ഞാനും സ്വരാജും ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ ക്യാംപ് ചെയ്തു, പക്ഷെ ഭൂരിപക്ഷം കൂടിയെന്ന് മാത്രം; ഷംസീര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തോല്‍പിക്കാന്‍ താനും എം സ്വരാജും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഉയരുന്ന കാഴ്ചയാണ് കണ്ടത് എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി.
50 വര്‍ഷം തുടര്‍ച്ചയായി ഒരു മണ്ഡലത്തില്‍ നിന്ന് ജയിച്ച് വരിക എന്നുള്ളത് അപൂര്‍വ ഭാഗ്യമാണ് എന്നും അത്തരമൊരു നേതാവാണ് ഉമ്മന്‍ ചാണ്ടി എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയെ നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു. താന്‍ ജനിക്കുന്നതിന് മുന്‍പ് നിയമസഭയിലെത്തിയ മൂന്ന് പേരിരിക്കുന്ന സഭയുടെ നാഥനാകാന്‍ സാധിച്ചു എന്നുള്ളത് അപൂര്‍വ നേട്ടമാണെന്നും ഷംസീര്‍ പറഞ്ഞു.
എ എന്‍ ഷംസീറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ഉമ്മന്‍ചാണ്ടി സാറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തോട് ഞങ്ങള്‍ നിര്‍ബന്ധിച്ചു. ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു. ഞാന്‍ ജനിക്കുന്നതിനേക്കാള്‍ മുന്‍പ് സഭയിലുള്ള ആളാണ് നിങ്ങള്‍. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടേ ശേഷം മാധ്യമങ്ങള്‍ എന്നോട് ചോദിച്ചു എന്തുണ്ട് നിങ്ങള്‍ക്ക് പറയാന്‍ എന്ന്. ഞാന്‍ അവരോട് പറഞ്ഞ കാര്യമാണ്.
കേരളത്തില്‍ ഇന്ന് നിയമസഭയില്‍ ഞാന്‍ ജനിക്കുന്നതിന് മുന്‍പ് നിയമസഭാ സാമാജികന്‍മാരായ മൂന്ന് പേരിരിക്കുന്ന സഭയുടെ നാഥനാകാന്‍ സാധിച്ചത് രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, പി ജെ ജോസഫ്. ഈ മൂന്ന് പേരിരിക്കുന്ന സഭയുടെ സഭാ നാഥനാകാന്‍ സാധിച്ചു എന്നുള്ളത്.
ഗുലാം നബിയുടെ പാർട്ടി തകരുമോ? കൂടുതൽ പേർ കോൺഗ്രസിലേക്കെന്ന് ജയ്റാം രമേശ്
നമുക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നൊബേല്‍ സമ്മാനമില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഓസ്‌കാറില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അപൂര്‍വ ബഹുമതി അവര്‍ ജനിക്കുന്നതിന് മുന്‍പ് ജനിച്ച സാമാജികന്‍മാരുടെ കൂടെ സഭാ നാഥനായിരിക്കാന്‍ സാധിച്ചു എന്ന അപൂര്‍വ ഭാഗ്യം ലഭിച്ച ഒരു പൊതുപ്രവര്‍ത്തകനാണ് എന്ന് എവിടേയും ഞാന്‍ അഭിമാനത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
'ഇന്ത്യ - പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ..എടുത്തോണ്ട് പോ'; കയർത്ത് പിവി അൻവർ
അദ്ദേഹം 50 വര്‍ഷമായി. ഇനിയൊരു ഉമ്മന്‍ചാണ്ടി സാറുണ്ടാകുമോ. ഒരു സംശയവും വേണ്ട. 50 വര്‍ഷം ഒരു അസംബ്ലി സെഗ്മെന്റില്‍ നിന്നും ജനം തുടര്‍ച്ചയായി ഒരാളെ തെരഞ്ഞെടുക്കുന്നു. അദ്ദേഹമിരിക്കുന്ന വേദിയില്‍ വെച്ച് പറയാം. 2006 ല്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ഞാനും സ്വരാജും എല്ലാം അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോയി മുക്കിലും മൂലയിലും പോയി പ്രസംഗിച്ചതാണ്. പക്ഷെ ഭൂരിപക്ഷം വര്‍ധിച്ചു എന്നല്ലാതെ ഞങ്ങളുടെ പ്രവര്‍ത്തനം അധരവ്യായാമമായി മാറി എന്നുള്ളതാണ്.
ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. 50 വര്‍ഷം ഒരു മനുഷ്യന്‍ ഒരു മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് എത്താന്‍ സാധിച്ചു എന്ന അപൂര്‍വ ഭാഗ്യം ലഭിച്ച ഒരു പൊതുപ്രവര്‍ത്തകനെ ആദരിക്കേണ്ടത് കേരള നിയമസഭയുടെ ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചപ്പോള്‍ അസൗകര്യങ്ങളുണ്ടെങ്കിലും തുറന്ന മനസോടെ അദ്ദേഹം വരാം എന്ന് സമ്മതിച്ചു.
അദ്ദേഹത്തിന്റെ മകളും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം സ്പീക്കര്‍ എന്ന നിലയില്‍ ഷംസീറിന്റേത് മികച്ച പ്രകടനമാണ് എന്ന് ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു. ഷംസീറിന്റെ സ്‌നേഹത്തോട് കൂടിയുള്ള ക്ഷണം തള്ളിക്കളയാന്‍ സാധിച്ചില്ല എന്നും അതുകൊണ്ടാണ് താന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും വരാമെന്ന് സമ്മതിച്ചത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷംസീറിനോട് ഇണങ്ങി കൊണ്ട് നോ പറയാന്‍ എനിക്ക് സാധിക്കില്ല.
കാരണം അദ്ദേഹം ഒരു നല്ല പൊതുപ്രവര്‍ത്തകനാണ്. സ്പീക്കറായിട്ട് അധിക നാളായില്ലെങ്കിലും അദ്ദേഹത്തിന്റെ ഓരോ നടപടിയും കേരള നിയമസഭയുടേയും കേരളത്തിന്റേയും അഭിമാനം ഉയര്‍ത്തുന്ന നിലയിലാണ് എന്നും അദ്ദേഹം പറഞ്ഞു. പുസ്‌തോകത്സവത്തിന്റെ ലോഗോ പ്രകാശനം ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിച്ചത്.