സൗജന്യ വൈദ്യുതി, 10 കിലോ അരി: കർണാടക പിടിക്കാനുറച്ച് കോണ്‍ഗ്രസ്, വമ്പന്‍ വാഗ്ദാനങ്ങള്‍
ബെംഗളൂരു: മാസങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോവുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. സംഘടന ശക്തി വർധിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയ പാർട്ടിയ വലിയ തോതിലുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സംസ്ഥാനത്തെ വോട്ടർമാർക്ക് മുന്നിലായി വെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാഗ്ദാനമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവർക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മത്സരിച്ചതും ഭരിക്കുന്നതുമായ സംസ്ഥാനങ്ങളില്‍ നല്‍കിയിരുന്ന അതേ വാഗ്ദാനമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നൽകാൻ ഉദ്ദേശിക്കുന്ന അഞ്ച് വലിയ വാഗ്ദാനങ്ങളിൽ ആദ്യത്തേതാണ് ഇത്. ജോലി, ജലസേചനത്തിനുള്ള ഫണ്ട്, ഭൂമി, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സൗജന്യ ഭവനം തുടങ്ങിയ വാഗ്ദാനങ്ങളാണ് പാർട്ടി ഇതുവരെ നൽകിയിട്ടുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജനുവരി 16ന് കർണാടക സന്ദർശിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്ത്രീ കേന്ദ്രീകൃതമായ വാഗ്ദാനങ്ങള്‍ പ്രിയങ്ക ഗാന്ധിയായിരിക്കും പ്രഖ്യാപിക്കുക.

സംസ്ഥാന ഘടകം മേധാവി ഡി കെ ശിവകുമാറും നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സംയുക്തമായി നയിക്കുന്ന 'പ്രജാധ്വനി യാത്ര' എന്ന പേരിൽ സംസ്ഥാനവ്യാപകമായി ബസ് പര്യടനം ആരംഭിച്ചതിന് പിന്നാലെയാണ് പാർട്ടി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങിയത്.

"സംസ്ഥാനത്തുടനീളമുള്ള എല്ലാ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന ഞങ്ങളുടെ ആദ്യ ഉറപ്പിലൂടെ, എല്ലാ വീടും പ്രകാശപൂരിതമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ പ്രകടിപ്പിച്ചു". - സംസ്ഥാനത്തൊട്ടാകെയുള്ള പര്യടനത്തിന്റെ ഭാഗമായി പാർട്ടിയുടെ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് ഡികെ ശിവകുമാർ പറഞ്ഞു. പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ദലിതർക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുന്നതല്ല, അത് എല്ലാവരുടെയും എല്ലാ വീട്ടുകാർക്കും വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ശ്രീ സിദ്ധരാമയ്യയും വ്യക്തമാക്കി.

നഗരപ്രദേശങ്ങളിൽ 200 യൂണിറ്റിന് മുകളിലുള്ള യൂണിറ്റിന് 8.15 രൂപയാണ് വൈദ്യുതി ബോർഡ് ഈടാക്കുന്നത്. ഗ്രാമീണ മേഖലയിൽ 7.65 രൂപയാണ് അനുബന്ധ നിരക്ക്. "ഞങ്ങൾ എന്തായാലും 75 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നു. അവരുടെ വാഗ്ദാനം വെറും വാഗ്ദാനമായി തുടരും," ബിജെപി എം എൽ എ രവികുമാർ എൻ ഡി ടി വിയോട് പറഞ്ഞു. "ഇത് അവരുടെ മറ്റൊരു വോട്ടെടുപ്പ് പദ്ധതിയാണ് . അവർക്ക് സർക്കാർ പ്രവർത്തിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ അവർ അത് ചെയ്തില്ല. അവർ വാഗ്ദാനം ചെയ്യുന്ന ജോലികൾ നടപ്പിലാക്കി ഞങ്ങൾ കോൺഗ്രസിനെ നേരിടുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദ്-കർണാടക മേഖലയ്ക്കായി 5000 കോടി രൂപ ബജറ്റ് വിഹിതം നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വാഗ്ദാനം. ഹൈദരാബാദ്-കർണാടക മേഖലയിലെ ഒഴിവുള്ള എല്ലാ തസ്തികകളും ആദ്യത്തെ 9 മാസത്തിനുള്ളിൽ നികത്തുകയും 1 ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഹൈദരാബാദ്-കർണാടക മേഖലയിലെ എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു കോടി രൂപ കെട്ടിക്കിടക്കുന്ന എല്ലാ ജലസേചന പദ്ധതികൾക്കും 2 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് 10 കിലോ സൗജന്യ അരി നൽകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. 1924-ൽ മഹാത്മാഗാന്ധി കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച "വീർ സൗധ" എന്ന സ്മാരകത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് ബസ് പര്യടനം ആരംഭിച്ചു.












Click it and Unblock the Notifications