അബൂദാബിയില്‍ വാഹനമിടിച്ച് കാസര്‍കോട് സ്വദേശിക്ക് ഗുരുതരം; യുവാവ് മരണപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം
കാസർഗോഡ്: സന്ദര്‍ശക വിസയില്‍ അബൂദാബിയില്‍ എത്തിയ കാസര്‍കോട് സ്വദേശിക്ക് വാഹനമിടിച്ച് ഗുരുതര പരിക്ക്. തൃക്കരിപ്പൂര്‍ ചന്തേര പടിഞ്ഞാറേക്കര സ്വദേശി സജേഷിനാണ് (34) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സജേഷ് മെഫ്‌റഖ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛന് അമേരിക്കയില്‍ ജീവപര്യന്തം തടവ്ശിക്ഷ
അതേസമയം അപകടത്തില്‍ സജേഷ് മരണപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബന്ധുക്കളും നാട്ടുകാരും പരിഭാന്ത്രരായി. തൊഴില്‍ ആവശ്യാര്‍ഥം മൂന്നു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ സജേഷ് അബൂദാബിയിലെത്തിയത്. ഒരു സ്വാകാര്യ കമ്പനിയില്‍ ജോലി ലഭിച്ചതോടെ കഴിഞ്ഞദിവസം നാട്ടിലേക്ക് പോയി വരാനുള്ള ഒരുക്കത്തിനിടെയാണ് അപകടം. പ്രധാന റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് അബുദാബിയിലെ മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണമുണ്ടായതോടെ വീട്ടുകാരും നാട്ടുകാരും ഏറെ വിഷമത്തിലായി.
സജേഷ് മരിച്ചെന്നും അബുദാബിയിലെ ഒരു സംഘടനയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലുമാണെന്നാണ് വാട്ട്‌സാപിലൂടെ പ്രചരിച്ചത്. ഒരുപത്ര സ്ഥാപനത്തിലെ റിപോര്‍ട്ടറുടെ പേരിലാണ് സന്ദേശം. നാട്ടിലുള്ള സുഹൃത്തുക്കള്‍ അബുദാബിയിലെ മഫ്‌റഖ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവാവിന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് മനസിലായത്. മരണത്തോട് മല്ലിടുന്ന യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രാര്‍ഥനയിലാണ് ബന്ധുക്കളും നാട്ടുകാരുമിപ്പോള്‍.