മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു
ദില്ലി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസര്‍കോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകൾ സുരേന്ദ്രന് മേൽ ചുമത്തിയിട്ടുണ്ട്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടിയിലാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബി ജെ പി അധ്യക്ഷനെതിരായ കേസ്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ട് പോകൽ ആരോപണവുമായി കുടുംബവും ബി എസ് പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി കെ സുന്ദര രംഗത്തെത്തിയത്.
നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദര പറഞ്ഞത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ സുന്ദരയുടെ സാന്നിധ്യമായിരുന്നു. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു. 2021 വീണ്ടും സുന്ദര പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെ സുന്ദര പത്രിക പിൻവലിച്ചതായും ബി ജെ പിയിൽ ചേർന്നതായുള്ള വാർത്തകൾ വരികയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് സുന്ദര തന്നെ രംഗത്തെത്തുകയായിരുന്നു.












Click it and Unblock the Notifications