അർജുൻ രക്ഷാദൗത്യം; വെല്ലുവിളിയായി പുഴയിൽ അടിയൊഴുക്ക് ശക്തം, പ്രദേശത്ത് കനത്ത മഴ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ 12ാം ദിനത്തിലേക്ക്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
അടിയൊഴുക്ക് ശക്തമായതോടെ ഇന്നലേയും അടിത്തട്ടിലിറങ്ങി പരിശോധന നടത്താൻ സാധിച്ചിരുന്നില്ല. 5.5 നോട്സ് ആയിരുന്നു ഇന്നലെ ഒഴുക്ക്. കുറഞ്ഞത് 3.5 എങ്കിലും ആകാതെ പുഴയിലേക്ക് ഇറങ്ങുന്നത് അപകടത്തിന് കാരണമായേക്കും. അതിനാലാണ് വെള്ളിയാഴ്ച രക്ഷാസംഘം മാറി നിന്നത്.

ഇന്നും പ്രദേശത്ത് മഴയാണ്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം തയ്യാറാക്കാനുള്ള നടപടികൾ പരിശോധിച്ചിരുന്നുവെങ്കിലും പുഴയിലെ ഒഴുക്ക് കാരണം അധികൃതർ പിൻമാറി. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതുകൊണ്ട് തന്നെ സാഹചര്യം എന്താകുമെന്ന കാര്യത്തിൽ രക്ഷാസംഘത്തിന് ആശങ്കയുണ്ട്.
റോഡിൽ നിന്നും 60 മീറ്റർ ദൂരത്ത് പുഴയിലാണ് നിലവിൽ ലോറി ഉള്ളത്. പുഴയിലേക്ക് 5 മീറ്റർ താഴ്ചയിലാണ് ഇത്. എന്നാൽ ലോറിയുടെ സ്ഥാനം ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മരത്തടികൾ വേർപെട്ടതോടെ ഭാരം കുറഞ്ഞ ലോറി ഒഴുക്കിൽ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതാണെന്ന സംശയവും ഉണ്ട്. ലോറിയുടെ ഡ്രൈവർ കാബിൻ തകർന്നിട്ടില്ലെന്നാണ് ഡ്രോൺ പരിശോധനയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അതേസമയം ലോറിയിൽ മനുഷ്യസാന്നിധ്യം നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്കാനിങ്ങിലും കഴിഞ്ഞില്ല. റിട്ട മേജർ ജനറൽ ഇന്ദ്ര ബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്.
അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. സേനയില്‍നിന്നും കൂടുതല്‍ ഡൈവേഴ്‌സിനെ അടിയന്തരമായി ഷിരൂരിലേക്ക് അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ ഷിരൂരിൽ തുടരുകയാണ്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.
അതേസമയം അര്‍ജുനെ കൂടാതെ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരെ കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഷിരൂരുകാരായ ലോകേഷ്, ജഗന്നാഥന്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി കരയിലെ മണ്ണുനീക്കി പരിശോധന തുടരുകയാണ്. ഇതുവരെ ഇരുപതിനായിരം മെട്രിക് ടൺ മണ്ണ് ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നിട്ടും ആരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടുതൽ ഡ്രഡ്ജറുകൾ ഇവിടേക്ക് എത്തിക്കാനാണ് നീക്കം. മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസവും പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.












Click it and Unblock the Notifications