'ബാലചന്ദ്ര കുമാര്‍ ജീവന് വേണ്ടി പൊരുതുന്നു, രക്ഷിക്കാൻ വൃക്ക മാറ്റി വെയ്ക്കണം', സഹായാഭ്യർത്ഥന
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ബാലചന്ദ്ര കുമാര്‍ ജീവന് വേണ്ടി പൊരുതുകയാണെന്ന് നടന്‍ പ്രകാശ് ബാരെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ബാലചന്ദ്ര കുമാറിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ സഹായം തേടുന്ന വിവരവും പ്രകാശ് ബാരെ പങ്കുവെച്ചിട്ടുണ്ട്. ബാലചന്ദ്ര കുമാറിനെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും പ്രകാശ് ബാരെ കുറിച്ചു.
വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ബാലചന്ദ്ര കുമാര്‍ ചികിത്സയിലാണ്. രോഗാവസ്ഥ കാരണം അദ്ദേഹത്തിന്റെ കേസിന്റെ വിസ്താരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ ഡയാലിലിന് നിരവധി തവണ വിധേയമാക്കിയിരുന്നു.

തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് ബാലചന്ദ്ര കുമാര്‍ ചികിത്സയില്‍ കഴിയുന്നത്. ബാലചന്ദ്ര കുമാറിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിന് വേണ്ടി വരുന്ന തുക കുടുംബത്തിന് തനിച്ച് വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ പൊതുസമൂഹത്തോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ചികിത്സയ്ക്ക് വേണ്ടി വരുന്ന 20 ലക്ഷം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിക്കാനാണ് ശ്രമം. മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെങ്കിലും ചിലവ് തങ്ങള്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ബാലചന്ദ്ര കുമാറിന്റെ ഭാര്യ ഷീബ പറയുന്നു. വൃക്ക മാറ്റി വെയ്ക്കാന്‍ 20 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ചിലപ്പോള്‍ അതിലും കൂടിയേക്കാം. ഇന്‍ഷൂറന്‍സ് സഹായം ഒന്നും ഇല്ലാതെ തന്നെ 10 ലക്ഷം രൂപ ഇതിനകം ചികിത്സക്കായി ചിലവാക്കിയെന്ന് ഷീബ പറയുന്നു.
രണ്ട് കുട്ടികളെ നോക്കേണ്ടതുണ്ട്. കുടുംബത്തില്‍ ആകെ വരുമാനം ഉണ്ടായിരുന്നത് ബാലചന്ദ്ര കുമാറിന് മാത്രമായിരുന്നു. ദിവസേനയുളള ചിലവുകളും ചികിത്സാ ചിലവും താങ്ങാന്‍ കുടുംബത്തിന് സാധിക്കുന്നില്ലെന്നും അതിനാല്‍ കഴിയുന്നത് പോലെ സാമ്പത്തികമായി സഹായിക്കണം എന്നും ക്രൗഡ് ഫണ്ടിംഗിന് വേണ്ടിയുളള അഭ്യര്‍ത്ഥനയില്‍ ഷീബ പറയുന്നു
നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ ബാലചന്ദ്ര കുമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ആയിരുന്നുവെന്ന് അവകാശപ്പെട്ട് ബാലചന്ദ്ര കുമാർ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് കേസിൽ തുടരന്വേഷണത്തിന് വഴി തുറന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തി നിൽക്കേയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നത്.
കേസിലെ നിർണായകമായ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും താൻ അതിന് സാക്ഷിയായിരുന്നുവെന്നുമാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. ദിലീപിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്ത് വിട്ട ബാലചന്ദ്ര കുമാർ കേസിൽ കാവ്യാ മാധവന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications