'സ്വന്തം വീട്ടിലും കേരള സ്‌റ്റോറി, മകളെ കേരള സ്റ്റോറി കാണിച്ചില്ലായിരുന്നോ?'; കീർത്തി സുരേഷിനെതിരെ അധിക്ഷേപം
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടി കീർത്തി സുരേഷ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചത്. ദുബായ് വ്യവസായി ആയ ഫർഹാൻ ബിൻ ലിഖായത്തുമായി കീർത്തി പ്രണയത്തിലാണെന്നും ഉടൻ വിവാഹതിരാകുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഫർഹാനൊപ്പമുള്ള ചിത്രം കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയായിരുന്നു ചർച്ചകൾ കൊഴുത്തത്.
അതേസമയം വാർത്തയ്ക്ക് പിന്നാലെ കീർത്തിയേയും കുടുംബത്തേയും കടുത്ത രീതിയിൽ അധിക്ഷേപിച്ചുള്ള കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കീർത്തിയുടെ പിതാവും നിർമാതാവുമായ ജി സുരേഷ് കുമാർ അടുത്തിടെ 'കേരള സ്റ്റോറി' എന്ന വിവാദ ചിത്രത്തെ പ്രശംസിച്ച് പോസ്റ്റ് പങ്കിട്ടിരുന്നു. ഇതുമായി ചേർത്താണ് വാർത്തയ്ക്ക് കീഴിൽ അധിക്ഷേപ കമന്റുകൾ നിറയുന്നത്.

'മകളെ കേരള സ്റ്റോറി കാണിച്ചില്ലായിരുന്നോ?, സ്വന്തം വീട്ടിലും കേരള സ്‌റ്റോറി, വെറുതെയല്ല കേരള സ്റ്റോറി കാണണമെന്ന് അച്ഛൻ പറഞ്ഞത് ,മേനക പടം കണ്ട് പറഞ്ഞത് സത്യമാണല്ലേ ദേ ലൗ ജിഹാദ്
ഇതിപ്പോ ഉൾട്ടയടിച്ചല്ലോ സുരേഷ് / മേനകാ ..എന്നിങ്ങനെ പോകുന്നു കമന്റുകൾ.
വിവാദ സിനിമയായ കേരള സ്റ്റോറിക്കെതിരെ കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും കേരളത്തിൽ ഉയരുന്നതിനിടെയായിരുന്നു സിനിമയെ പ്രശംസിച്ച് സുരേഷ് കുമാർ രംഗത്തെത്തിയത്. കേരള സ്റ്റോറി മികച്ചൊരു സിനിമയാണെന്നും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ പറയുന്നതെന്നുമായിരുന്നു സുരേഷ് കുമാർ പ്രതികരിച്ചത്. എങ്ങനെയാണ് ആളുകളെ മതം മാറ്റി ഇത്തരത്തില്‍ കൊണ്ടുപോകുന്നതെന്ന് കൃത്യമായി സിനിമയില്‍ പറയുന്നുണ്ടെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
'ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.എന്താണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വളരെ വ്യക്തമായ രീതിയില്‍ സിനിമയിൽ കാണിച്ചിട്ടുണ്ട്', എന്നായിരുന്നു സുരേഷ് കുമാറിന്റെ വാക്കുകൾ.
അതിനിടെ തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി കീർത്തി സുരേഷ് തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം ആകുമ്പോൾ വെളിപ്പെടുത്താമെന്നുമാണ് കീർത്തി സുരേഷ് പറഞ്ഞത്. ഓൺലൈൻ മാധ്യമത്തില്‍ ഇത് സംബന്ധിച്ച് വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കീർത്തിയുടെ മറുപടി ട്വീറ്റ്.












Click it and Unblock the Notifications