രാജീവ് ചന്ദ്രശേഖറിന്റെ വരവ് കോൺഗ്രസിന് എങ്ങനെ തിരിച്ചടിയാകും; അഖിൽ മാരാരിന്റെ കുറിപ്പ് വൈറൽ
സംസ്ഥാന ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ഇതാദ്യമായാണ് സംഘപരിവാർ പശ്ചാത്തലമില്ലാത്ത ഒരാളെ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം കൊണ്ടുവരുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഇനിയും 'പിടികിട്ടാത്ത' വോട്ടുകൾ രാജീവിലൂടെ നേടിയെടുക്കുകയാണ് ലക്ഷ്യം. ഉയർന്ന ജാതിയിൽപ്പെട്ട കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളാണ് രാജീവിലൂടെ ബി ജെ പി സ്വപ്നം കാണുന്നത്. യുവാക്കളെ ആകർഷിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.
അതിനിടെ ഇപ്പോഴിതാ രാജീവ് ചന്ദ്രശേഖറിന്റെ വരവ് എങ്ങനെയാണ് കോൺഗ്രസിന് തിരിച്ചടിയാകുകയെന്ന് ചൂണ്ടിക്കാട്ടുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് വായിക്കാം

'കോൺഗ്രസ്സിന്റെ ശവകല്ലറയിലേക്ക് ബിജെപി അടിക്കുന്ന അവസാനത്തെ ആണി ആയി രാജീവ് ചന്ദ്രശേഖർ മാറാതിരിക്കട്ടെ. പൊതുവെ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന ഒരു ചൊല്ല് പോലെയാണ് നിലവിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി രാജീവ് ചന്ദ്രശേഖർ വരുന്നത്. ഇനി എന്താണ് ഇത് കൊണ്ടുള്ള അപകടം എന്നും എങ്ങനെ ഇതിനെ നേരിടണമെന്നും പറയാം. രാഷ്ട്രീയം എന്നത് പൂർണമായും ഒരു ബിസിനസ്സ് ആണെന്ന് ആദ്യം തിരിച്ചറിഞതും അത് പ്രാവർത്തികം ആക്കിയതും ബിജെപിയാണ്. പിന്നീടത് മനസ്സിലാക്കിയത് പിണറായി വിജയനിലൂടെ കമ്മ്യൂണിസ്റ് പാർട്ടിയും.. ബിജെപിയുടെ ഈ കോർപറേറ്റ് നീക്കം ആണ് അവരെ തുടർച്ചയായി ജയിപ്പിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ ഏത് രീതിയിൽ തങ്ങൾക്ക് അനുകൂലം ആക്കി മാറ്റണം എന്ന് ബിജെപിക്ക് നന്നായി അറിയാം. വർഗീയത പോലും ഏതൊക്കെ സ്ഥലത്താണ് വർക്ക് ആവുന്നതെന്നും അവർക്കറിയാം.. ബിജെപി വർഗീയ പാർട്ടിയല്ല മറിച്ചു വർഗീയത ജയത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു കോർപറേറ്റ് പാർട്ടി. അവിടെയാണ് കേരളത്തിൽ ബിജെപി മുന്നോട്ട് വെയ്ക്കുന്ന വർഗീയതയ്ക്ക് സ്കോപ്പില്ല എന്നവർ മനസ്സിലാക്കുന്നത്. ഇവിടെ പരസ്പരം തമ്മിലടിച്ചു പാര വെച്ച് നടക്കുന്ന നേതാക്കളെ നിയന്ത്രിക്കാൻ രാജീവ് ചന്ദ്രശേഖർ വരുന്നത്.. രാജീവ് വരുന്നത് ഈ നേതാക്കൾക്ക് യാതൊരു കുഴപ്പവുമില്ല എന്ന് മാത്രമല്ല തനിക്കു കിട്ടാത്തത് മറ്റവനും കിട്ടിയില്ലല്ലോ എന്ന ആശ്വാസത്തൽ കൂടുതൽ സന്തോഷിക്കും.
വളരെ പ്രായോഗിക ബുദ്ധിയോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന രാജീവ് ചന്ദ്രശേഖർ ഇന്നലെകളിൽ ബിജെപി യിൽ നിന്നും അകന്നു പോയ ഉന്നത ഉദ്യോഗസ്ഥ വൃന്ദങ്ങളെ തിരികെ കൊണ്ട് വരും. പുതു തലമുറയെ ആകർഷിക്കാൻ ശേഷി ഉള്ള യുവാക്കളെ സ്ഥാനാർഥി ആയി പരിഗണിക്കും. പൊതുവെ യാതൊരു സ്വാർത്ഥ മനോഭാവവും ഇല്ലാത്ത
ആർ എസ് എസ് പ്രവർത്തകർ ഈ സ്ഥാനാർഥികൾക്ക് വേണ്ടി ആത്മാർത്ഥമായി ജോലി ചെയ്യും.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 20 നിയോജക മണ്ഡലങ്ങളിൽ താമര ചിഹ്നം ഒന്നാമത് വന്നു.. അവിടെ അതുറപ്പിക്കുക ആവും രാജീവ് ചന്ദ്ര ശേഖറിന്റെ ലക്ഷ്യം. പൂർണമായും ഒരു കമ്പനിയുടെ CEO ആയി ഒരാൾ മാറുകയും അയാളുടെ പ്ലാനുകൾ നടപ്പിലാക്കുന്ന വിവിധ ജോലികൾ പാർട്ടി നേതാക്കന്മാർ ഏറ്റെടുക്കയും ചെയ്യുന്നതോടെ ജയിക്കാൻ വേണ്ടി ഏതറ്റം വരെയും ബിജെപിയും ബിജെപി പ്രവർത്തകരും പോകും.ചില മണ്ഡലങ്ങളിൽ ജയസാധ്യത യുഡിഫ് ഉം ബിജെപിയും തമ്മിൽ വന്നാൽ ഇടത് വോട്ടുകൾ ബിജെപിയിലേക്ക് പോയാലും അത്ഭുതപെടാനില്ല.. ഇടതിന്റെ ലക്ഷ്യം അധികാരം തുടരണമെന്നും ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ്സിന്റെ പതനവും ആയതിനാൽ ഇവർ ഒന്നിക്കാനുള്ള സാധ്യത കൂടുതലാണ്.
പൊതുവെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ബിജെപി നേതാക്കളോട് മറ്റുള്ളവർക്ക് തോന്നുന്ന രാഷ്ട്രീയ വിരോധം രാജീവ് ചന്ദ്ര ശേഖറിനോട് തോന്നില്ല.. താഴെ തട്ടിലെ രാഷ്ട്രീയം അറിയില്ല എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുന്നവർ അറിയാൻ അതിനാണ് സംഘടന ഉള്ളത്. നയിക്കുന്നവന് ബുദ്ധിയും, തന്ത്രവും,ഭാഷയും, ആശയവും അത് നടപ്പിലാക്കുനുള്ള ശേഷിയും മതി അല്ലാതെ ഇനിയുള്ള കാലം റോഡിലിറങ്ങി കോമാളി കളിക്കണം എന്നില്ല.
ജനങ്ങളെ ദ്രോഹിച്ചും ബുദ്ധിമുട്ടിച്ചുമല്ല ഇവിടെ രാഷ്ട്രീയ പ്രവർത്തനം ചെയ്യേണ്ടത് മറിച്ചു ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ സമാധാനായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കലാണ് രാഷ്ട്രീയം.
ഇവിടെയാണ് ഏത് താരതമ്യത്തിലും ബിജെപി യുമായി കോൺഗ്രസ് സംപൂജ്യം ആകുന്നത്. ഒന്നാമത് ഞമ്മക്ക് അല്ലെങ്കിൽ ഞമ്മന്റെ ആൾക്കാർക്ക് എന്ന മനോഭാവം.. മാറിയ രാഷ്ട്രീയവും ജനങ്ങളുടെ ചിന്തകളും മനസ്സിലാക്കാൻ കഴിയാതെ പോകുന്നതിൽ ഉള്ള അപചയം പുതു തലമുറയും സ്ത്രീകളും ഒന്നും ഒരിക്കൽ പോലും ഓർക്കാൻ പോലും താല്പര്യമില്ലാത്ത ഗാന്ധിയൻ സിദ്ധാന്തങ്ങളുടെ ആവർത്തനവും ചരിത്ര പ്രസംഗങ്ങളും..
ആരെയും ആകർഷിക്കാൻ കഴിയാത്ത നേതാക്കൾ.. അധികാര മോഹം കൊണ്ട് നിലനിൽപ്പ് മറന്ന് പോയ നേതാക്കൾ.
യാതൊരു പ്രയോജനവും ഇല്ലാതെ ഘടക കക്ഷികൾക്ക് ദാനം നൽകിയ സീറ്റുകൾ..
അതിനേക്കാൾ ഉപരി എതിരാളിയുടെ ആയുധം എന്തെന്ന് മനസിലാകാതെ ഉള്ള പോരാട്ടം..
അതായത് നമ്മൾ എതിരാളിയെ ഒരു കാലത്തു പരസ്പരം അടിച്ചു നേരിട്ടപ്പോൾ കൈ കൊണ്ട് തല്ലി ജയിച്ചു. അപ്പോഴാണ് അവൻ വടി എടുത്തത്.. നമ്മളും വടി എടുത്തു തിരിച്ചടിച്ചു ജയിച്ചു..
അവൻ വടി മാറ്റി വാൾ ആക്കി. നമ്മൾ ഇപ്പോഴും വടി കൊണ്ട് നേരിട്ടു. അവൻ വാള് മാറ്റി തോക്ക് ആക്കി.നമ്മൾ വടി മാറ്റിയില്ല.. കാരണം നമ്മൾക്ക് ആദർശം ഉണ്ട്.. ആരെയും കൊല്ലുന്ന ആയുധം പാടില്ല..അവൻ നമ്മുടെ ഓരോരുത്തരെയും വെട്ടിയും വെടി വെച്ചു കൊന്നു.
യുവാക്കൾ പറഞ്ഞു നമുക്ക് വാൾ വേണം തോക്ക് ഉണ്ടേൽ ഞാൻ രക്ഷിക്കാം. അപ്പോഴും ഉപദേശം വന്നു. വടി നമ്മുടെ ആശയം ആണ്.. അത് മാറ്റരുത്. എതിരാളി AK 47 എടുത്തു.. അപ്പോഴും നമ്മൾ വടി മാറ്റിയില്ല.
അതുകൊണ്ട് ജയിക്കണമെങ്കിൽ ആയുധം വേണം.. ഏത് ആയുധം വേണമെന്ന് എതിരാളിയുടെ ആയുധം മനസ്സിലാക്കി തീരുമാനിക്കണം..അതിന് ആദ്യം ബോധം വേണം.. ഒപ്പം ഉള്ളവരെ കുറിച്ച് കരുതൽ വേണം.. പോരാടാനുള്ള ആത്മ വിശ്വാസം വേണം.. ഞാൻ പറഞ്ഞതൊക്കെ മനസ്സിലാക്കാം തള്ളി കളയാം.. രണ്ടായാലും എനിക്ക് സന്തോഷം. ഇനിയുള്ളത് ഒരു വർഷം മാത്രം.. ഇല്ലെങ്കിൽ ഇനിയുള്ള കാലം ചരിത്രം പറഞ്ഞു ജീവിക്കാം ', അഖിൽ മാരാർ കുറിച്ചു.












Click it and Unblock the Notifications