എന്തോ വിവരമില്ലാത്ത മൂവ്മെന്റായി തോന്നി; ഡബ്ല്യൂസിസിക്കെതിരെ നടി ലക്ഷ്മി മേനോൻ
Recommended Video

തിരുവനന്തപുരം: മലയാള സിനിമയിലെ ഒരു പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാ സംഘടനയിലെ ഭിന്നതകൾ പുറത്ത് വരുന്നത്. സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടന, അതാണ് ഡബ്ലൂസിസി അല്ലെങ്കിൽ വിമൺ ഇൻ സിനിമാ കളക്ടീവ്. ഡബ്ലൂസിസിയുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നവരോടൊപ്പം തന്നെ വിമർശിക്കുന്നവരും കുറവല്ല.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ലക്ഷ്മി മേനോൻ. വനിതാ കൂട്ടായ്മയോട് തനിക്ക് താൽപര്യമില്ലെന്നാണ് ലക്ഷ്മി മേനോന്റെ അഭിപ്രായം.

താൽപര്യം ഇല്ല
സിനിമയിലെ വനിതാ കൂട്ടായ്മ നല്ലതാണ്, പക്ഷെ തനിക്ക് അതിനോട് താൽപര്യമില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. സ്ത്രീകളുടെ സമത്വം , സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നാണ് മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിൽ താരം പറയുന്നത്.

വിവരമില്ലാത്ത മൂവ്മെന്റ്
ഡബ്ലൂസിസി എന്തോ വിവരമില്ലാത്ത മൂവ്മെന്റാണെന്ന് തോന്നിയെന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. അങ്ങനെ തോന്നാൻ എന്താണ് കാരണമെന്ന് ചോദിച്ചാൽ തനിക്കങ്ങനെ തോന്നിയെന്നു മാത്രമാണ് ഉത്തരമെന്ന് താരം പറയുന്നു.

തുറന്ന് പറയാൻ മടിയില്ല
ഇത് തന്റെ മാത്രം അഭിപ്രായമാണ്. ഈ ചോദ്യത്തിൽ വേണമെങ്കിൽ തനിക്ക് ഒഴിഞ്ഞ് മാറാമായിരുന്നു എന്നാൽ അങ്ങനെ ചെയ്താൽ അത് തന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്ന് പറഞ്ഞതെന്ന് ലക്ഷ്മി മേനോൻ വ്യക്തമാക്കി.

ഭയമില്ല
ഡബ്ല്യൂസിസിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ തനിക്കൊന്നുമില്ല. അഭിപ്രായം തുറന്ന് പറയുക എന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും ഏത് വിഷയത്തിലാണെങ്കിലും അത് തുറന്ന് പറയുക തന്നെ ചെയ്യുമെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കുന്നു.

ദിലീപിന്റെ നായിക
മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും കോളിവുഡിലാണ് മികച്ച വിജയം നേടിയ തമിഴ് ചിത്രങ്ങളിലൂടെയാണ് ലക്ഷ്മി മേനോൻ ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യയിലെ ജനപ്രീയ നടിയാണ് ലക്ഷി മേനോൻ. മികച്ച സഹനടിക്കുള്ള തമിഴ് സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ നായികയായി എത്തിയ അവതാരം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡബ്ല്യൂസിസിക്ക് വിമർശനം
മലയാള സിനിമയിലെ എല്ലാ വനിതാ പ്രവർത്തകരും ഡബ്ല്യൂസിസിയിൽ അംഗങ്ങളല്ല. നടിമാരായ രേവതി, പത്മപ്രിയ, റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരാണ് സംഘടനയുടെ മുൻനിരയിൽ ഉള്ളത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ താര സംഘടനയായ അമ്മ കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനമാണ് സിനിമാ കളക്ടീവ് ഉന്നയിച്ചത്. ഡബ്ല്യൂസിസിയുടെ നിപാടുകളോട് മലയാള സിനിമയിലെ ചില പ്രമുഖ നടിമാരും പരസ്യമായ അതൃപ്തി അറിയിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും അധിക്ഷേപം
സിനിമാ സംഘടനയ്ക്കും സിനിമാ മേഖലയിലെ പ്രമുഖർക്കുമെതിരെ പ്രതികരിക്കുന്നതിന്റെ പേരിൽ ഇൻഡസ്ട്രീയിലും സോഷ്യൽ മീഡിയയിലും വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കെതിരെ ഒരു വിഭാഗം ആളുകൾ അധിക്ഷേപം ചൊരിയുന്നുണ്ട്. പ്രതികരിക്കുന്നതിന്റെ പേരിൽ തങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ കുറയുകയാണെന്ന് താരങ്ങൾ ആരോപിച്ചിരുന്നു.

മഞ്ജു വാര്യർ എവിടെ?
നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു സിനിമയിലെ വനിതാ കൂട്ടായ്മ എന്ന ആശയത്തിന് വഴിവെച്ചത്. സംഘടനയുടെ തുടക്കത്തിൽ മുൻനിരയിൽ നിന്നിരുന്ന മഞ്ജു വാര്യർ ആയിരുന്നു. എന്നാൽ തുടർന്നുള്ള ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളിൽ മഞ്ജു വാര്യരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. നടൻ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഗീതു മോഹൻ ദാസും, രമ്യാ നമ്പീശനും, റിമാ കല്ലിങ്കലും രാജിവച്ചപ്പോഴും മജ്ഞു വാര്യർ മൗനം പാലിക്കുകയായിരുന്നു.












Click it and Unblock the Notifications