നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ കൈവിട്ട ആളൂർ ഇനി ദിലീപിനൊപ്പം.. മുടക്കുന്നത് പത്ത് കോടി!
Recommended Video
കൊച്ചി: അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായവര്‍ക്ക് വേണ്ടി ഹാജരായി കുപ്രസിദ്ധനാണ് അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. അഭിഭാഷകര്‍ ഹാജരാകാന്‍ പോലും മടിക്കുന്നത്ര കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് വേണ്ടി പലയിടത്തും പൊടുന്നനെയാണ് ആളൂര്‍ പ്രത്യക്ഷപ്പെടുക പതിവ്.
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് വേണ്ടിയാണ് ഏറ്റവും ഒടുവിലായി ആളൂര്‍ ഹാജരായത്. അതിനിടെ വക്കാലത്ത് ഒഴിയുകയും ചെയ്തു. ഇപ്പോഴിതാ കേസിലെ മറ്റൊരു പ്രതിയായ ദിലീപുമായി ആളൂര്‍ കൈ കോര്‍ക്കുന്നു.
കുപ്രസിദ്ധനായ ആളൂർ
സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വേണ്ടി മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പറന്നെത്തിയതോടെയാണ് ബിഎ ആളൂര്‍ എന്ന പേര് കേരളം ശ്രദ്ധിക്കുന്നത്. ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ആളൂരിനെ ഭിക്ഷക്കാരനായ ഗോവിന്ദച്ചാമിക്ക് വേണ്ടി എത്തിച്ചത് ഭിക്ഷാടന മാഫിയ ആണെന്ന് അഭ്യൂഹം പരന്നു. പിന്നീട് ഇത്തരത്തിലുള്ള പല കേസുകളിലും കേരളം ആളൂരിനെ കണ്ടു.
പൾസർ സുനിക്ക് വേണ്ടി
കുപ്രസിദ്ധ കളളന്‍ ബണ്ടി ചോറിന് വേണ്ടിയും, ജിഷ വധക്കേസിലെ പ്രതിയായ അമീറുള്‍ ഇസ്ലാമിന് വേണ്ടിയും സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് വേണ്ടിയും ആളൂര്‍ കോട്ടണിഞ്ഞു. ഏറ്റവും ഒടുവില്‍ കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് വേണ്ടിയും ആളൂരെത്തി.
ആളൂരിന് പിന്നിലാര്
ആളൂരിന് ലക്ഷങ്ങള്‍ ഫീസ് കൊടുക്കാനുള്ള സാമ്പത്തിക ശേഷി സുനിക്ക് ഇല്ലെന്നിരിക്കേ ആളൂരിനെ കൊണ്ടുവന്നത് ആരെന്ന ചോദ്യം ഉയര്‍ന്നു. കേസിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന സംശയം അതോടെ ശക്തിപ്പെടുകയായിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ ആളൂര്‍ വക്കാലത്ത് പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു.
വക്കാലത്ത് ഒഴിഞ്ഞ് ആളൂർ
പള്‍സര്‍ സുനിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞത്. എന്നാല്‍ ആളൂരിന്റെ വരവും പോക്കും നാടകമായിരുന്നുവെന്നും ആളൂരിന്റെ പിറകില്‍ ആരായിരുന്നുവെന്നും സംശയമുണ്ടാക്കുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍. ദിലീപുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് ആളൂരെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഇനി ദിലീപിനൊപ്പം
ചിത്രത്തില്‍ ദിലീപ് നിര്‍മ്മാണ പങ്കാളിയാവാന്‍ സാധ്യതയുണ്ടെന്നും അതിഥി വേഷം ദിലീപ് ചെയ്യണമെന്നാവശ്യപ്പെട്ട് ആളൂര്‍ നടനെ സമീപിച്ചുവെന്നുമാണ് വാര്‍ത്ത. പത്ത് കോടി രൂപയാണ് ആളൂര്‍ ഈ ചിത്രത്തിന് വേണ്ടി മുടക്കുന്നത്. ആളൂര്‍ സ്വന്തം പേരില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.
കൊലപാതകം പശ്ചാത്തലം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളിലും മറ്റും ഘോരഘോരം വാദിച്ചിരുന്ന സലിം ഇന്ത്യയാണ് സിനിമയുടെ കഥയും സംവിധാനവും. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആളൂര്‍ തന്നെയാണ്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് ആളൂര്‍ ഒരുക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയെ ചിത്രത്തിനായി സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മുടക്കുന്നത് പത്ത് കോടി
ആളൂര്‍ മാനേജിംഗ് ഡയറക്ടറാവുന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുക. കമ്പനിയുടെ പേരില്‍ 5 കോടി രൂപ സമാഹരിക്കും. ബാക്കി 5 കോടി ദിലീപ് മുടക്കിയേക്കുമെന്നാണ് കരുതുന്നത്. സൗമ്യ കൊലക്കേസും ജിഷ കൊലക്കേസും അടക്കമുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ കടന്ന് വന്നേക്കും. അതിഥി വേഷത്തിലേക്ക് അനുഷ്‌ക ഷെട്ടിയേയും വിദ്യാ ബാലനേയും സമീപിച്ചതായി സൂചനയുണ്ട്.