'എല്ലാം പുരുഷന്റെ നെഞ്ചത്ത്, സ്ത്രീയെ പരിശുദ്ധയാക്കുന്ന കാഴ്‌ചപ്പാടിനോട് യോജിപ്പില്ല'; അഖിൽ മാരാർ
കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദിഖിന്റെ നിലപാടിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സിദ്ദിഖ് സ്വീകരിച്ച നിലപാടിൽ വളരെയധികം സന്തോഷമുണ്ടെന്നും മുൻപൊരിക്കൽ വന്ന ആരോപണം ആയിരുന്നിട്ട് കൂടി വീണ്ടും ചർച്ചയായപ്പോൾ അദ്ദേഹം രാജിവയ്ക്കാൻ തയ്യാറായത് നല്ല കാര്യമാണെന്നും അഖിൽ മാരാർ പറഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക ഭാരവാഹി ഒന്നും അല്ലാതിരുന്നിട്ട് കൂടി രാജിവയ്ക്കാൻ തയ്യാറായത് സ്വാഗതാർഹം ആണെന്നും അഖിൽ ചൂണ്ടിക്കാണിച്ചു.
എന്നാൽ ഇത്തരം ആരോപണങ്ങൾ പലപ്പോഴും പുരുഷന്മാരുടെ നെഞ്ചത്ത് മാത്രമിട്ട് സ്ത്രീകൾ പരിശുദ്ധയാവുന്ന കാഴ്‌ചപ്പാടിനോട് ഒട്ടും യോജിപ്പില്ലെന്നും അഖിൽ മാരാർ പറയുകയുണ്ടായി. സർക്കാർ സംവിധായകൻ രഞ്ജിത്തിന്റെ രാജിയുടെ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്ന് ആരോപിച്ച അഖിൽ മാരാർ അത് ദൗർഭാഗ്യകരം ആണെന്നും വ്യക്തമാക്കി. ന്യൂസ്18 ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

'ആത്യന്തികമായി ഇത് സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കണം, സ്ത്രീ സമൂഹത്തിന് വേണ്ടി വാദിക്കണം എന്നൊക്കെ പറയുമ്പോൾ തന്നെ ഈ സംരക്ഷണവും ഈ നിയമവും ഒക്കെ വലിയ രീതിയിൽ പുരുഷന് എതിരെയും ആക്രമണത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒന്നായി മാറുന്നുണ്ടോ എന്ന സംശയം ഉയർന്ന് വരുന്നുണ്ട്. രണ്ട് പേരും മനുഷ്യരല്ലേ? ആണായാലും പെണ്ണായാലും മനുഷ്യരല്ലേ' അഖിൽ മാരാർ ചോദിച്ചു.
'ഈ ഉയർന്നുവരുന്ന ആരോപണങ്ങൾ എല്ലാം പുരുഷന്റെ നെഞ്ചത്തേക്ക് മാത്രം ഇട്ട് സ്ത്രീ അങ്ങ് പരിശുദ്ധയായി മാറുകയും ചെയ്യുന്ന ഒരു കാഴ്‌ചപ്പാടിനോട് എനിക്ക് ഒരു യോജിപ്പുമില്ല. പുരുഷന്മാർ മാത്രമാണോ ഈ നാട്ടിൽ ആക്രമണം.നടത്തുന്നത്? പുരുഷൻ വന്ന് പരാതിപ്പെടാത്ത കാലത്തോളം അത് അങ്ങനെയാണ്. ശാരീരികമായി മാത്രമല്ലോ ഒരു പുരുഷനെ തകർക്കാൻ കഴിയുന്നത്, മാനസികമായി കൂടി കഴിയുമല്ലോ' അഖിൽ മാരാർ പറഞ്ഞു.
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ തന്നെ പഴയതാണെന്നും ഇപ്പോൾ വരുന്ന ആരോപണങ്ങളും മുൻ കാലങ്ങളിൽ നടന്നതും ഒരു മുത്തശ്ശിക്കഥ പോലെ പറയാൻ കഴിയുന്നതും ആണെന്നും അഖിൽ മാരാർ പറയുന്നു. ഇത്തരത്തിൽ ആരോപണ വിധേയരായ മാധ്യമ പ്രവർത്തകരെ പോലും മാറ്റി നിർത്തിയിട്ടില്ല. സിനിമയായത് കൊണ്ടും അവർ കലാകാരൻമാർ ആയത് കൊണ്ട് ക്ഷമിക്കും എന്ന് കരുതിയുമാണ് ഇതൊക്കെയെന്നും സംവിധായകൻ കൂടിയായ അഖിൽ മാരാർ ചൂണ്ടിക്കാണിച്ചു.
'വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതല്ലലോ കാര്യം, നിയമപരമായി മുന്നോട്ട് പോവട്ടെ അപ്പോൾ നോക്കാം. നമ്മൾ ആകെ കണ്ടിട്ടുള്ളത് ദിലീപിന്റെ പ്രശ്‌നത്തിൽ മാത്രമാണ്. ദിലീപിനെതിരെ ഒരു ആരോപണം വന്നപ്പോൾ നിയമപരമായി മുന്നോട്ട് പോയി. മറ്റ് ആരോപണങ്ങൾ ഒക്കെയും എയറിൽ നിൽക്കുകയാണ്. അത്തരം ആരോപണങ്ങളുടെ പേരിൽ ഒരാൾ എല്ലാം ഉപേക്ഷിച്ച് വീട്ടിലിരിക്കണോ?' എന്നും താരം ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ആവശ്യം എന്തായിരുന്നുവെന്നും അഖിൽ മാരാർ ചോദിച്ചു. നമ്മുടെ നാട്ടിൻ പുറങ്ങളിലെ ആളുകൾ ആയിക്കോട്ടെ, മറ്റുള്ളവർ ആയിക്കോട്ടെ കാലങ്ങളായി സാധാരണ രീതിയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിലുമുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് പുതിയത് ഉള്ളത്? എത്രയോ വർഷങ്ങളായി ആളുകൾ ഊഹാപോഹങ്ങളിലൂടെ സംസാരിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്' താരം പറഞ്ഞു.
മാധ്യമ പ്രവർത്തകരെയും അഖിൽ മാരാർ കുറ്റപ്പെടുത്തി. 'സിനിമാ മേഖലയിലെ പുരുഷന്മാർ എല്ലാം മോശക്കാരാണെങ്കിൽ ഇന്നും എങ്ങനെയാണു മലയാള സിനിമയിൽ സ്ത്രീകൾ പ്രവർത്തിക്കുന്നത്. എത്രയോ മാധ്യമ പ്രവർത്തകർ പീഡനക്കേസിൽ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് ഞാൻ പറയുകയാണ് മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ എല്ലാം സഹിച്ചും കഷ്‌ടപ്പെട്ടും വേറെ പലതും ചെയ്‌തുമാണ് ജോലിയെടുക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ അത് തോന്നും' എന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications