ഇനിയും അടച്ച് പൂട്ടൽ പ്രായോഗികമല്ല; മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് അനുവദിക്കണമെന്ന് സന്തോഷ് കീഴാറ്റൂർ
കണ്ണൂർ; കൊവിഡ് സാഹചര്യത്തില്‍ സിനിമ മേഖലയെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനെതിരെ നിരവധി താരങ്ങൾ വിമർശനം ഉയർത്തുന്നുണ്ട്. അൺലോക്ക് മാർഗനിർദ്ദേശങ്ങളിലെ അശാസ്ത്രീയത പരിഹരിച്ച് മുന്നോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയാകും നേരിടേണ്ടി വരികയെന്ന് വ്യക്തമാക്കി സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി കഴിഞ്ഞു.
നിലവിൽ അനുമതി ഇല്ലാത്തതിനാൽ ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയിരിക്കുന്നത്. ചിത്രീകരണം പുനരാരംഭിക്കാൻ കേരളത്തിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ അടച്ച് പൂട്ടലിൽ പ്രതികരിക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് തന്നെ ഷൂട്ടിംഗ് അനുവദിക്കണമെന്ന് സന്തോഷ് കീഴാറ്റൂർ വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ

കൊവിഡ് വ്യപനം തടയാൻ അടച്ച് പൂട്ടൽ അല്ല ശാശ്വതമായ പരിഹാരമെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് തന്നെ എല്ലാം തുറന്ന് നൽകാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്ത് ആദ്യ ഘട്ട ലോക്ക്ഡൗൺ ലഘൂകരിച്ചതിന് പിന്നാലെ നിരവധി മലയാള സിനിമകൾ ഷൂട്ട് ചെയ്തിരുന്നു. അവയെല്ലാം തന്നെ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ഷൂട്ട് ചെയ്തതെന്നും സന്തോഷ് വ്യക്തമാക്കി.

ലോക്ക്ഡൗണിന് പിന്നാലെ നാലോളം ചിത്രങ്ങളിൽ താൻ അഭിനയിച്ചു. വലിയ മുതൽമുടക്കിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ മോഹൻലാൽ ചിത്രമായ ആറാട്ടിലും താൻ ഭാഗമായിരുന്നു. 95 ദിവസത്തോളമായിരുന്നു ഷൂട്ടിംഗ് നടന്നത്. എന്നാൽ ഒരാൾക്ക് പോലും കൊവിഡ് പിടിപെട്ടിരുന്നില്ല. അത്രയും സുരക്ഷിതമായ, കർശനമായ നടപടികളായിരുന്നു സെറ്റിൽ സ്വീകരിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തന്നെ നിർമ്മാതാവിന് 40 ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടി വന്നുവെന്നും നടൻ പറയുന്നു.

സമാനമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ കാവൽ,സ്റ്റേഷൻ 5 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുകൾ എല്ലാം നടന്നത്. ജോജി, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകളും ഈ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ ചിത്രീകരിച്ചവയാണ്. ദൃശ്യം 2 ഷൂട്ട് ചെയ്തത് കൊവിഡ് ഏറ്റവും മൂർച്ചയേറിയ സമയത്തായിരുന്നു. 45 ദിവസത്തോളം ഷൂട്ട് ചെയ്തിട്ട് കൂടി അവിടെ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയെന്ന ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് സിനിമ മേഖല നോക്കി കണ്ടത്. ഇപ്പോൾ ഒന്നരവർഷത്തിലധികമായി സിനിമയും സ്റ്റേജ് പരിപാടികളൊന്നും ഇല്ല. ഇനിയും ഈ രീതിയിൽ മുന്നോട്ട് പോകുക എളുപ്പമല്ല.

കൊവിഡിനെ പ്രതിരോധിക്കാനുള്ള നടപടികൾ സിനിമ സംഘടനകളുടെ നേതൃത്വത്തിലും സജീവമായി നടക്കുന്നുണ്ട്. താരസംഘടനയായ അമ്മ സ്വന്തം ചെലവിൽ താരങ്ങൾക്കായി വാക്സിൻ ക്യാമ്പ് നടത്തി വാക്സിൻ വിതരണം ചെയ്ത് കഴിഞ്ഞു. ഫെഫ്കയും ഇത്തരത്തിൽ തൊഴിലാളികൾക്കായി വാക്സിൻ നൽകാനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്.

സിനിമ എന്നത് അഭിനേതാക്കൾ മാത്രമല്ല. ലൊക്കേഷനിൽ ചായ നൽകുന്നവർ മുതൽ തീയറ്ററിൽ ടിക്കറ്റ് മുറിക്കുന്നവർ വരെ ഇതിന്റെ ഭാഗമാണ്. അത്രയും അധികം ആളുകൾ ഉള്ള ഒരു തൊഴിൽ മേഖല ഒരു വർഷത്തോളമായി നിശ്ചലമായ അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് ഷൂട്ടിംഗ് അനുമതി നൽകുന്നത് ബുദ്ധിമുട്ടുകൾ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പല സിനിമകളും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഷൂട്ടിംഗിനായി പോകുകയാണ്. അഭിനേതാക്കൾ മലയാളികളായിരിക്കും. എന്നാൽ പ്രാദേശികരായിട്ടുള്ള സാങ്കേതിക പ്രവർത്തകരാകും ഈ സിനിമകളുടെ ഭാഗമാകുക. ഇത് മലയാളത്തിലെ സാധാരണക്കാരായ സിനിമ തൊഴിലാളികളുടെ അവസരമാണ് ഇല്ലാതാക്കുന്നതെന്നും സന്തോഷ് വ്യക്തമാക്കി.

പൊതുജീവിതം ഇനിയും അടച്ച് പൂട്ടി മുന്നോട്ട് പോകുക പ്രായോഗികമല്ല. അതേസമയം മൂന്നാം തരംഗം മുന്നിലുണ്ടെന്ന വസ്തുത മറന്നുള്ള രീതികളും സ്വീകാര്യമല്ല. അതുകൊണ്ട് തന്നെ രോഗത്തെ അവഗണിക്കാതെ ഓരോരുത്തരും ശക്തമായ മുൻകരുതൽ സ്വീകരിക്കണം. ഒപ്പം കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി തൊഴിലിടങ്ങൾ തുറന്ന് കൊടുക്കാവൻ സർക്കാർ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications