അമ്മയുടെ മരണകാരണം കൊവിഡ് തന്നെ! സംഭവിച്ചതെന്ത്.. വിവാദത്തിന് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം
കൊച്ചി: കൊവിഡ് വിവരം മറച്ച് വെച്ച് അമ്മയുടെ സംസ്‌ക്കാരം നടത്തിയെന്ന ആരോപണം ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ വെട്ടിലാക്കിയിരിക്കുകയാണ്. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് കണ്ണന്താനത്തിന് എതിരെ ആരോപണവുമായി രംഗത്ത് വന്നത്.
വിവാദമായതോടെ പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് വന്നിട്ടുണ്ട്. അമ്മയുടെ കൊവിഡ് പരിശോധനാ ഫലവും കണ്ണന്താനം പുറത്ത് വിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

മരിച്ചത് ദില്ലി എയിംസിൽ
ദില്ലയില്‍ വെച്ച് ജൂണ്‍ പത്തിനാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. തുടര്‍ന്ന് മൃതദേഹം ദില്ലിയില്‍ നിന്ന് നാട്ടിലെത്തിച്ചായിരുന്നു സംസ്ഥാനം. കോട്ടയം മണിമലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 14ാം തിയ്യതി സംസ്‌ക്കാരം നടന്നു.

കൊവിഡ് വിവരം മറച്ചു വെച്ചെന്ന് ആരോപണം
കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചത് എന്ന വിവരം അല്‍ഫോണ്‍സ് കണ്ണന്താനം മറച്ച് വെച്ചാണ് പ്രൊട്ടോക്കോള്‍ പാലിക്കാതെ സംസ്‌ക്കാരം നടത്തിയത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 14ാം തിയ്യതി അമ്മയുടെ ഓര്‍മ്മയ്ക്കായി മദേഴ്‌സ് മീല്‍ എന്ന പദ്ധതി തുടങ്ങുന്നതിനെ കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് കണ്ണന്താനം തന്നെ പറയുന്നുണ്ട്.

പരിശോധനാ ഫലം നെഗറ്റീവ്
വിവാദമായതോടെ കണ്ണന്താനം വിശദീകരണവുമായി രംഗത്ത് എത്തി. മെയ് 28നാണ് അമ്മയെ കൊവിഡ് സ്ഥിരീകരിച്ച് ദില്ലി എയിംസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 5ന് നടത്തിയ പരിശോധനയില്‍ അമ്മ കൊവിഡ് നെഗറ്റീവ് ആയിരുന്നു. ജൂണ്‍ 10ന് നടത്തിയ കൊവിഡ് പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് കണ്ണന്താനം പറയുന്നു.
Recommended Video

ആന്തരികാവയവങ്ങളെ ബാധിച്ചു
ജൂണ്‍ 5ന് തന്നെ കൊവിഡ് മുക്തയായിരുന്നുവെങ്കിലും അമ്മയുടെ ആന്തരികാവയവങ്ങളെ കൊവിഡ് ഗുരുതരമായി ബാധിച്ചിരുന്നു. ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചിരുന്നുവെന്നും ഒടുവില്‍ ഹൃദയ സ്തംഭനം മൂലമാണ് അമ്മ മരണപ്പെട്ടത് എന്നും കണ്ണന്താനം വ്യക്തമാക്കി. അതുകൊണ്ട് തന്നെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചത് എന്ന് പറയുന്നത് തെറ്റാണോ എന്നും കണ്ണന്താനം ചോദിക്കുന്നു.

അമ്മ പൂര്‍ണ ആരോഗ്യവതി
''കാര്‍ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ഒരാള്‍ മരിക്കുകയാണ് എങ്കില്‍ നമ്മള്‍ പറയുക അയാള്‍ കാറപടകത്തില്‍ മരിച്ചു എന്നാണോ അതോ തലച്ചോറിന് പരിക്കേറ്റ് മരിച്ചു എന്നാണോ. തീര്‍ച്ചയായും കാര്‍ അപകടം മൂലം എന്നാണ് പറയുക. 91ാം വയസ്സിലും തന്റെ അമ്മ പൂര്‍ണ ആരോഗ്യവതി ആയിരുന്നു. കൊവിഡ് വൈറസ് ആന്തരികാവയവങ്ങളെ തകരാറിലാക്കിയത് കാരണമാണ് അമ്മ മരിച്ചത്'', കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

തല്‍ക്കാലം വെറുതേ വിടൂ
പേര് പറയാന്‍ പോലും അര്‍ഹത ഇല്ലാത്ത ഒരാള്‍, ജീവിത കാലം മുഴുവന്‍ സമൂഹത്തെ ബ്ലാക്ക് മെയില്‍ ചെയ്ത് ജീവിക്കുന്ന ഒരാള്‍ എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേര് പറയാതെ കണ്ണന്താനം വിശേഷിപ്പിച്ചത്. തങ്ങളെ തല്‍ക്കാലം വെറുതേ വിടൂ എന്നും മദേഴ്‌സ് മീല്‍ എന്ന പദ്ധതിയിലൂടെ വിശക്കുന്ന ആളുകളിലേക്ക് ഭക്ഷണം എത്തിക്കാനുളള ശ്രമത്തിലാണ് തങ്ങള്‍ എന്നും അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പ്രതികരിക്കണം
കോൺഗ്രസ് എംഎൽഎ വിടി ബൽറാം സംഭവത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്. ഫേസ്ബുക്കിലാണ് പ്രതികരണം: '' കണ്ണന്താനമായതുകൊണ്ട് ഈ വാർത്ത ഒറ്റയടിക്ക് തള്ളിക്കളയാൻ കഴിയുന്നില്ല. അദ്ദേഹത്തിൻ്റെ പാർട്ടിയായ ബിജെപിയും ദീർഘകാല സുഹൃത്തായ കേരള മുഖ്യമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും അവ്യക്തതകൾ നീക്കുമെന്നും പ്രതീക്ഷിക്കുന്നു'' .












Click it and Unblock the Notifications