മട്ടന്നൂരില്‍ പ്രചാരണം കെങ്കേമം, ഫിസിക്‌സ് ടീച്ചറില്‍ നിന്ന് ശൈലജ ടീച്ചറായി മാറിയ അനുഭവുമായി മന്ത്രി
കണ്ണൂര്‍: മട്ടന്നൂര്‍ ഇത്തവണ പ്രചാരണത്തിന്റെ കൊടും ചൂടിലാണ്. എന്നാല്‍ ചൂടിലും സൗമ്യതയുടെ പര്യായമാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ. കൊവിഡ് കാലത്തും കേരളത്തിലെ നിപ്പ അടക്കമുള്ള ദുരിതകാലത്തും ടീച്ചറായിരുന്നു ജനങ്ങളുടെ സാന്ത്വന സ്പര്‍ശം. മട്ടന്നൂരില്‍ ഇത്തവണ അവര്‍ ജയിക്കുമെന്ന് ഏതൊരു വോട്ടര്‍ക്കും ഉറപ്പിച്ച് പറയാന്‍ സാധിക്കും. കൂത്തുപറമ്പില്‍ നിന്നാണ് മട്ടന്നൂരിലേക്ക് ശൈലജ ടീച്ചര്‍ മത്സരിക്കാനായി എത്തുന്നത്. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ പിണറായി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയെന്ന വിശേഷണമാണ് അവര്‍ക്കുള്ളത്.
പ്രചാരണത്തില്‍ പക്ഷേ ജയമുറപ്പിച്ചതിന്റെ ലക്ഷ്ണമൊന്നും ശൈലജ കാണിക്കുന്നില്ല. മട്ടന്നൂരില്‍ അവര്‍ അതിശക്തമായി മുന്നില്‍ തന്നെയുണ്ട്. മട്ടന്നൂരില്‍ ടൗണില്‍ തന്റെ വീട്ടിലെത്തുന്നവരില്‍ തുടങ്ങുന്നു അവരുടെ പ്രചാരണം. രാവിലെ ഒമ്പത് മണിയോടെ ശൈലജ മണ്ഡല പര്യടനം ആരംഭിക്കും. പരമാവധി വോട്ടര്‍മാരെ കാണുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഒരേസ്വരത്തില്‍ പറയുന്നു മട്ടന്നൂര്‍ ശൈലജ ടീച്ചര്‍ക്കുള്ളതാണ്. ചെറിയ കുടുംബ യോഗങ്ങളിലാണ് ശൈലജയുടെ പ്രചാരണം കേന്ദ്രീകരിക്കുന്നത്. 50 ആളുകളില്‍ കൂടുതല്‍ ഉണ്ടാവില്ല. ചെറിയ പ്രസംഗങ്ങളിലൂടെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന തരം പ്രചാരണങ്ങള്‍.
ഇത്തരമൊരു പ്രചാരണ രീതിയിലൂടെ സര്‍ക്കാരിന്റെ നേട്ടം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവുമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. മട്ടന്നൂര്‍ ടൗണിലെ റോഡ് ഷോ അടക്കം വന്‍ ജനക്കൂട്ടമാണ് ശൈലജ ടീച്ചറുടെ പരിപാടിക്കായി വരുന്നത്. താന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് ജോലി ഉപേക്ഷിച്ചതെന്ന് ശൈലജ പറയുന്നു. ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് ടീച്ചറായിരുന്നു താന്‍. 1996ല്‍ മത്സരിച്ച് ജയിച്ചു. എന്നാല്‍ 2001ല്‍ മത്സരിച്ചില്ല. പകരം അധ്യാപനത്തിലേക്ക് മടങ്ങി. ഇതിനിടയിലാണ് തന്നോട് രാഷ്ട്രീയത്തെ ഗൗരവമായി കാണാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിച്ചതെന്നും ശൈലജ പറയുന്നു.
2006 മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും ഞാന്‍ മത്സരിച്ചു. അതില്‍ രണ്ട് തവണ ഞാന്‍ ജയിച്ചു. അധ്യാപന ദിനങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. മട്ടന്നൂരില്‍ ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്റ്റിയോടും ബിജെപിയുടെ ബിജു ഏലക്കുഴിയുമോടാണ് മത്സരം. നിപ്പ സമയത്ത് കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതും കൊവിഡ് കാലത്ത് ഒരു വര്‍ഷത്തോളം കുടുംബത്തില്‍ നിന്ന് വിട്ടുനിന്ന് പ്രവര്‍ത്തിച്ചതും ശൈലജ ഓര്‍ത്തെടുക്കുന്നു. വീടുകളില്‍ നിന്ന് പൊതുയോഗങ്ങളിലേക്ക് ഓടിയെത്തുന്ന ശൈലജ ടീച്ചര്‍ ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുന്നു. ഒന്ന് ഉച്ചഭക്ഷണത്തിനാണ്. ബാക്കിയുള്ള ചായക്ക് വേണ്ടിയുള്ള ഇടവേളകളാണ്. 12 മണിക്കൂറോളമാണ് ഒരു ദിവസത്തെ പ്രചാരണം.