ഭാരത് ബന്ദ് പുരോഗമിക്കുന്നു; പ്രധാന നഗരങ്ങളിലെ റോഡ് ഉപരോധിക്കാൻ കർഷകർ, കേരളത്തിൽ കടകൾ തുറക്കും
ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ഉൾപ്പെടെയുള്ള വിവിധ കർഷക സംഘടനകൾ ഉൾപ്പെടെ പിന്തുണ പ്രഖ്യാപിച്ച ഭാരത് ബന്ദിന് രാജ്യത്ത് തുടക്കമായി. രാവിലെ ആറ് മണി മുതൽ വൈകീട്ട് 4 വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന്റെ ഭാഗമാകാൻ സമാന ചിന്താഗതിക്കാരായ എല്ലാ കർഷക സംഘടനകളോടും എസ്‌കെഎം അഭ്യർത്ഥിച്ചിരുന്നു.
ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കർഷകരുടെ ഡൽഹി ചലോ മാർച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ തടഞ്ഞതിന് പിന്നാലെയാണ് ഭാരത് ബന്ദ് നടക്കുന്നത്. സമാധാന പൂർണമായ സമരം നടത്തുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തെ ഭാരത് ബന്ദ് കാര്യമായി ബാധിച്ചേക്കില്ല. കടകൾ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ഇതുവരെ ഒരു സംഘടനയും പ്രഖ്യാപിച്ചിട്ടില്ല. കർഷകർ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണ നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.
എന്നാൽ ഭാരത ബന്ദിന്റെ പേരിൽ കേരളത്തിൽ കടകമ്പോളങ്ങൾ അടക്കില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. കടകമ്പോളങ്ങൾ അടച്ചിട്ടുകൊണ്ടുള്ള സമര രീതിയിൽ നിന്നും വ്യാപാരികളെ മോചിപ്പിച്ചെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘടന എന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്. ബന്ദ് ആയതിനാൽ ഇന്ന് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും എന്ന് പരക്കെ പ്രചരണം നടക്കുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നുംസംഘടന വ്യക്തമാക്കി.
ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിരിക്കുന്നത്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിലപാട് കടുപ്പിച്ചിട്ടില്ല. 2020ലും ദില്ലി കർഷകസമരത്തിൽ സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്‌തിരുന്നത്. ഇതിന് ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
അതിനിടെ സമരം നടത്തുന്ന കർഷക സംഘടനകളും, കേന്ദ്ര മന്ത്രിമാരും തമ്മിൽ നടത്തിയ മൂന്നാം ഘട്ട ചർച്ചയിലും തീരുമാനം ആവാതെ പിരിഞ്ഞു. എന്നാൽ ഞായറാഴ്‌ച വീണ്ടും കൂടിക്കാഴ്‌ച നടത്താൻ ഇരുകൂട്ടരും സമ്മതം മൂളിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ടെ, പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരും, കർഷക നേതാക്കളായ ജഗ്‌ജിത് സിംഗ് ദല്ലേവാൾ, സർവാൻ സിംഗ് പന്ദേർ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications