പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത ശേഷം ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് ക്രൂരം- ദിലീപിനെതിരെ ആഞ്ഞടിച്ച്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു.
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എന്തിനാണ് എന്നാണ് ഹൈക്കോടതി ദിലീപിനോട് ചോദിച്ചത്. തെളിവുകളുടേയും രേഖകളുടേയും പകര്‍പ്പ് പ്രതിയുടെ അവകാശമാണ് എന്ന വാദം ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ദിലീപിന്റെ വാദങ്ങളെ അതി ശക്തമായാണ് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത്. ദൃശ്യങ്ങള്‍ക്കായുള്ള ദിലീപിന്റെ ആവശ്യം ക്രൂരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദൃശ്യങ്ങള്‍ വേണം
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ആ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഈ ദൃശ്യങ്ങള്‍. അതിന്റെ പകര്‍പ്പ് കൂടി തനിക്ക് നല്‍കണം എന്നതാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റ് രേഖകളുടെ പകര്‍പ്പുകള്‍ നേരത്തേ തന്നെ ദിലീപ് കൈപ്പറ്റിയിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറാന്‍ ആകില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരിക്കല്‍ കണ്ടത്... പിന്നെന്തിന് ദൃശ്യങ്ങള്‍
അങ്കമാലി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഒരിക്കല്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതാണ്. അതിന് ശേഷവും ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. എന്തിനാണ് നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് എന്ന നിര്‍ണായകമായ ചോദ്യവും ഹൈക്കോടതി വാദത്തിനിടെ ചോദിക്കുകയുണ്ടായി. അങ്കമാലി കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ച കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. പക്ഷേ, ദൃശ്യങ്ങള്‍ ലഭിക്കണം എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്.
ഒരിക്കലും പറ്റില്ല; അന്ന് നടന്നത്...
എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാനാവില്ലെന്ന് ഉറച്ച് നിലപാട് തന്നെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും സ്വീകരിച്ചിട്ടുള്ളത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ കൂട്ടമാനഭംഗം ആണ് നടന്നിട്ടുള്ളത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നീലച്ചിത്രം പകര്‍ത്താനുള്ള ശ്രമം നടന്നു എന്നും പ്രോസിക്യൂഷന്‍ പറയുന്നുണ്ട്. തന്റെ ദാമ്പത്യബന്ധം തകര്‍ത്തതിന് പ്രതികാരം ചെയ്യാന്‍ ആണ് നടിക്കെതിരെ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. അങ്ങനെയുള്ള ദിലീപിന് ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍
നടിയെ പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ആളാണ് ദിലീപ്. ഇങ്ങനെ ക്വട്ടേഷന്‍ നല്‍കിയതിന് ശേഷം കോടതിയില്‍ ആ ദൃശ്യങ്ങള്‍ക്കായി ആവശ്യപ്പെടുന്നത് ക്രൂരമായ കാര്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ചരിത്രത്തിലെ ആദ്യത്തെ 'റേപ്പ് ക്വട്ടേഷന്‍' എന്നായിരുന്നു മുമ്പൊരിക്കല്‍ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഈ കേസിനെ വിശേഷിപ്പിച്ചത്. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഇത്തരം ഒരു പരാമര്‍ശം പ്രോസിക്യൂഷന്‍ നടത്തിയത് . ഏറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആയിരുന്നു ദിലീപിന് ജാമ്യം ലഭിച്ചതും .
ആ മൊഴി മാത്രം മതി
ദിലീപിനെതിരെ കേസ് എടുക്കാന്‍ നടിയുടെ മൊഴി മാത്രം മതിയാകുന്ന കേസ് ആണ് ഇതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു വാദം. പുറത്ത് വിടാന്‍ സാധ്യമല്ലാത്ത ദൃശ്യങ്ങളാണ് തെളിവായിട്ടുള്ളത്. അത് ദിലീപിന് ഒരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദമാണ് ആദ്യം മുതലേ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്നത്. ഇക്കാര്യം നേരത്തെ ഹൈക്കോടതിയും അംഗീകരിച്ചിരുന്നു . പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധം തെളിയിക്കാനുള്ള രേഖകകളും പോലീസിന്റെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
അത് ദിലീപിന്റെ കൈയ്യില്‍ എത്തിയാല്‍
മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നതിന് വേണ്ടിയാണ് ദിലീപ് നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന വാദവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയാല്‍ അത് നടിയുടെ സുരക്ഷയെ ബാധിക്കും എന്ന വാദവും പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നുണ്ട്. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍ എത്തിയാല്‍ എന്ത് ധൈര്യത്തിലാണ് നടി മുന്നോട്ട് പോവുക എന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് പോകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആകില്ല. മാത്രമല്ല, ദൃശ്യങ്ങള്‍ ഒരിക്കല്‍ പ്രതിഭാഗം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചതും ആണ്.
ആ സ്ത്രീ ശബ്ദം, അതാരുടേത്...
പോലീസിന്റെ കൈവശമുള്ള, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് ദിലീപിന്റെ ആരോപണം. ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. അത് ആരുടെ ശബ്ദമാണ് എന്ന കാര്യം പരിശോധിച്ചിട്ടില്ല എന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ദൃശ്യങ്ങളിലുള്ള നടിയുടെ ശബ്ദത്തില്‍ പോലും ചില സംശയങ്ങള്‍ ദിലീപിന്റെ അഭിഭാഷന്‍ ഉന്നയിക്കുന്നുണ്ട്. നടിയുടെ ശബ്ദത്തിന്റെ തീവ്രത എഡിറ്റിങ്ങിലൂടെ കുറച്ചു എന്നാണ് ആരോപണം. വീഡിയോയില്‍ ഉള്ള സ്ത്രീ ശബ്ദത്തിന്റേയും പുരുഷ ശബ്ദങ്ങളുടേയും തീവ്രതയില്‍ വ്യത്യാസം ഉണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ... ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...
ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടുവെന്ന് വീണ്ടും പറയാൻ ദിലീപ് എത്ര നാൾ കാത്തിരിക്കണം? എന്ത് സംഭവിക്കും