അറസ്റ്റിന് രണ്ട് ദിവസം മുമ്പും സംഭാഷണം? അനുപും ബിനീഷും സംസാരിച്ചതിന് തെളിവ്?
തിരുവനന്തപുരം/ബെംഗളുരു: ബെംഗളൂരു സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദും ബിനീഷ് കൊടിയേരിയും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്. അനൂപ് ബെംഗളൂരൂവിൽ വെച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലാകുന്നതിന് മുമ്പ് ബിനീഷ് കൊടിയേരിയെ വിളിച്ചിരുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് തെളിയിക്കുന്ന ഫോൺ രേഖ ഉദ്ധരിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷ് കൊടിയേരിയെ വിളിച്ചതായാണ് രേഖകളിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ ബെംഗളുരുവിലെ കല്യാൺനഗറിലെ ഒരു ഹോട്ടലിൽ നിന്നാണ് മലയാളിയായ അനുപ് മുഹമ്മദ് പിടിയിലാകുന്നത്. ആഗസ്റ്റ് 19ന് അഞ്ച് തവണ അനൂപും ബിനീഷും തമ്മിൽ സംസാരിച്ചിരുന്നതായി ബിനീഷ് കൊടിയേരി നേരത്തെ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 21ന് മയക്കുമരുന്നുമായി പിടിയിലാകുമ്പോൾ അനൂപിന്റെ കയ്യിൽ 2,20,00 രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ നാട്ടിലേക്ക് തിരിച്ച് വരാൻ കയ്യിൽ പണമില്ലാത്ത അനൂപിന് താൻ 15,000 രൂപ അയച്ചുനൽകിയെന്ന ബിനീഷിന്റെ വാദം ഇതോടെ പൊളിഞ്ഞിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്ന് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കന്നഡ സിനിമാ താരം രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിച്ചെങ്കിലും നടി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയായിരിക്കും രവിശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. മയക്കുമരുന്ന് കേസിൽ കന്നഡ സീരിയൽ താരം അനിഘ ഉൾപ്പെടെ മൂന്ന് പേർ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായതിന് പിന്നാലെയാണ് അന്വേഷണം പ്രമുഖരിലേക്ക് നീളുന്നത്. സെൻട്രൽ ക്രൈം ബ്രാഞ്ച് ബെംഗളുരു നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 47 പേർ ഇന്ന് പിടിയിലായിട്ടുണ്ട്. ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ചാണ് കർണാടക പോലീസ് നിലവിൽ അന്വേഷണം നടത്തിവരുന്നത്. രണ്ട് മലയാളികൾ കൂടി കേസിൽ അറസ്റ്റിലായതോടെ മലയാള സിനിമാ രംഗത്തേക്കും അന്വേഷണം നീളുമെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications