'രാഹുലിന്റെ യാത്രക്ക് പിന്നാലെ ബിജെപിയിലേക്ക് പോയത് 2 മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ, 11എംഎല്‍എമാർ'
തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ മുൻനിർത്തിയുള്ള നീക്കം ഗുണം ചെയ്യില്ലെന്ന നിഗമനം പ്രതിപക്ഷ പാർട്ടികള്‍ക്കിടയില്‍ പൊതുവെയുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബി ജെ പിയെ എതിരിടാനുള്ള സംഘടനാ ശേഷിയില്ലായ്‌മ, ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള തെറ്റായ ശ്രമം എന്നിവ കാരണം മതനിരപേക്ഷ ശക്തികളെ ബി ജെ പിക്കെതിരെ അണിനിരത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എംവി ഗോവിന്ദന്‍ വിമർശിക്കുന്നു.
കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ ദിനമെന്നോണം ബിജെപിയിലേക്ക് ഒഴുകുമ്പോൾ മതനിരപേക്ഷ മുന്നണിയുടെ നായകസ്ഥാനം എങ്ങനെ കോൺഗ്രസിനെ ഏൽപ്പിക്കുമെന്ന ചോദ്യമാണ് പ്രാദേശിക കക്ഷികൾ ഉയർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ബി ജെ പിക്കെതിരെ ഇന്ത്യൻ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന അവകാശവാദവുമായി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങിയതിനുശേഷം മാത്രമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ദൗർബല്യം അളക്കാനാകും. പഞ്ചാബിലെ മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഗോവയിലെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ 11ൽ എട്ട് എം എൽ എമാരും ബി ജെ പിയിൽ ചേർന്നു.

പാർടിയെപ്പോലും ഒരുചരടിൽ കോർത്തിണക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതുകൊണ്ടാണ് തേജസ്വി യാദവ് പറഞ്ഞത് 'പ്രാദേശിക കക്ഷികൾ ശക്തമായ സാന്നിധ്യമുള്ളിടത്ത് ഡ്രൈവർ സീറ്റിൽ കയറി ഇരിക്കാൻ കോൺഗ്രസ് വരരുതെന്ന്'. ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സി പി എം നേതാവ് ചൂണ്ടിക്കാണിക്കുന്നു.

സി പി എം ജനറൽ സെക്രട്ടറി പറഞ്ഞതുപോലെ പ്രതിപക്ഷ പാർടികളെ ഒരുവേദിയിൽ അണിനിരത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന കടമ. അതിനുള്ള നീക്കങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. നിതീഷ് കുമാർ ഡൽഹിയിൽ എത്തി ഇടതുപക്ഷ പാർടി നേതാക്കൾ, ആംആദ്‌മി പാർടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സമാജ്‌വാദി പാർടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുമായി ചർച്ച നടത്തി.

ടി ആർ എസ് നേതാവ് ചന്ദ്രശേഖർ റാവു, തൃണമൂൽ നേതാവ് മമത ബാനർജി, ഡിഎംകെ നേതാവ് എം കെ സ്‌റ്റാലിൻ എന്നിവരുമായും ആശയവിനിമയം നടത്തിക്കഴിഞ്ഞു. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും തേജസ്വി യാദവും ബിജെപി ഇതര കക്ഷികളുമായി ബന്ധം പുലർത്തിവരികയാണ്. എല്ലാവരും ഒത്തുപിടിച്ചാൽ മോദിയുടെ ദുർഭരണം അവസാനിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോൾ പ്രതിപക്ഷ പാർടികൾക്കുണ്ട്.

ഒന്നരവർഷം കഴിഞ്ഞാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും. ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർടികളും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്‌തമായി കാണുന്ന പ്രധാന കാര്യം മോദി സർക്കാരിനെ താഴെയിറക്കുക ലക്ഷ്യമാക്കി പ്രതിപക്ഷത്ത് ചില നീക്കങ്ങൾ നടക്കുന്നുവെന്നതാണ്. 2019ൽ തനിച്ച് ഭൂരിപക്ഷംനേടി ബിജെപി വീണ്ടും അധികാരത്തിൽ വരാൻ കാരണം പ്രതിപക്ഷ ക്യാമ്പിലെ അനൈക്യമാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications