കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു; ഉല്ലാസ ബോട്ടുകളും നീറ്റിലിറങ്ങില്ല
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ണൂർ ഡിടിപിസിയുടെ അധീനതയിലുള്ള ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. .കണ്ണൂർ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു. വിവിധ സ്ഥലങ്ങളിൽ/പുഴകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ഉല്ലാസ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ കാലാവസ്ഥാ വകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള നിർദേശം അനുസരിച്ച് മാത്രമേ സർവീസ് നടത്താൻ പാടുള്ളൂവെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു.
വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിഡിഎംഎ അറിയിച്ചു. വയനാട്ടിലെ ദുരന്തമേഖലയിലേക്ക് ജില്ലയിൽ നിന്നുള്ള അവശ്യ വസ്‌തുക്കളുടെ വിതരണവും സന്നദ്ധ സേവന പ്രവർത്തനവും ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രമെ നടത്താൻ പാടുള്ളുവെന്നും ഡിഡിഎംഎ അറിയിച്ചു.വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നുണ്ട്.

കളക്‌ടറേറ്റിലും ജില്ലാ പഞ്ചായത്തിലും ദുരിത ബാധിതർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധരായ വ്യക്തികൾക്കും സംഘടനകൾക്കും അവശ്യ വസ്‌തുക്കളായ വസ്ത്രങ്ങൾ(പുതിയത്), കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്‌ത ഭക്ഷ്യ വസ്‌തുക്കൾ, അരി, പയർ വർഗങ്ങൾ, തേയില പൊടി, പഞ്ചസാര, ബാറ്ററി, ടോർച്ച് മുതലായവ ഈ കേന്ദ്രങ്ങളിൽ എത്തിക്കാം.
ഇത് സുരക്ഷിതമായി ദുരന്ത ബാധിതരിലേക്ക് എത്തിക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും അറിയിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ അവശ്യ വസ്‌തുക്കളുമായിട്ടുള്ള ആദ്യ വാഹനം ബുധനാഴ്‌ച ഉച്ചക്ക് 12 മണിക്ക് പുറപ്പെടും.
അവശ്യ വസ്‌തുക്കൾ വയനാട്ടിൽ എത്തിക്കുവാൻ വ്യക്തികളും സംഘടനകളും അതിനാൽ സ്വന്തം നിലയിലുള്ള വയനാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി കലക്ടറേറ്റിലോ ജില്ലാ പഞ്ചായത്തിൻ്റെ കേന്ദ്രത്തിലോ സാധനങ്ങൾ എത്തിച്ച് നൽകണമെന്ന് ഡി ഡി എം എ അറിയിച്ചു. ദുരിത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ ഔദോഗിക സംവിധാനം വഴിയെ വയനാട്ടിലേക്ക് പോകാവുവെന്നും ഡിഡിഎംഎ അറിയിച്ചു.
രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ കൊട്ടിയൂർ ചെക്ക് പോസ്‌റ്റിന് സമീപം എത്തിയാൽ വയനാട്ടിലെ കൺട്രോൾ റൂമിൽ നിന്ന് ആവിശ്യപ്പെടുന്ന മുറക്ക് പോകാൻ അനുവാദം നൽകുമെന്ന് ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) എം ഹേമലത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പൊലീസ് മേധാവിയെയും, പേരാവൂർ ഡിവൈഎസ്‌പിയെയും ബന്ധപ്പെടാം.
ചൊവ്വാഴ്ച്ച വൈകിട്ട് ഓൺലൈനായി ചേർന്ന് ഡി ഡി എം എ യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) എം ഹേമലത, സബ് കലക്ടർ സന്ദീപ് കുമാർ, ആർ ഡി ഒ ടി എം അജയകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications