'അത് അന്ന് പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'; ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വികാരധീനനായി ലാലു അലക്‌സ്
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ ലാലു അലക്സ്. ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിലായിരുന്നു ലാലു അലക്സ് ഉമ്മൻ ചാണ്ടിയെക്കുറിച്ച് വികാരധീനനായി സംസാരിച്ചത്. തമിഴ്നാട്ടിലെ ജയലളിതയും എംജിആറും മരിച്ചപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ജനബാഹുല്യം ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സാറുമായി വളരെ അടുത്ത് ഇടപഴകാനോ എപ്പോഴും കാണാനോ സംസാരിക്കാനോ ഉള്ള അവസരം തനിക്ക് കിട്ടിയിട്ടില്ല . പക്ഷേ കിട്ടിയ അവസരങ്ങൾ എല്ലാം അമൂല്യങ്ങൾ ആയിരുന്നുവെന്നും പലപ്പോഴും കാണുമ്പോൾ, ''എന്താ ലാലു?'' എന്ന് ചോദിച്ചു കഴിഞ്ഞാൽ അടുത്ത
സെക്കൻഡ് സർ ബിസിയാകുമെന്നും അടുത്ത കാര്യങ്ങൾക്കായി സാർ പോകുമെന്നും ലാലു അലക്സ് പറഞ്ഞു.

എന്റെ മൂത്ത മകന്റെ കല്യാണത്തിന് സാബു ചോദിച്ചു സാറേ നമുക്ക് ഉമ്മൻ ചാണ്ടി സാറിനെ കൂടെ വിളിക്കാം എന്ന്.. സാർ ഭയങ്കര തിരക്കിലായിരിക്കില്ലേ എന്ന് ഞാൻ ചോദിച്ചു. നമുക്കൊന്ന് വിളിച്ച് നോക്കാമെന്ന് സാബു പറഞ്ഞു. സാബു നമ്പർ തന്ന് ഞാൻ വിളിച്ചു. സാർ എന്റെ വീട്ടിലെത്തി. സാബുവും സാറും ഞങ്ങളെല്ലാം കൂടി നിന്ന് ഫോട്ടോ എടുത്തു. എന്റെ അമ്മ മരിച്ചപ്പോൾ സാറിന്റെ ഫോൺ കോൾ വന്നു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴേക്കും സാറിന്റെ ശബ്ദത്തിനൊക്കെ മാറ്റം വന്നുതുടങ്ങിയിരുന്നു, എങ്കിലും സാറെന്ന വിളിച്ചു, ലാലു അലക്സ് പറഞ്ഞു.
കേരളത്തിൽ താമസിക്കുന്ന ആളെന്ന നിലയ്ക്ക് തനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്നും ലാലു പറഞ്ഞു. അദ്ദേഹം നമ്മെ വിട്ടുപോയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിയുന്നത്. സെക്കൻഡ് ക്ലാസ് ട്രെയിനിൽ പോകുക. ഉദ്യോഗസ്ഥരുമായി വിദേശത്ത് പോകുമ്പോൾ അവരൊക്കെ ബിസിനസ്സ് ക്ലാസിലും സാറ് ഇക്കണോമി ക്ലാസിലും ആയിരിക്കും, ഇതൊക്കെ നേരത്തെ അറിയേണ്ടതായിരുന്നു ലാലു അലക്സ് പറഞ്ഞു.
ഇന്ന് ഈ പരിപാടിക്ക് വന്നുനിൽക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ചെറിയ വിഷമം തോന്നുന്നു. ഓരോ മലയാളിക്കും അറിയാവുന്ന പേരാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെക്കുറിച്ച് ഇത്രയും അറിവ് ഉണ്ടായിട്ടും ഞാൻ ഉൾപ്പെടെ ഉള്ളവർ ഒരു കാര്യം ചെയ്തില്ലല്ലോ എന്നൊരു വേദന എനിക്ക് ഉണ്ട് , ലാലു അലക്സ് പറഞ്ഞു.
കാരണം ഉമ്മൻ ചാണ്ടി സാർ ഇത്രയും നല്ലൊരു വ്യക്തി ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് തിരുവനന്തപുരത്ത് പുതുപ്പള്ളി ഹൗസ് എന്ന ചെറിയൊരു വീട് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ അനുഭവമുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയാൻ. തമിഴ്നാട് പോലെ രാഷ്ട്രീയക്കാരോടും സിനിമാ താരങ്ങളോടും വലിയ ആരാധനയുള്ളവരല്ല കേരളത്തിലെ ജനങ്ങൾ. ജയലളിത മരിച്ചപ്പോഴും എം ജി ആർ മരിച്ചപ്പോഴും നടന്നതിനെക്കാൾ വലിയ സംസ്ക്കാര ചടങ്ങായിരുന്നു.
ഇപ്പോഴും ആ കല്ലറിയിൽ പോയി പ്രാർത്ഥിക്കുന്നവരും മെഴുകുതിരി കത്തിക്കുന്നവരും എത്രയെത്ര പേരുണ്ട് എന്നത് വലിയൊരു മഹത്വം തന്നെയാണ്. അങ്ങനെ എല്ലാം ആയിരുന്ന ഈ ഉമ്മൻ ചാണ്ടി സാർ ആരോപണം വിധേയനായപ്പോള് ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ഉമ്മൻ ചാണ്ടി സാർ അങ്ങനെയൊന്നും ചെയ്യില്ല എനിക്ക് അദ്ദേഹത്തെ അറിയാം എന്ന് അന്നുപറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അന്ന് എനിക്കും അങ്ങനെ പറയാൻ കഴിഞ്ഞില്ല, ലാലു അലക്സ് പറയുന്നു












Click it and Unblock the Notifications