ജനറല്‍ സെക്രട്ടറിക്കെതിരായ പ്രസിഡന്റിന്‍റെ ശബ്ദ സന്ദേശം പുറത്ത്: ഐഎന്‍എല്‍ പിളര്‍പ്പിലേക്ക് തന്നെ
കോഴിക്കോട്: ഐഎന്‍എല്ലിലെ പിളര്‍പ്പ് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത്. സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ച് ചേര്‍ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ തയ്യാറായില്ലെങ്കില്‍ താന്‍ അതിന് തയ്യറാകുമെന്ന് വ്യക്തമാക്കുന്ന സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബിന്‍റെ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്‍റെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യം നേരത്തേയും പാര്‍ട്ടിയില്‍ ഉയര്‍ന്നിയിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഇതിന് തയ്യാറായിരുന്നില്ല.
ജനറൽ സെക്രട്ടറി യോഗം വിളിച്ചുചേർക്കുന്നില്ലെങ്കിൽ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും അതിന് താന്‍ തയ്യാറാവുമെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് അയച്ച ശബ്ദ സന്ദേശത്തില്‍ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തി തീരുമാനം കൈക്കൊള്ളാനുള്ള വേദിയാണ് സംസ്ഥാന സെക്രട്ടറിയേറ്റെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മെമ്പര്‍ഷിപ്പ് ക്യാംപയിന്‍റെ കാര്യത്തില്‍ ജില്ലാതല റിട്ടേണിങ് ഓഫിസർമാരെ നിശ്ചയിക്കുന്നതും ജില്ലകൾക്കുള്ള അംഗത്വത്തിന്റെ എണ്ണം നിശ്ചയിക്കുന്നതും നാളിതുവരെ സംസ്ഥാന സെക്രട്ടറിയേറ്റാണ്. അതുകൊണ്ട് തന്നെ പ്രവര്‍ത്തക സമിതിക്ക് മുമ്പ് സെക്രട്ടറിയേറ്റ് നിര്‍ബന്ധമായും ചേരേണ്ടതുണ്ട്. ഇതിന് പുറമെ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനം ഉള്‍പ്പടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ വിഷയം ഇതുവരെ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയായിട്ടില്ലെന്നും പ്രസിഡന്‍റ് ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാര്‍ട്ടി സെക്രട്ടറിയേറ്റ് വിളിച്ച് ചേര്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് ചെവിക്കൊള്ളാതെ വന്നപ്പോള്‍ ഈ ആവശ്യം 17 നും 20നും രേഖാമൂലം തന്നെ അദ്ദേഹത്തിന് മുന്നില്‍ ഉന്നയിച്ചു. എന്നിട്ടും അദ്ദേഹം അത് നിരാകരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിക്കുന്നു.
പാര്‍ട്ടി ഭരണഘടനാ പ്രകാരം അധ്യക്ഷന്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സെക്രട്ടറി അതിന് ബാധ്യസ്ഥനാണ്. യോഗം വിളിക്കാന്‍ സെക്രട്ടറിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നേരിട്ടുതന്നെ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ചു കൂട്ടുമെന്ന് അറിയിക്കുന്നു. എല്ലാവരും സഹകരിക്കണമെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ക്കുന്നു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
അതേസമയം, ഐഎന്‍എല്ലില്‍ പ്രശ്നം രൂക്ഷമായപ്പോള്‍ സിപിഎം നേരത്തെ വിഷയത്തില്‍ ഇടപെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി ഇരുവിഭാഗത്തേയും നേരിട്ട് വിളിച്ച് വരുത്തി പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഴ്സനൽ സ്റ്റാഫ് നിയമനത്തിലെ വിവാദങ്ങള്‍ക്ക് പരിഹാരമായി സിപിഎം പ്രതിനിധികളേയും അഹമ്മദ് ദേവര്‍ കോവിലിന്‍റെ പഴ്സനൽ സ്റ്റാഫ് സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പ്രശ്നപരിഹാരത്തിലേക്ക് എത്തിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ശബ്ദ സന്ദേശം വ്യക്തമാക്കുന്നത്.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video