അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍, ഉത്തരവ് ഇങ്ങനെ
കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ സസ്പെൻഷൻ. ലോ കോളേജ് വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പാലാണ് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടിരുന്നു.
മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തുവന്നത്. ബുധനാഴ്ചയാണ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ അപര്‍ണ മുരളിയോട് കോളേജിലെ വിദ്യാര്‍ത്ഥി വേദിയില്‍ വച്ച് മോശമായി പെരുമാറിയത്.

നടിക്ക് പൂവ് കൊടുക്കാന്‍ വേണ്ടി വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ പിടിക്കുകയും തോളില്‍ കൈ ഇടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അനിഷ്ടം പ്രകടിപ്പിച്ച നടി എന്താടോ ലോ കോളേജ് അല്ലേ എന്ന് ചോദിച്ചു. സംഭവത്തെ കുറിച്ച് നടി പിന്നീട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ഖേധം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി ആ പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കോളേജ് യൂണിയന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് കോളേജ് യൂണിയന്‍ ഖേദം പ്രകടനം നടത്തിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

താരത്തിന്റെ അനുമതി ഇല്ലാതെ ഇങ്ങനെ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. നടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ്.

എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും ഇഷ്ട്മില്ലാതെ ഒരാളേയും കയറാന്‍ ഞാന്‍ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചു പുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനര്‍ത്ഥം അതെളുപ്പമാണെന്നല്ല. പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വയം പരിക്കേല്‍പ്പിക്കാതെ അങ്ങനെ പ്രവര്‍ത്തിക്കല്‍ പോലും അസാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. നമ്മുടെ പെണ്‍കുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

ഒരിക്കല്‍ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കില്‍ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്‌പേസിലേക്ക് നിങ്ങള്‍ക്കെങ്ങനെ കയറിചെല്ലാന്‍ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങള്‍ക്ക് 'പൊതുമുതല്‍' ആവുന്നത്?

അപരന്റെ ഇഷ്ടവും താല്‍പ്പര്യവും പരിഗണിക്കാതെ 'എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാന്‍ കഴിയുക' എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്. വ്യക്തികളുടെ അടുപ്പങ്ങളും താല്‍പ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോല്‍ മനുഷ്യന്റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണത്.

എല്ലാം നോര്‍മലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോള്‍ മാനിക്കാണ്?- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications