ബിജെപിക്ക് വേണ്ടി മത്സരിച്ച അബ്ദുള്ളക്കുട്ടിയുടെ സഹോദരന് കിട്ടിയത് വെറും 20 വോട്ട്.. കനത്ത പരാജയം
കണ്ണൂർ; തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ദേശീയ അധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ അനിയന് കനത്ത പരാജയം. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച എപി ഷറഫുദ്ദീനാണ് കനത്ത തിരിച്ചടി നേരിട്ടത്. അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡായ കമ്പിൽ ആയിരുന്നു ഫറഫുദ്ദീൻ മത്സരിച്ചത്. ഇവിടെ വെറും 20 വോട്ടുകൾ മാത്രമാണ് ഷറഫുദ്ദീന് ലഭിച്ചത്.
വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ സൈഫുദ്ദീൻ നാറാത്താണ് വിജയിച്ചത്. 677 വോട്ടുകളാണ് സൈഫുദ്ദീൻ നേടിയത്. 318 വോട്ട് നേടി എസ്ഡിപിഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. സിപിഎം ഇവിടെ മൂന്നാം സ്ഥാനമാണ് നേടിയത്. 125 വോട്ടുകളാണ് സിപിഎം സ്ഥാനാർത്ഥിക്ക് ഇവിടെ ലഭിച്ചത്.
നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ തറവാട് വീടിന് സമീപത്ത് തന്നെയാണ് ഷറഫുദ്ദീനും താമസിക്കുന്നത്. വിദേശത്തായിരുന്നു ഷറഫുദ്ദീൻ എല്ലാ അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് രാഷ്ട്രീയത്തിൽ തന്റെ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്. ബി ജെ പി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണെന്ന കോൺഗ്രസിന്റെയും സി പി എമ്മിന്റെയും കള്ള പ്രചാരണങ്ങൾക്ക് തിരിച്ചടി നൽകാനാണ് താനും ബി ജെ പിയിൽ ചേർന്നതെന്ന് ഷറഫുദ്ദീൻ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് സംസ്ഥാനത്ത് ബിജെപി രുചിച്ചത്. മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച ഇടങ്ങളിൽ വിജയിച്ചില്ലെന്ന് മാത്രമല്ല പലയിടത്തും സിറ്റിംഗ് സീറ്റ് തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടായത്. തിരുവനന്തപുരം കോർപ്പറേഷനിൽ വമ്പൻ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ മുന്നണിക്ക് 35 സീറ്റ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 933 സീറ്റുകളായിരുന്നു സംസ്ഥാനത്ത് നേടിയിരുന്നത്. എന്നാൽ ഇക്കുറിയും വിജയം 1000 ത്തിൽ കൂടുതലാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ആകെ എടുത്ത് പറയാൻ കഴിയുന്നത് മുനിസിപ്പാലിറ്റികളിലെ പ്രകടനമാണ്. കഴിഞ്ഞ തവണ 236 മുനിസിപ്പല്‍ ഡിവിഷനുകളില്‍ വിജയിച്ചപ്പോള്‍ ഇത്തവണ അത് 320 ആക്കി വർധിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു.
യുഡിഎഫ് തന്ത്രങ്ങളെ സിപിഎം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചു
Recommended Video