'ഇത്രയൊക്കെ പറഞ്ഞിട്ടും എന്നോട് ചിരിക്കുന്നു, ഞാൻ നാണംകെട്ടു പോയി', പിണറായിയെ പരിഹസിച്ച് സുധാകരൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താൻ വളരെയേറെ വിമർശനം ഉന്നയിച്ചിട്ടും വിമാനത്തിൽ വെച്ച് കണ്ടപ്പോൾ പിണറായി തന്നോട് ചിരിച്ചെന്നും താൻ നാണംകെട്ടുപോയി എന്നും കെ സുധാകരൻ പരിഹസിച്ചു. കൊച്ചി കോര്‍പറേഷനില്‍ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് നടത്തുന്ന വാഹന ജാഥയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
കെ സുധാകരന്റെ വാക്കുകള്‍: ''ക്ഷമയ്ക്കും ഒരു അതിരുണ്ട്. ജനത്തിന്റെ മനസ്സിന്റെ നിയന്ത്രണം പൊട്ടിയാല്‍ ഈ കോര്‍പറേഷന്‍ ആരും കത്തിക്കാം. പിന്നെ കത്തിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. അല്ലെങ്കില്‍ നിങ്ങള്‍ കത്തിക്കുമെന്ന് ഉറപ്പുണ്ട്. കോര്‍പറേഷന്‍ ഉളളതും ഇല്ലാത്തതും ഒരുപോലെയാണ്'', കെ സുധാകരന്‍ പറഞ്ഞു.

''കൊള്ളയടിക്കേണ്ടവര്‍ കൊള്ളയടിച്ച് കൊണ്ട് പോകുന്നു. അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നു. അത്തരമൊരു കോര്‍പറേഷന്‍ ഇവിടെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കണം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. ഈ മുഖ്യമന്ത്രിക്കൊക്കെ വല്ല ഉളുപ്പും ഉണ്ടോ. ഇങ്ങനെ ഒരു മനുഷ്യനുണ്ടോ. ഞാന്‍ പത്രസമ്മേളനത്തില്‍ ഇത്രയൊക്കെ പറഞ്ഞിട്ടും ഇന്ന് രാവിലെ ഫ്‌ളൈറ്റില്‍ കണ്ടപ്പോള്‍ എന്നോട് ചിരിക്കുകയാണ് പുളളി. ഞാന്‍ തന്നെ നാണം കെട്ടുപോയി''.
''ഇത്രയേറെ രൂക്ഷമായി താന്‍ പറയുന്നത് പോലെ കേരളത്തില്‍ മറ്റാരും പറയാറില്ല. എന്നിട്ടും അദ്ദേഹത്തിന് തന്നോട് പരിഭവം ഇല്ല. കാരണം താന്‍ പറയുന്നത് സത്യമാണ് എന്ന് പുളളി മനസ്സില്‍ പറയുന്നുണ്ട്. അല്ലെങ്കില്‍ തന്നോട് ചിരിക്കാന്‍ തോന്നുമോ. ഞാന്‍ ഇവിടെയുണ്ട് എന്ന് തന്നോട് പറഞ്ഞു. ഉണ്ടെന്ന് ഞാന്‍ അറിഞ്ഞുവെന്ന് താനും പറഞ്ഞു. എന്തെങ്കിലുമൊരു മറുപടി പറയണമല്ലോ, അല്ലെങ്കില്‍ മോശമല്ലേ, മനുഷ്യരല്ലേ'', കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
''നാണംകെട്ട് പണമുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു പിണറായി. താന്‍ പലയിടത്തും പറയാറുണ്ട്, പിണറായി പണ്ടൊന്നും ഇതുപോലെ അഴിമതിക്കാരന്‍ അല്ല. തനിക്ക് അറിയുന്ന പിണറായി ആണ്. എസ് എന്‍ സി ലാവ്‌ലിന്‍ കേസ് മുതലാണ് അദ്ദേഹത്തിന്റെ അഴിമതി ആരംഭിക്കുന്നത്. ആ പണം ഏറെയും പോയത് 90 ശതമാനവും പാര്‍ട്ടി ഫണ്ടിലേക്കാണ്. ഇന്ന് അതല്ല കഥ. ഇന്ന് നേരെ പോകുന്നത് കുടുംബത്തിലേക്കാണ്. ഇത് എന്ത് കൊള്ളയാണ്, ഇത് എവിടെയാണ് കൊണ്ട് പോയി കുഴിച്ചിടുന്നത്'', കെ സുധാകരന്‍ ചോദിച്ചു.
''ആരെയാണ് ഈ പണമൊക്കെ ഏല്‍പ്പിക്കുന്നത്, ഓരോന്നിലും തട്ടിയെടുക്കുന്ന പണം എത്രയാണ്. ഇത്രയൊക്കെ പറഞ്ഞിട്ടും ഏതെങ്കിലും പത്രക്കാരനോട് അത് പിണറായി വിജയന്‍ നിഷേധിച്ചോ. താനത് ചെയ്തിട്ടില്ലെന്ന് പിണറായി എവിടെയെങ്കിലും പറഞ്ഞോ, മാധ്യമങ്ങളെ കാണുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയോ ചെയ്യുന്നുണ്ടോ. ഉത്തരം പറയാതെ ഒഴിഞ്ഞ് മാറി പോവുകയാണ്. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഇത് സാധിക്കില്ല. ഈ അഴിമതി അവസാനിപ്പിക്കാനുളള ജനകീയ പോരാട്ടമാണ് ആവശ്യം. ഈ സര്‍ക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കണം'' എന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications