അദാനി ഗ്രൂപ്പിനെതിരായ ആരോപണം: സെബിക്ക് മൂന്ന് മാസത്തെ സമയം കൂടി നീട്ടി നല്‍കി സുപ്രീംകോടതി
ദില്ലി: ഗൗതം അദാനി ഗ്രൂപ്പിനെതിരെ ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ " സ്റ്റോക്ക് കൃത്രിമം", "അക്കൗണ്ടിംഗ് തട്ടിപ്പ്" എന്നീ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി. മൂന്ന് മാസത്തെ സമയാണ് സുപ്രീം കോടതി സെബിക്ക് അനുവദിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 14 ന് മുമ്പ് റെഗുലേറ്റർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ജുലൈ 11 ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുകയും ചെയ്യുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ കോടതിയെ സഹായിക്കാൻ കക്ഷികളെ പ്രാപ്തരാക്കുന്നതിനായി സമർപ്പിച്ച ജസ്റ്റിസ് എ എം സാപ്രെ കമ്മിറ്റി റിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ അവകാശവാദങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട ചില ഹരജിക്കാർ ആരോപിച്ചതുപോലെ 2016 മുതൽ അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി രണ്ട് ദിവസം മുമ്പ് കോടതിയെ അറിയിച്ചിരുന്നു.

ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി സെബി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല, "ഞങ്ങൾക്ക് ഇപ്പോൾ 6 മാസം അനുവദിക്കാനാവില്ല. ജോലിയിൽ അൽപം അശ്രദ്ധ വേണം. ഒരു ടീം കൂട്ടിച്ചേർക്കുക. ഓഗസ്റ്റ് പകുതിയോടെ കേസ് ലിസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകുക. 6 മാസത്തെ സമയം ഒരു കാരണവശാലും ഇതിന് അനുവദിക്കാനാവില്ല. സെബിക്ക് അനിശ്ചിതമായി നീണ്ട കാലയളവ് എടുക്കാൻ കഴിയില്ല, ഞങ്ങൾ അവർക്ക് 3 മാസം നൽകും.''- സുപ്രീംകോടതി പറഞ്ഞു.
വ്യവസായ പ്രമുഖനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനി "പതിറ്റാണ്ടുകളായി നികൃഷ്ടമായ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പ് പദ്ധതിയും" നടത്തിയെന്നായിരുന്നു യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് അദാനി ഗ്രൂപ്പ് ഇതുവരേയും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നേരത്തെ സമിതി രൂപീകരിച്ചിരുന്നു. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയുടെ നേതൃത്വത്തിലാണ് സമിതി. ഒ പി ഭട്ട്, ജെ പി ദേവധർ, കെ വി കാമത്ത്, നന്ദൻ നിലകേനി, അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.












Click it and Unblock the Notifications