യുപി അടക്കം മഹാഭൂരിപക്ഷം നൽകിയ സംസ്ഥാനങ്ങളിൽ പ്രതീക്ഷ ഇല്ല; മോദിയുടെ 144 മെഗാറാലികൾ, 2024 ലെ ബിജെപി തന്ത്രം
ദില്ലി: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 302 സീറ്റുകളായിരുന്നു എൻ ഡി എ സഖ്യത്തിന് ലഭിച്ചത്. എന്നാൽ 2024 ൽ അത് 350 ആക്കുമെന്നാണ് ബി ജെ പിയുടെ വെല്ലുവിളി. സീറ്റുകൾ ഉയർത്താനുള്ള തന്ത്രങ്ങൾ ബി ജെ പി അണിയറയിൽ ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ 144 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്താനാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഇവിടങ്ങളിൽ നരേന്ദ്ര മോദി നയിക്കുന്ന പ്രത്യേക റാലികൾ ബി ജെ പി നടത്തും.

350 സീറ്റുകൾ എന്ന് അവകാശപ്പെടുമ്പോൾ കഴിഞ്ഞ തവണ മുന്നേറ്റം ഉണ്ടാക്കിയ ചില സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് ഇക്കുറി വലിയ പ്രതീക്ഷകളില്ല. ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പിക്ക് പ്രതീക്ഷ ഇല്ലാത്തത്. ബിഹാറിൽ ജെ ഡി യു എൻ ഡി എ സഖ്യം വിട്ടത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായേക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. മാഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വിജയത്തിൽ നിർണയാകമായിരുന്ന ശിവസേനയും എൻ ഡി എയ്ക്ക് ഒപ്പമല്ല.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സ്ഥിതി അനുകൂലമല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടില്ല. യുപിയിൽ 80 ൽ 72 എന്നൊക്കെ വീരവാദം മുഴക്കുമ്പോഴും എസ് പിയും ബി എസ് പിയും വെല്ലുവിളി തീർത്തേക്കുമെന്നാണ് ബി ജെ പിക്ക് ലഭിക്കുന്ന ഗ്രൗണ്ട് റിപ്പോർട്ട്. ഇത്തരത്തിൽ സുപ്രധാന സംസ്ഥാനങ്ങളിലെ തിരച്ചടി ഭയന്നാണ് ചെറിയ ഭൂരിപക്ഷത്തിന് കൈവിട്ട മണ്ഡലങ്ങളിൽ ബി ജെ പി പ്രവർത്തനം ഊർജ്ജിതമാക്കുന്നത്.

കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ബിഹാർ, പഞ്ചാബ്, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് 144 മണ്ഡലങ്ങൾ ഉൾപ്പെടുന്നത്. ഇവിടങ്ങളിലായി ആകെ 217 സീറ്റുകളാണ് ഉള്ളത്. ഇതിൽ ഇക്കുറി തമിഴ്നാട്ടിലും തെലങ്കാനയിലും ബി ജെ പിക്ക് പ്രതീക്ഷ ഏറെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ആഞ്ഞ് പിടിച്ചാൽ നഷ്ടപ്പെട്ട 144 മണ്ഡലങ്ങളിൽ താമര വിരിയിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ഈ മണ്ഡലങ്ങളിലെ സാഹചര്യം പഠിക്കാനും പ്രത്യക പദ്ധതി തയ്യാറാക്കാനുമായി കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിരുന്നു. പ്രവർത്തന പുരോഗതി വിലയിരുത്താനായി കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും ഇവിടെ കാര്യമായ നടപടികളൊന്നും നേതാക്കൾ സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്താനായത്. ഇക്കാര്യത്തിൽ നേതൃത്വം മന്ത്രിമാരോട് വിശദീകരണം തേടിയിട്ടുണ്ട്.

രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് മോദിയുടെ നേതൃത്വത്തിലുള്ള റാലികൾക്ക് നടത്താനുള്ള തീരുമാനം. 2024 ലും നരേന്ദ്ര മോദിയെ മുൻനിർത്തി തിരഞ്ഞെടുപ്പ് നടത്താനാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. പല സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ജനസ്വീകാര്യത ഇല്ലെന്ന പാർട്ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ജനപ്രീതിയിൽ തന്നെ ബി ജെ പി വിശ്വാസം അർപ്പിക്കുന്നത്.
മോദി നേരിട്ടെത്തുന്നത് മണ്ഡലങ്ങളിൽ വലിയ തരംഗം ഉണ്ടാക്കുമെന്നാണ് നേതൃത്വം കരുതുന്നത്.

അതേസമയം ഒരമുഴം നീട്ടിയെറിഞ്ഞ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും ബി ജെ പി സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇവിടെ 88 ഓളം സീറ്റുകളിൽ 40 സീറ്റുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ബംഗാളിനെ കൂടാതെ അസം അടക്കമുള്ള ഇടങ്ങളിൽ നേട്ടം കൊയ്യാൻ നേതൃത്വം തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ട്.












Click it and Unblock the Notifications