'അമ്മ' യോഗത്തിൽ വിജയ് ബാബുവിന് പിന്തുണ; ഐസിസിക്ക് എന്തധികാരമെന്ന് സിദ്ധിഖ്, പിന്തുണച്ച് ഉണ്ണിയുടെ ചോദ്യം
കൊച്ചി: ലൈംഗിക പീഡനക്കേസ് നേരിടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതിനായി ചേര്‍ന്ന അമ്മ സംഘടന യോഗത്തില്‍ നായകീയ സംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തിയപ്പോള്‍ മറ്റ് ചിലര്‍ വിജയ് ബാബുവിനെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടന്‍ ബാബുരാജ്, ശ്വേത മേനോന്‍ അടക്കമുള്ള താരങ്ങള്‍ വിജയ് ബാബുവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സിദ്ധിഖ്, ഉണ്ണി മുകുന്ദന്‍ എന്നീ താരങ്ങള്‍ വിജയ് ബാബുവിനെ പിന്തുണച്ച് സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടര്‍ ലൈവാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമ്മയുടെ എക്‌സിക്യൂട്ടീവില്‍ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കിയതിനെതിരെ സിദ്ധിഖ് വിമര്‍ശനം ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാന്‍ അമ്മ ഐ സി സിക്ക് എന്ത് അധികാരമാണുള്ളതെന്ന് സംഘടന യോഗത്തില്‍ സിദ്ധിഖ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് ബാബു അമ്മയ്ക്ക് നല്‍കിയ മാറിനില്‍ക്കല്‍ കത്തിന് പിന്നില്‍ സിദ്ധിഖാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പിന്നാലെ വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തി. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തില്‍ ഒരു കേസുണ്ട്. അത് താന്‍ അനുഭവിക്കുകയാണെന്നും സത്യാവസ്ഥ അറിഞ്ഞതിന് ശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് ഉണ്ണി മുകുന്ദന്‍ സ്വീകരിച്ച നിലപാട്.
എന്നാല്‍ ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടെയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. 15 ദിവസം സമയം അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു അവര്‍ പറയുന്നത്.
വിജയ് ബാബുവിനെ ഇപ്പോള്‍ പുറത്താക്കിയാല്‍ ജാമ്യത്തെ ബാധിക്കുമെന്ന അഭിപ്രായം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് മറ്റ് ചിലര്‍ അറിയിച്ചത്. നടപടി സ്വീകരിച്ചില്ലെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് ബാബു രാജും ശ്വേത മേനോനും അറിയിച്ചെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇതിനിടെ, വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി. വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് അമ്മയ്ക്ക് കത്ത് ലഭിച്ചത്.
അതേസമയം, വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ സുധീര്‍ കരമനയും രംഗത്തെത്തി. ഒരു രീതിക്കും വച്ചുപൊറുപ്പിക്കാത്ത തെറ്റാണിതെന്ന് സുധീര്‍ കരമന പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്ടാസാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നെന്നും ആ ചര്‍ച്ചയില്‍ നിരവധി താരങ്ങള്‍ വിജയ് ബാബുവിനെതിരെ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, വിജയ് ബാബുവിന്റെ കത്ത് ഇന്നലെ വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് 'അമ്മ'യ്ക്ക് കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച് എവിക്ഷന്‍; രണ്ട് പേര്‍ പുറത്തേക്ക്, മോഹന്‍ലാലിന്റെ പ്രഖ്യാപനം
Recommended Video