ദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത റെയ്ഡാണ് അന്വേഷണ സംഘം നടത്തിയത്. ദിലീപിന്റെ സുഹൃത്തിന്റെയും ബന്ധുവിന്റെയും വീട്ടിലായിരുന്നു റെയ്ഡ്. കേസില്‍ വിഐപി എന്ന് പറയുന്ന വ്യക്തിക്ക് വേണ്ടിയുള്ളതായിരുന്നു ഈ തിരച്ചില്‍. ദിലീപിന്റെ സുഹൃത്തായ ശരത്താണ് ഈ വിഐപിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണ സംഘം പറയുന്നത് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്നാണ്. എന്നാല്‍ വിഐപിക്ക് തൊട്ടരികില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ഒരു മാഡത്തെ കുറിച്ചും സജീവമായി അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കും ഈ കേസില്‍ പങ്കുണ്ടെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ സുഹൃത്തിന്റെയും സഹോദരി ഭര്‍ത്താവിന്റെയും വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. നേരത്തെ ഇതേ പോലെ അപ്രതീക്ഷിതമായി ദിലീപിന്റെ വീട്ടിലും അന്വേഷണ സംഘം റെയ്ഡിനെത്തിയിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഹോട്ടല്‍ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലായിരുന്നു റെയ്ഡ്. ശരത് റെയ്ഡ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്നും ശരത്തിന്റേതാണ്.

ബാലചന്ദ്രകുമാറിന്റെ കൈയ്യിലുള്ള ശബ്ദരേഖ പരിശോധിച്ച ശേഷമാണ് ശരത്തിലേക്ക് അന്വേഷണമെത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം വിഐപി ശരത്താണോ എന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും അന്വേഷ സംഘം അറിയിച്ചു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടിലും ഇതേ സമയത്ത് റെയ്ഡ് നടന്നിട്ടുണ്ട്. അതേസമയം സുരാജിന്റെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് വീട്ടില്‍ പരിശോധന നടന്നത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

രണ്ട് കാര്യങ്ങള്‍ക്കാണ് ശരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്നാണ് സൂചന. തോക്കായിരുന്നു ഇത് പ്രധാന ലക്ഷ്യം. ഒപ്പം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. അതേസമയം ശരത്തിലേക്ക് എത്താന്‍ സഹായിച്ചത് ശബ്ദസന്ദേശമാണെന്ന് അന്വേഷണ സംഘം അറിയിച്ചതായി റിപ്പോര്‍ട്ട് ടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ശരത്തിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ്. ഇയാളുടെ ഫോണ്‍ കുറച്ച് ദിവസങ്ങളിലായി സ്വിച്ച് ഓഫ് ആയിരുന്നു.

കേസിലെ വിഐപി ഹോട്ടല്‍ ഉടമയായ ശരത്താണെന്ന് സംശയമുണ്ട്. ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായിട്ടാണ് വിവരമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ബാലചന്ദ്രകുമാര്‍ നല്‍കിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണെന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ഒളിവിലായ ഇയാളെ കണ്ടെത്തേണ്ടതുണ്ട്. സൂര്യ ഹോട്ടലിന്റെ ഉടമയാണ് ദിലീപ്. നേരത്തെ ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ശരത്തും ദിലീപും തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത് ദിലീപിനെ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്റുമായിട്ടാണ് അന്വേഷണ സംഘമെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും, തനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണെന്നും ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിച്ചു. അതേസമയം വിഐപി ആരെന്നത് സംബന്ധിച്ചുള്ള അന്വേഷണം ചുരുക്കപ്പട്ടികയിലേക്ക് എത്തിയിട്ടുണ്ട്.

ദിലീപിന്റെ സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയുടെ ധനസഹായം പങ്കാളി കൂടിയായിരുന്നു ശരത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയത്. ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്ന് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപി പങ്കുണ്ടെന്നാണ് ഇതുവരെ വന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് കൊടുത്തത് അടക്കമുള്ള ആരോപണങ്ങളാണ് വിഐപിക്കെതിരെയുള്ളത്.

കേസില്‍ പറയുന്ന മാഡത്തിനായുള്ള തിരച്ചിലും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഇവരുടെ പേരുമുണ്ട്. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷിക്കപ്പെടേണ്ടിയിരുന്നതെന്നും പകരം താന്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ ആലുവയെ വസതിയായ പത്മസരോവരത്തില്‍ വെച്ച് സുഹൃത്ത് ബൈജുവുമായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. അവരെ രക്ഷിച്ച്, ഒടുക്കം താന്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറയുന്നു. ദിലീപ് പരാമര്‍ശിച്ച മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം പള്‍സര്‍ സുനി പിന്നീട് ഈ സ്ത്രീക്ക് പങ്കില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് ആ വിഷയത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ സ്ത്രീയെയും അന്വേഷണ സംഘം കണ്ടെത്തണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിദേശത്തും ഗൂഢാലോചന നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസ് അന്വേഷണം അട്ടിമറിക്കാനും സാക്ഷിക്കളെ സ്വാധീനിക്കാനുമായിരുന്നു ഗൂഢാലോചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിലീപ് നടത്തിയ ഖത്തര്‍ യാത്രകളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി ദിലീപ് ഖത്തറിലേക്ക് രണ്ട് തവണ പോയിട്ടുണ്ട്. മലയാള വ്യവസായി നടനെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇയാള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കും.












Click it and Unblock the Notifications