'85 ശതമാനം കമ്മീഷൻ സർക്കാർ'; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് മോദി
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലേത് 85 ശതമാനം കമ്മീഷൻ സർക്കാരാണെന്നായിരുന്നു മോദിയുടെ വിമർശനം. ജനങ്ങളെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നും മോദി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബി ജെ പിയുടെ ആദ്യ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
'വികസനം നടപ്പാക്കാൻ പണമില്ലാതിരുന്ന സാഹചര്യം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ പദ്ധതികൾക്കും 85 ശതമാനം വരെ കമ്മീഷൻ വാങ്ങുന്നവരാണ് കോൺഗ്രസുകാർ. ഞങ്ങൾക്ക് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിച്ചത് ഇത്തരത്തിലുള്ള അഴിമതികൾ തടഞ്ഞ് വെയ്ക്കാൻ സാധിച്ചതിനാലാണ്', മോദി പറഞ്ഞു.

'കൊള്ളയുടെ കാര്യത്തിൽ കോൺഗ്രസ് ആരോടും വിവേചനം കാണിക്കാറില്ല. ദരിദ്രരും അടിച്ചമർത്തപ്പെട്ടവരും ആദിവാസികളും ന്യൂനപക്ഷങ്ങളും സ്ത്രീകളും ഉൾപ്പെടെ എല്ലാവരേയും കോൺഗ്രസ് കൊള്ളയടിക്കുകയാണ്', മോദി വിമർശിച്ചു.
'കേന്ദ്രത്തിൽ സ്ഥിരതയുള്ളൊരു സർക്കാരിനെ നിങ്ങൾ തിരഞ്ഞെടത്തു. ആ ജനവിധിയെ ഞങ്ങൾ മാനിച്ചു. അഞ്ച് വർഷം മുൻപ് ഇവിടെ നിങ്ങൾ ഒരു ജനവിധി നടപ്പാക്കി, എന്നാൽ അവർ നിങ്ങൾക്ക് എന്താണ് തന്നത്? സുരക്ഷിതമല്ലാത്ത സാഹചര്യവും പ്രശ്നങ്ങളും. എന്നാൽ ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. പാവപ്പെട്ടവരോട് കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ വഞ്ചനയാണിത്. പാവപ്പെട്ടവരെ കബളിപ്പിക്കുകയാണ് കോൺഗ്രസിന്റെ തന്ത്രം', മോദി കുറ്റപ്പെടുത്തി.
പാർലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങളോടും മോദി പ്രതികരിച്ചു. 'ഇന്ത്യയുടെ നേട്ടങ്ങൾ, ഇന്ത്യയിലെ ജനങ്ങളുടെ വിജയം ഇവയൊന്നും കുറച്ച് പേർക്ക് ദഹിക്കുന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തെ ഓർത്ത് നിങ്ങൾക്ക് ബഹുമാനം തോന്നുന്നില്ലേ? എന്നാൽ കോൺഗ്രസും അതുപോലുള്ള മറ്റു ചില പാർട്ടികളും രാഷ്ട്രീയത്തിന്റെ പേരിൽ ചളി വാരി എറിയുകയാണ്. ഒരു പാവപ്പെട്ടവൻറെ മകൻ അവർക്ക് മുൻപിൽ ഇങ്ങനെ വന്ന് നിൽക്കുകയാണ്', മോദി പറഞ്ഞു. പാർലമെന്റ് ഉദ്ഘാടനം ബഹിഷ്കരിച്ചതിലൂടെ കോൺഗ്രസ് അറുപതിനായിരം പേരുടെ കഠിനാധ്വാനത്തെ വില കുറച്ച് കണ്ടെന്നും ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെയും സ്വപ്നങ്ങളെയും അപമാനിച്ചു എന്നും മോദി കുറ്റപ്പെടുത്തി.
അതേസമയം മോദിയുടെ പാർലമെന്റ് ഉദ്ഘാടനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എസ് പി, എൻ സി പി , സി പി എം തുടങ്ങിയ പാർട്ടികശ്‍ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications