്ളിയതാണ്.

യുഡിഎഫ് വർഗീയ- തീവ്രവാദ മുന്നണിയാണെന്ന് പ്രചാരണസമാപനത്തിലെ യോജിച്ച റാലികളും വ്യക്തമാക്കി. പലയിടത്തും ഒന്നിച്ചാണ് ഇവരുടെ സ്‌ക്വാഡുകൾ വീടുകയറിയത്. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യത്തെ മുസ്ലിം സംഘടനകൾതന്നെയാണ് ചോദ്യംചെയ്‌തത്.
കഴിഞ്ഞ രണ്ടുദിവസമായി പലയിടങ്ങളിലും യുഡിഎഫുകാർ വോട്ടർമാർക്ക് പണംനൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്. എൽഡിഎഫിന് വോട്ടുനൽകുമെന്ന് സംശയമുള്ള, യുഡിഎഫ് ആഭിമുഖ്യമുള്ള വീടുകളിലുള്ളവരുടെ തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും വാങ്ങിവയ്‌ക്കുന്നതായും പരാതിയുണ്ട്. ഏഴരയിലും മുഴപ്പിലങ്ങാടും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
കള്ളവോട്ടെന്ന പ്രചാരണം യുഡിഎഫ് എപ്പോഴും നടത്തുന്നതാണ്. യുഡിഎഫ് ജയിക്കുമ്പോൾ നല്ലവോട്ടും തോൽക്കുമ്പോൾ കള്ളവോട്ടും ആകുന്നത് എങ്ങനെയാണ്. 70 സീറ്റിൽ യുഡിഎഫിന് റിബൽ സ്ഥാനാർഥികളുണ്ട്. ഡിസിസിയും കെപിസിസിയും നിശ്‌ചയിച്ച സ്ഥാനാർഥികൾക്കെതിരെയും റിബലുണ്ടായി. ജില്ലയിൽ 337 സീറ്റിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. ഇത് യുഡിഎഫിനെ സഹായിക്കാനാണ്. ബിജെപിയുടെ ചില സ്ഥാനാർഥികൾ കോൺഗ്രസുകാരാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാടായി, കൊളച്ചേരി, മാട്ടൂൽ എന്നിവിടങ്ങളിൽ കള്ളവോട്ടുചെയ്‌ത യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. കള്ളവോട്ട് ചെയ്‌തതിന് അറസ്‌റ്റിലായയാൾ ഇക്കുറി ലീഗ് സ്ഥാനാർഥിയാണ്. ഇത് മറച്ചുവച്ചാണ് എൽഡിഎഫിനെതിരെ കള്ളം പ്രചരിപ്പിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്തവരാണ് ഇത്തവണ സ്ഥാനാർത്ഥികളാണെന്നായിരുന്നു കെ.സുധാകരന്റെ ആരോപണം.












Click it and Unblock the Notifications