സംസ്ഥാനത്തെ 198 പൊതുവിദ്യാലയങ്ങൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുൻപുണ്ടായിട്ടില്ലാത്ത മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് 198 പൊതുവിദ്യാലയങ്ങൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാലയങ്ങളിലേയ്ക്ക് മക്കളെ അയക്കാൻ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം ലഭിച്ച കാലമാണിത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ''അടിസ്ഥാന സൗകര്യങ്ങളുടേയും അക്കാദമിക മികവിൻ്റേയും കാര്യത്തിൽ മുൻപുണ്ടായിട്ടില്ലാത്ത മുന്നേറ്റമാണ് പൊതുവിദ്യാലയങ്ങളിലുണ്ടായത്. കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് 4 ലക്ഷത്തിലധികം കുട്ടികൾ കൊഴിഞ്ഞു പോയപ്പോൾ, ഈ സർക്കാരിൻ്റെ കാലത്ത് 6.8 ലക്ഷം കുട്ടികൾ അധികമായി ചേരുകയാണുണ്ടായത്''.
''ഈ മാറ്റം തനിയെ സംഭവിച്ചതല്ല. ഈ സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ മികവു കൊണ്ടാണ് സ്കൂളുകളുടെ നിലവാരത്തിൽ കുതിച്ചു ചാട്ടമുണ്ടായത്. കോവിഡ് കാലത്തിന് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കുവാന്‍ കാത്തിരിക്കുകയാണ് മനോഹരങ്ങളായ പുതിയ കെട്ടിടങ്ങള്‍. പഴയകാല തലമുറയ്ക്ക് സ്വപ്നം കാണാന്‍ കഴിയാത്തവിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് നാം ഒരുക്കുന്നത്''.
''ഇതില്‍ കുറേയേറെ വിദ്യാലയങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ഈ ഘട്ടത്തില്‍ 89 സ്കൂള്‍ കെട്ടിടങ്ങളും 41നവീകരിച്ച ഹയര്‍ സെക്കണ്ടറി ലാബുകളും ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം 68 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കുന്നു. ഇതില്‍ 23 സ്കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 5 കോടി സ്കീമില്‍ പെട്ടതാണ്. 14 കെട്ടിടങ്ങള് 3 കോടി സ്കീമിലും. പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ച് 52 സ്കൂള്‍ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുന്നവയില്‍ ഉണ്ട്''.
''ശിലാസ്ഥാപനം നടത്തുന്നവയില്‍ 26 സ്കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 1 കോടി രൂപാ സ്കീമില്‍ പെട്ട കില എസ്.പി.വിയായി ചെയ്യുന്നതാണ്. ഇതോടൊപ്പം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 25 ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ക്കായി നടത്തുന സൗജന്യ യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനവും നിർവഹിക്കുന്നു. ഓരോ കുട്ടിക്കും രണ്ട് സെറ്റ് യൂണിഫോമാണ് നൽകുന്നത്. ഇതിനായി 215 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നു''.