ബൈജു പൗലോസിന്റെ പ്ലോട്ടില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥ; എന്നോട് എന്തിനാണിത്ര വൈരാഗ്യം? ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപ്. പ്രോസിക്യൂഷന്‍ പൊലീസിന്റെ മൗത്ത് പീസ് ആകുകയാണെന്നും അങ്ങനെ ചെയ്യരുതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്‍ നേരിട്ടുപോയി ഫോണുകളുടെ പാറ്റേണ്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലുമായി പ്രതികള്‍ സഹകരിക്കുന്നെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്ല ശിക്ഷ കൊടുക്കുമെന്ന് പറഞ്ഞത് എങ്ങനെ കുറ്റമാകുമെന്നും ദിലീപ് ചോദിച്ചു. 'സര്‍ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ..' എന്നു പറഞ്ഞതു ഭീഷണിയല്ലെന്നും കള്ളം പറഞ്ഞാലും എഴുതിക്കൊടുക്കാന്‍ പാടുണ്ടോയെന്നും അഭിഭാഷകന്‍ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയില്‍ വച്ചു കൊല്ലാന്‍ ഭീഷണിപ്പെടുത്തിയ ദിലീപ് എത്ര ഭയങ്കരനാണെന്നല്ലേ ആളുകള്‍ വിചാരിക്കൂവെന്നും അദ്ദേഹം ചോദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ടെന്ന ആശങ്കയുണ്ടെന്നും തന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്ന് വരുത്താനാണ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്നും ദിലീപ് പറഞ്ഞു. ദൃശ്യങ്ങള്‍ പൊലീസ് കൃത്രിമമായി ചേര്‍ക്കുമെന്ന ആശങ്ക ദിലീപിനുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബൈജു പൗലോസ് നല്‍കിയ പ്ലോട്ടില്‍ ബാലചന്ദ്രകുമാര്‍ ഒരുക്കിയ തിരക്കഥയാണ് നിലവിലെ കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ അടിമുടി വൈരുധ്യമുണ്ട്. പ്രോസിക്യൂഷന്‍ പറയും പോലെ ചെറിയ വൈരുധ്യമല്ല ഉള്ളത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനം പോലും ഈ വൈരുധ്യമാണെന്നും ദിലീപ് പറഞ്ഞു. കേസിന് ബലം കിട്ടാന്‍ എ ഡി ജി പിയുടെ പേര് കൂട്ടിച്ചേര്‍ത്തുവെന്നും ഒരാള്‍ പറയുന്നു, മറ്റുള്ളവര്‍ ചുമ്മാ കേട്ടിരിക്കുന്നു, ഇതെങ്ങനെ ഗൂഢാലോചനയാകുമെന്നും ദിലീപ് ചോദിച്ചു. ബാലചന്ദ്രകുമാറിന് എന്ത് വേണമെങ്കിലും കെട്ടിച്ചമയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ബാലചന്ദ്രകുമാര്‍ മാനിപ്പുലേറ്ററാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എന്തിനാണ് ഇത്ര വൈരാഗ്യമെന്നും ദിലീപ് ചോദിക്കുന്നു.

അതേസമയം കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ച പൂര്‍ത്തിയായിട്ടുണ്ട്. ഇനി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ശനിയാഴച രേഖാമൂലം അറിയിക്കാമെന്നും പ്രതിഭാഗത്തോടും വാദി ഭാഗത്തോടും കോടതി അറിയിച്ചു. അതേസമയം ദിലീപിനെതിരെ ഗുരുതര വാദങ്ങളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ പറയുന്നത്.

ഇതൊരു അസാധാരണ കേസാണെന്നും ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടതെന്നും അല്ലാതെ കുറ്റകൃത്യം നടത്തയിട്ടില്ലെന്നത് അല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ വെച്ച് നടത്തിയ സംഭാഷണങ്ങള്‍ക്കപ്പുറത്ത് സാക്ഷിയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ ഡി ജി പി സന്ധ്യ, ഐ ജി എ വി ജോര്‍ജ്, അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ദിലീപ് ഗൂഡാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുകയായിരുന്നു.
Recommended Video

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ദിലീപാണ് കേസില്‍ ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മറ്റ് പ്രതികള്‍. ഇതോടെയാണ് നടിയെ ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications