യുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾ
കണ്ണൂര്‍: മുസ്ലീം ലീഗിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. അതിനിടെയാണ് വിജയരാഘവനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
മുസ്ലീം ലീഗിനെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ലാമി ആണെന്ന ആരോപണമാണ് എ വിജയാഘവന്‍ ഉന്നയിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചതിനേയും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെയെല്ലാം പിന്തുണയ്ക്കുകയാണ് എപി അബ്ദുള്ളക്കുട്ടി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങള് പ്രവചിക്കുന്നും ഉണ്ട്. വിശദാംശങ്ങള്‍...
ലീഗ് മാത്രം ബാക്കിയാകും
ഈ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫില്‍ മുസ്ലീം ലീഗ് മാത്രമേ ബാക്കിയുണ്ടാകൂ എന്നാണ് എപി അബ്ദുള്ളക്കുട്ടി പറയുന്നത്. പഴയ വര്‍ഗീയ കാര്‍ഡ് മുസ്ലീം സമൂഹത്തില്‍ വിജയിക്കില്ലെന്നും, അതുകൊണ്ട് തന്നെ മുസ്ലീം ലീഗിന് പഴയ പ്രതാപമുണ്ടാവില്ല എന്നും അബ്ദുള്ളക്കുട്ടി പ്രവചിക്കുന്നുണ്ട്.
ലീഗിലെ ഏകാധിപത്യം
ലോക്‌സഭ എംപിയായ പികെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെതിരേയും അബ്ദുള്ളക്കുട്ടി പ്രതികരിക്കുന്നുണ്ട്. ഏകാധിപത്യ രാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യമാണ് ഇത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുസ്ലീം ലീഗിനെതിരെ കടുത്ത ജനവികാരം ഉണ്ടെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
കോണ്‍ഗ്രസിന്റെ നാശം
കോണ്‍ഗ്രസിന്റെ നാശത്തിന്റെ യഥാര്‍ത്ഥ കാരണം മുസ്ലീം ലീഗ് ആണെന്നും അബ്ദുള്ളക്കുട്ടി ആരോപിക്കുന്നുണ്ട്. യുഡിഎഫില്‍ മുസ്ലീം ലീഗിനുള്ള അപ്രമാദിത്തമാണ് അതിന് വഴിവച്ചത്. ഇക്കാര്യം തിരിച്ചറിയാന്‍ നേതൃത്വം വൈകി എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
ലീഗ് എങ്ങനെ പിടിച്ചു നില്‍ക്കും
ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മുസ്ലീം ലീഗ് മാത്രമായിരിക്കും പിടിച്ചു നില്‍ക്കുക എന്ന് നേരത്തേ അദ്ദേഹം പറഞ്ഞു. അത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഇസ്ലാമിക വികാരം ഇളക്കിവിട്ടുകൊണ്ടും ജമാ അത്ത ഇസ്ലാമിയെ കൂടെ നിര്‍ത്തിക്കൊണ്ടും ആയിരിക്കും ഇത് എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
വിജയരാഘവന്‍ പറഞ്ഞത് ശരി
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. വികാരപരമായി വിജയരാഘവന്‍ സത്യങ്ങള്‍ വിളിച്ചുപറയുകയായിരുന്നു. അത് തിരുത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നും അബ്ദുള്ളക്കുട്ടിയ്ക്ക് അഭിപ്രായമുണ്ട്.
പിണറായിയുടെ പേടി
എന്നാല്‍ വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിക്കുമോ എന്ന പേടി പിണറായി വിജയനുണ്ട് എന്ന കണ്ടെത്തലും അബ്ദുള്ളക്കുട്ടി നടത്തുന്നുണ്ട്. മുസ്ലീം പിന്തുണ കുറയുമോ എന്ന ഭയം മൂലം ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് എ വിജയരാഘവന്റെ പ്രസ്താവന സിപിഎം തിരുത്തിയത് എ്ന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
ഇത്തവണ കേരളം ഭരിക്കാന്‍
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് കേരളത്തില്‍ ഭരണം പിടിക്കാന്‍ തന്നെ ആണെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും വോട്ട് മറിച്ചില്ലെങ്കില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ത്രിപുര മോഡല്‍
ത്രിപുരയിലെ പോലെ ഇത്തവണ കേരളത്തില്‍ ബിജെപി അട്ടിമറി വിജയം നേടും എന്നും എപി അബ്ദുള്ളക്കുട്ടി പ്രവചിക്കുന്നുണ്ട്. 32 സീറ്റുകളില്‍ ബിജെപി നിര്‍ണായക ശക്തിയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പോലും ഇതിനായി അബ്ദുള്ളക്കുട്ടി ഉദ്ധരിക്കുന്നുണ്ട്. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നുഅദ്ദേഹത്തിന്റെ പ്രതികരണം.
അബ്ദുള്ളക്കുട്ടി
സിപിഎമ്മിന്റെ ലോക്‌സഭ എംപി ആയിരുന്ന എപി അബ്ദുള്ളക്കുട്ടി മോദി സ്തുതിയുടെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി, മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുകയായിരുന്നു. ആദ്യം ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ അബ്ദുള്ളക്കുട്ടി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ദേശീയ ഉപാധ്യക്ഷനും ആയി.
ബിജെപിയുടെ കണക്കില്‍
ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ വലിയ അട്ടിമറിയൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല. ആകെ 15 എ പ്ലസ് മണ്ഡലങ്ങളാണ് ദേശീയ നേതൃത്വത്തിന്റെ കണക്കില്‍ കേരളത്തിലുള്ളത്. അതില്‍ തന്നെ വലിയ വിജയസാധ്യത കണക്കാക്കുന്നത് പാതി സീറ്റുകളില്‍ മാത്രമാണ് എന്നാണ് വിവരം.
Recommended Video