അബ്ദുൾ റഹീമിന്റെ വരവും കാത്ത് ഉമ്മയും നാടും; 34 കോടി ഉടൻ കൈമാറും, പണം സമാഹരിച്ച വിവരം അറിയിച്ചു
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ ഉടൻ കൈമാറും. പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുൾ റഹീം നിയമസഹായ സമിതി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദി എംബസിയുടേയും സംയുക്ത ഇടപെടലിലൂടെ ആണ് 34 കോടി രൂപ സൗദി സ്പോൺസറുടെ കുടുംബത്തിന് കൈമാറുക.
സൗദി കോടതിയുടെ മേൽനോട്ടവും ഉണ്ടാകും. ഇന്നും നാളെയും ബാങ്ക് അവധി ആയതിനാൽ തിങ്കളാഴ്ച ആകും നടപടിക്രമങ്ങളിലേക്ക് കടക്കുക. ഇതിന് മുന്നോടിയായി കാര്യങ്ങൾ ചർച്ച ചെയ്യാൻ നിയമസഹായ സമിതി ഇന്ന് ഫറോക്കിൽ യോഗം ചേരും. ധനസമാഹരണത്തിൽ നിർണായകം ആയ പങ്കുവഹിച്ച ബോബി ചെമ്മണ്ണൂർ ഹറീമിന്റെ വീട്ടിലെത്തി മാതാവിനെയും കുടുംബാഗങ്ങളെയും സന്ദർശിച്ചിരുന്നു.

സൗദി അറേബ്യയിലെ സ്പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് റഹീം ജയിലിൽ ആകുന്നത്. ഭിന്നശേഷിക്കാരനായ കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്ന യന്ത്രം റഹീമിന്റെ കൈതട്ടി തകരാറിലായി കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. 2006 നവംബറിലാണ് റഹീം സൗദി അറേബ്യയിലേക്ക് പോകുന്നത്. അന്ന് റഹിമിന് 26 വയസ്സായിരുന്നു. ഹൗസ് ഡ്രൈവർ ആയിട്ടാണായിരുന്നു ജോലി. സൗദി പൗരനായ സ്പോൺസറുടെ മകനെ പരിചലിക്കാലായിരുന്നു ഹറീമിൻഫെ പ്രധാന ജോലി.
തലയ്ക്ക് താഴെ ചലനശേഷി ഇല്ലാത്ത ഭിന്നശേഷിക്കാരനായ കുട്ടിയെ വാഹനത്തിൽ കൊണ്ടുപോയിരുന്നത് റഹീം ആയിരുന്നു. കുട്ടിക്ക് ഭക്ഷണവും വെള്ളവും അടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ്. റഹീം കുട്ടിയെ ഇടയ്ക്ക് വീൽ ചെയറിലും ഇരുത്തിയും പുറത്ത് കൊണ്ടുപോകാറുണ്ട്.
2006 ഡിസംബറിലാണ് ഈ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ സിഗ്നൽ തെറ്റിച്ച് പോകാൻ പറഞ്ഞ് വാശി പിടിച്ച കുട്ടി, റഹീമിന് നേരെ തുപ്പി. ഇത് തടയുന്നതിനിടയിൽ കഴുത്തിലെ ജീവൻ രക്ഷാ ഉപകരണത്തിൽ കൈതട്ടുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പിന്നാലെ ഉപകരണം കേടായി കുട്ടി ബോധരഹിതനാവുകയും മരിക്കുകയും ചെയ്തു.
പോലീസിൽ സംഭവം അറിയിച്ചതിന് പിന്നാലെ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. 3 തവണയാണ് കോടതി വധ ശിക്ഷ വിധിച്ചത്. പിന്നീട് സമയം നീട്ടിനൽകി. സ്പോൺസറുടെ കുടുംബ അബ്ദുൾ റഹീമിന് മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. ഇത് വധശിക്ഷ ലഭിക്കാൻ കാരണമായി. ഒന്നര മാസം മുൻപാണ് ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം പറയുന്നത്. ഇതിന് പിന്നാലെ ട്രസ്റ്റ് രൂപികരിച്ച് അബ്ദുൾ റഹീമിനെ രക്ഷിക്കാൻ ശ്രമം തുടങ്ങിയത്. വലിയ പിന്തുണയാണ് ലഭിച്ചത്.












Click it and Unblock the Notifications