ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് ലീഗിന് ഊരാക്കുടുക്കാകുന്നു:കണ്ണൂരിൽ രണ്ടു പരാതികളിൽ കൂടി കേസെടുത്തു
തലശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് മുസ് ലിം ലീഗിന് വൻ തിരിച്ചടിയായി. എന്നാൽ കാലം കഴിയുന്തോറും കൂടുതൽ പരാതികൾ ഉയർന്നു വരുന്നത് പാർട്ടിക്ക് തീരാ തലവേദനയായിട്ടുണ്ട്. വടക്കെ മലബാറിൽ തങ്ങളുടെ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ കുടുതൽ നിക്ഷേപകർ പരാതിക്കാരായി എത്തുന്നത് ലീഗിന് രാഷ്ട്രിയ പരമായി ക്ഷീണം വരുത്തി വയ്ക്കുകയാണ്.
ഇതിനിടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്തലശേരിയില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എം.എല്‍.എയ്ക്കും പൂക്കോയ തങ്ങളുടേയും പേരിലാണ് തലശേരി പോലിസ് കേസെടുത്തത്. തൂവ്വക്കുന്ന് സ്വദേശിനി കാരായില്ലത്ത് സുഹറ, കൊളവല്ലൂര്‍ സ്വദേശി കുനിയില്‍ വീട്ടില്‍ മൂസ്സ എന്നിവരുടെ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 420 വകുപ്പില്‍ കേസെടുത്തത്. സുഹറയുടെ പരാതിയില്‍ പൂക്കോയ തങ്ങളാണ് കുറ്റാരോപിതന്‍. മൂസ്സ പരാതിക്കാരനായ കേസില്‍ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും പ്രതിസ്ഥാനത്തുണ്ട്.

ഇരുവരും തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. 2008ലാണ് കേസിനാസ്പദമായ സംഭവം. പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ മാസം നല്ലൊരു തുക ലാഭവിഹിതമായി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ചുലക്ഷം വീതം ഇരുവരില്‍ നിന്നും വാങ്ങിയെന്നാണ് ആരോപണം.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ നിലവില്‍ നൂറിലേറെ കേസുകള്‍ ഇരുവരുടെയും പേരില്‍ ചുമത്തിയിട്ടുണ്ട്. 150 കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് കണക്കുകൂട്ടല്‍. തലശേരിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണെങ്കില്‍ ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്റ് തടവുകാരനായി അഴിയെണ്ണുന്ന മഞ്ചേശ്വരം എം.എല്‍.എയെ തലശേരി പോലിസിന് ജയിലിലെത്തി അറസ്റ്റ് ചെയ്യേണ്ടി വരും.. കമറുദീൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിലും പൂക്കോയ തങ്ങളെ ഇതുവരെ പിടികൂടാൻ അന്വേമണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാൾ കർണാടകയിലേക്ക് കടന്നു വെന്നാണ് പൊലിസിന് ലഭിച്ച വിവരം.
ഇതിനിടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദീൻ എംഎൽഎ ജയിലിലായതിനാൽ അനാഥമായ മഞ്ചേശ്വരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ കനത്ത ഷോക്കാണ് ലീഗിനുണ്ടായത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പ്രതിപക്ഷം ചർച്ചയാക്കിയപ്പോൾ ലീഗിന്റെ അടിത്തറ തകരുകയായിരുന്നു.
കാലങ്ങളായി ലീഗ് ഭരിച്ച മഞ്ചേശ്വരം പഞ്ചായത്ത് നഷ്ടമായി. എൽഡിഎഫും സ്വതന്ത്ര സ്ഥാനാർഥികളും ലീഗിന്റെ വാർഡുകൾ പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ച മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലെത്തും. ലീഗ്, കോൺഗ്രസ് സീറ്റുകൾ ഇവിടെ നഷ്ടമായിട്ടുണ്ട്.
പൈവളികെയിലും യുഡിഎഫിന്റെ സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. പുത്തിഗെയിൽ ലീഗ് കോട്ടയായ ഉറുമി എൽഡിഎഫിന് മുന്നിൽ അടിയറ വെച്ചപ്പോൾ യുഡിഎഫ് പ്രതിനിധ്യം രണ്ടായി ചുരുങ്ങി. കുമ്പളയിൽ ഭരണം നഷ്ടമായ ലീഗിന് മൊഗ്രാൽ വാർഡ് എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. മംഗൽപാടിയിലും തിരിച്ചടിയുണ്ടായി. മൊഗ്രാൽ പുത്തൂരിൽ രണ്ടും മധൂരിൽ മൂന്നും ലീഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തത് അവരുടെ കോട്ടകളാണ്. ചെങ്കളയിൽ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന അബ്ദുല്ലക്കുഞ്ഞി ചെർക്കളയുടെ വൻ പരാജയം പാർടിയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഇവിടെ മൂന്ന് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ബദിയടുക്ക പഞ്ചായത്തിൽ എൽഡിഎഫ് മൂന്ന് സീറ്റ് നേടിയത് ലീഗിന്റെ ഭരണം നഷ്ടമാക്കിയിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ കെ എൻ കൃഷ്‌ണഭട്ട് ബിജെപിയിൽ ചേർന്ന് ജയിച്ചതിന്റെ നാണക്കേടിനൊപ്പം ഭരണനഷ്ടം കൂടിയായതോടെ ലീഗ് പ്രതിസന്ധിയിലായിട്ടുണ്ട്.. കുമ്പഡാജെയിലും ഭരണം നഷ്ടമായി. യുഡിഎഫ് ബിജെപി തുല്യനിലയിലായ ഇവിടെ എൽഡിഎഫ് ഭരണം നിർണയിക്കും. പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന മുളിയാറിൽ ഇത്തവണയും ലീഗിന് ഭൂരിപക്ഷം ലഭിച്ചില്ല. എൽഡിഎഫും യുഡിഎഫും ഏഴ് വീതം സീറ്റ് നേടി. ഉദുമയിൽ എൽഡിഎഫിന് മുന്നിൽ ലീഗിന് ഭരണം നഷ്ടമായി. ചെമ്മനാടും പള്ളിക്കരയിലും ലീഗ് സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ് പ്രാതിനിധ്യം വർധിപ്പിച്ചു. വലിയപറമ്പിൽ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു.
കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭകളിലെ ഫലം ലീഗിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതായി. പലതവണ ഭരിച്ച കാഞ്ഞങ്ങാട് തിരിച്ചുപിടിക്കാമെന്ന ലീഗിന്റെ പ്രതീക്ഷ തകർത്താണ് എൽഡിഎഫ് തുടർഭരണം നേടിയത്. കാസർകോട് നഗരസഭയിൽ വനിതാ സ്ഥാനാർഥികളായ രണ്ട് വിമതർ ജയിച്ചത് ലീഗിന് വലിയ പ്രഹരമായി തീർന്നിട്ടുണ്ട്.












Click it and Unblock the Notifications