ഏത് ആരാധനാലയമായാലും മതഭ്രാന്തിന് ഇടം നൽകാതിരിക്കാൻ വിശ്വാസികൾ മുന്നോട്ട് വരണം: പി ജയരാജന്‍
കണ്ണൂർ: കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നടന്ന കായികോൽസവത്തിൽ ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ രംഗത്ത് വന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ അഭിനന്ദിച്ച് സിപിഎം നേതാവ് പി ജയരാജന്‍. എല്ലാ മേഖലകളിലും ചേരിതിരിവുണ്ടാക്കാൻ മത വർഗ്ഗീയ ശക്തികൾ ആസൂത്രിതമായി ശ്രമിച്ചു വരുന്നുണ്ടെന്നും സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച ആളുകളെ പ്രതിരോധിച്ച് മൂല്യങ്ങൾ സംരക്ഷിച്ച യുവജന പ്രസ്ഥാനത്തിന് അഭിവാദനങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അങ്ങനെ വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാറും
ഇന്നത്തെ പത്രത്തിൽ കണ്ട ഒരു ചെറിയ വാർത്തയാണ് ഈ കുറിപ്പിനടിസ്ഥാനം. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബായാർ ബിരി പദവിൽ വീരകേസരി ക്ലബ്ബ് നടത്തിയ കായികോൽസവത്തിൽ ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ചാണ് വാർത്ത. ഇതിനെതിരെ dyfi പ്രതിഷേധം ഉയർത്തുകയും പോലീസ് ഇടപെട്ടതിൻ്റെ അടിസ്ഥാനത്തിൽ മത വ്യത്യാസമന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം നൽകുന്നതിന് 'വീരകേസരിക്കാർ' നിർബന്ധിതരായി എന്നുമാണ് അതിൽ ഉള്ളത്.
സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച ആളുകളെ പ്രതിരോധിച്ച് മൂല്യങ്ങൾ സംരക്ഷിച്ച യുവജന പ്രസ്ഥാനത്തിന് അഭിവാദനങ്ങൾ!
എല്ലാ മേഖലകളിലും ചേരിതിരിവുണ്ടാക്കാൻ മത വർഗ്ഗീയ ശക്തികൾ ആസൂത്രിതമായി ശ്രമിച്ചു വരുന്നുണ്ട്. ക്ഷേത്ര കമ്മിറ്റി അടിച്ചിറക്കിയ ഒരു നോട്ടീസ് ഇതാ. അവർ രാമായണ മാസത്തിൽ നടത്തുന്ന നാലമ്പല യാത്രയിലേക്ക് വിശ്വാസികളെ ക്ഷണിക്കുകയാണിതിൽ. ക്ഷേത്രങ്ങളിൽ എത്രയോ കാലമായി ആരാധന നടത്തി വരുന്നുണ്ട്. ഒരു കാലം വരെ ഐത്തം നിലനിർത്തിയിരുന്ന ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇപ്പോഴും ചിലയിങ്ങളിൽ അതിൻ്റെ ഭാഗമായുള്ള ആചാരങ്ങൾ നിലനിൽക്കുന്നുമുണ്ട്. ഐത്താചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് വേണ്ടി സാമൂഹ്യ പരിഷ്കർത്താക്കൾ നടത്തിയ ഇടപെടലുകളും സമരങ്ങളുമുണ്ട്. അത്തരം ഇടപെടലുകളും ജാഗ്രതയും ഇക്കാലത്തും ആവശ്യമുണ്ടെന്നാണ് ഈ നോട്ടീസിലെ ഒരു ഭാഗം ഓർമ്മപ്പെടുത്തുന്നത്. രാമായണം ചർച്ച ചെയ്ത് നടത്തുന്ന നാലമ്പല യാത്രക്കിടയിൽ തീർത്ഥയാത്രാ സഹായികളുടെ സേവനം ഉണ്ടാകുമെന്നാണ് അതിൽ പറയുന്നത്. അപ്പോൾ ക്ഷേത്ര ദർശനം മാത്രമല്ല രാമായണത്തെക്കുറിച്ച് ചർച്ച ചെയ്യാനും അത് ക്രോഡീകരിക്കാനും ഒരാൾ കൂടി യാത്രയിൽ ഉടനീളം ഉണ്ടാകുമെന്നാണ് വ്യക്തമാവുന്നത്. ആ ആളുടെ നിലപാട് പ്രസക്തമാവുന്നത് ഇവിടെയാണ്.
ഇന്ദിര മുതല്‍ രാഹുല്‍ വരേയുള്ള 'ഗാന്ധി'മാരുടെ വിമർശക: എന്നിട്ടും മാർഗരറ്റ് ആൽവ സ്ഥാനാർത്ഥി
മുമ്പ് കണ്ണൂർ ജില്ലയിലെ ചിറക്കൽ കടലായി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഒരു പ്രഭാഷകൻ ഭാഗവതത്തെക്കുറിച്ച് ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് കടന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കെത്തിയപ്പോൾ ഭക്തകളായ സ്ത്രീകൾ തന്നെ ഇടപെട്ടു. ഒടുവിൽ പ്രഭാഷകനായ സ്വാമി ക്ഷമ പറഞ്ഞ് സ്ഥലം കാലിയാക്കി. അതേപോലെ രാമായണത്തെ വ്യാഖ്യാനിച്ച് അതുമായി യാതൊരു ബന്ധവുമില്ലാത്ത അന്യ മതവിരോധ ആശയങ്ങൾ സന്നിവേശിപ്പിക്കുന്ന ചിലരുണ്ട്. ഇതൊന്നും സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ആസൂത്രിതമായി രാകി മിനുക്കുന്ന ആശയായുധങ്ങളുമായി കടന്നു വരുന്നവരാണ്. ഇതിൽ വിശ്വാസികൾ ജാഗ്രത പുലർത്തണം.
Recommended Video
ഈ കുറിപ്പ് വായിക്കുന്നവരിൽ മുസ്ലിം ആരാധനാലയങ്ങളെക്കുറിച്ചും ഇതു തന്നെ പറയുമോ എന്ന് ചോദ്യമുയർത്തുന്നവരുണ്ടാകാം. ഈയടുത്ത കാലത്താണല്ലോ മുസ്ലീം പള്ളികളിൽ വഖഫ് സംരക്ഷണം പറഞ്ഞ് കേരള സർക്കാർ വിരുദ്ധ പ്രസംഗം നടത്താൻ മുസ്ലിം സമുദായിക പാർട്ടി നിർദ്ദേശിച്ചത്. അതിനെയും ശക്തമായി എതിർത്തിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. അന്ന് ആ നിലപാടിനോടൊപ്പം ഇസ്ലാമിക മത വിശ്വാസികൾ തന്നെ അണിനിരന്നു. അതിനെ തുടർന്നാണ് കോഴിക്കോട് കടപ്പുറത്ത് സർക്കാർ വിരുദ്ധ പ്രസംഗം നടത്തി സാമുദായിക പാർട്ടി നേതാക്കൾ ആശ്വാസം കൊണ്ടത്. ഏതാരാധനാലയമായാലും മതഭ്രാന്തിന് ഇടം നൽകാതിരിക്കാൻ വിശ്വാസികൾ തന്നെ മുന്നോട്ട് വരണം.