എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളു, പാർട്ടിയെ വലിച്ചിഴക്കേണ്ടെന്ന് ആകാശ് തില്ലങ്കേരി
കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് തള്ളിപ്പറഞ്ഞ ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ചിട്ടില്ലെന്ന് ആകാശ് തില്ലങ്കേരി. സിപിഎമ്മിന്റെ മുന്‍ പ്രവര്‍ത്തകനും ഷുഹൈബ് വധക്കേസ് പ്രതിയുമാണ് ആകാശ്.
സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ഫേസ്ബുക്കിലെ ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കി എന്ന് ആകാശ് തില്ലങ്കേരി ആരോപിക്കുന്നു.

ആകാശ് തില്ലങ്കേരിയുടെ പ്രതികരണം: ' അനശ്വര രക്തസാക്ഷി സഖാവ് കണ്ണി പൊയിൽ ബാബുവേട്ടൻ വധത്തിലെ പ്രതികളുമായ് ഞാൻ കൂട്ട് ചേർന്നു എന്നുള്ള രീതിയിൽ ഉത്തരവാദിത്തപ്പെട്ട ചിലരിൽ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാൻ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത് . ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാൻ നിഷേധിക്കും എന്ന രീതിയിൽ ഒരു കമന്റിനു മറുപടി കൊടുത്തത് " ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു " എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയത് കണ്ടു..

ഷുഹൈബ് വധവുമായ് പ്രതി ചേർക്കപെട്ടപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇവിടത്തെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയാവുന്നതാണ്..എനിക്കെതിരെ ഇപ്പോൾ മാധ്യമങ്ങളും, രാഷ്ട്രീയ ശത്രുക്കളും ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങൾക്ക് ബോധ്യമാകും.. പാർട്ടി പുറത്താക്കിയ , സ്വതന്ത്ര വ്യക്തിയായ ഞാൻ ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികൾക്ക് ഞാൻ മുൻ പാർട്ടിപ്രവർത്തകൻ ആയിരുന്നതിന്റെ പേരിൽ പാർട്ടി ഉത്തരവാദിത്തം ഏൽകേണ്ട കാര്യവും ഇല്ല..

രക്തസാക്ഷികളെ ഞാൻ ഒറ്റു കൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാൽ അത് തികച്ചും വസ്തുതാവിരുദ്ധം ആണ് എന്ന് ഒരിക്കൽ കൂടി പറയുകയാണ്.. എന്റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാധ്യമങ്ങളോടും താഴ്മയായ് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.. നിങ്ങൾ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളു , എന്നാൽ എന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു..''

ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം: ' യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷൻ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും.. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്..ബോധപൂർവ്വം അത് നിർമ്മിച്ചെടുത്തത് ആണ്..എന്നെ അടുത്തറിയുന്നവർ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് DYFI ജില്ലാ സെക്രട്ടറി ആവുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്ന് അവർ ധരിച്ചുപോകും..

അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവർ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം.. ഞാൻ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്റെ പേരിൽ അഴിച്ചുവിടുന്നവരെ.. ഞാനത് ചെയ്‌തെന്ന് നിങ്ങൾ തെളിയിക്കുമെങ്കിൽ ഞാൻ തെരുവിൽ വന്ന് നിൽക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ.. അതിൽ കുറഞ്ഞ ശിക്ഷ ഒന്നും പാർട്ടിയെ ഒറ്റുകൊടുത്തവന് കൽപ്പിക്കാൻ ഇല്ല.. ഇതുപോലുള്ള നുണപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തിരുത്താൻ തയ്യാറല്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും..
Recommended Video

പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്.. അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്.. അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല.. അതൊരു വസ്തുതയാണ്.. എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല...''












Click it and Unblock the Notifications