എഐ ക്യാമറ പദ്ധതി: കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: സംസ്ഥാനത്തെ റോഡ് ഗതാഗത നിയമലംഘനം തടയാനായി എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി . ഇതോടൊപ്പം കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നതും ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കരാറുകാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇനി കോടതി ഇടപെടലിന് ശേഷമേ ചെയ്യാന്‍ സാധിക്കൂ.
ഇതുപ്രകാരം ഇനി കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഹര്‍ജിക്കാര്‍ക്ക് കോടതി നല്‍കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഹര്‍ജിയിലാണ് കോടതി നടപടി. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നെന്നും പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നെന്നും കോടതി പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
എ ഐ ക്യാമറയില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എ ഐ ക്യാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടര്‍ സുതാര്യമല്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ അറിയിച്ചിരുന്നു.
'ടെണ്ടറില്‍ നാല് കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ഗുജറാത്ത് ഇന്‍ഫോടെക് ലിമിറ്റഡെന്ന സ്ഥാപനം മതിയായ സാങ്കേതിക യോഗ്യത ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടു. അവശേഷിച്ച മൂന്ന് കമ്പനികളില്‍ നിന്നും എസ് ആര്‍ ഐ ടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്'- വി ഡി സതീശന്‍ പറയുന്നു.
'അഴിമതി നടത്തുന്ന പണം ക്യാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിയാണ് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്'- വി ഡ സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications