'ഇങ്ങനെയൊരു തോൽവി ഉണ്ടാവോ'; സിപിഎമ്മിൽ കൂട്ടപ്പൊരിച്ചൽ..വാട്സ് ആപ്പിൽ ശബ്ദസന്ദേശങ്ങൾ പ്രചരിക്കുന്നു
കാസർകോഡ്: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നേതാക്കൾക്കെതിരെ അണികൾക്കിടയിലും രോഷം പുകയുന്നു. നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്ന അണികളുടെ ശബ്ദ സന്ദേശങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. കോടോം ബേളൂർ പഞ്ചായത്തിലെ സി പി എം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം വന്ന ശബ്ദ സന്ദേശം മറ്റ് ഗ്രൂപ്പുകളിലേക്കും പ്രചരിച്ചു.
സ്ഥാനാർത്ഥിക്ക് തന്നെ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്തോവെന്ന് പരിശോധിക്കമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഇങ്ങനെയൊരു തോൽവിയുണ്ടാകുമോയെന്നും നാണം കെട്ട് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ തവണ ശബരിമല, പെരിയ കൊലക്കേസ്, രാഹുൽ ഗാന്ധി തരംഗം എന്നൊക്കെ പറഞ്ഞു. എന്നാൽ ഇത്തവണ എന്ത് തരംഗമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ മക്കളുടെയും കാര്യത്തിനാണ് തോൽവി എന്ന് സമ്മതിക്കേണ്ടി വരുമെന്നുമെല്ലാം ശബ്ദസന്ദേശത്തിൽ ഉണ്ട്.അതേസമയം തോൽവി ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കുടുംബയോഗം വിളിച്ച് വിശദീകരിക്കുമെന്നുമാണ് ഏരിയ സെക്രട്ടറി ഇതിന് നൽകിയിരിക്കുന്ന മറുപടി.

കാസർകോഡ് ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇക്കുറിയും സി പി എം നേരിട്ടത്. 2019നേക്കാള്‍ നാല്‍പതിനായിരത്തിലധികം വോട്ടിന്റെ കുറവാണ് എല്‍ ഡി എഫിനുണ്ടായത്. എ വി ബാലകൃഷ്ണന് 3,76,646 വോട്ടുകളാണ് ലഭിച്ചത്. 1,03,148 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജ്മോഹൻ ഉണ്ണിത്താൻ നേടിയത്.. 449161 വോട്ടുകളാണ് രാജ്മോഹൻ ഉണ്ണിത്താന് ലഭിച്ചത്.
സംസ്ഥാനത്ത് തന്നെ എൽ ഡി എഫ് സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും 1 സീറ്റിൽ മാത്രമാണ് എൽ ഡി എഫ് ജയിച്ചത്. ആലത്തൂരിൽ കെ രാധാകൃഷ്മനാണ് ഇടതുമുന്നണിക്ക് വേണ്ടി ആശ്വാസ വിജയം നേടിയത്.
അതേസമയം ഇടതുമുന്നണിയുടെ കനത്ത പരാജയം പരിശോധിക്കുമെന്നും സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications