സൗത്ത് ആഫ്രിക്കയിൽ വെച്ച് ക്രൂരപീഡനം; എന്തുകൊണ്ട് പരാതി കൊടുത്തില്ല? ലച്ചുവിന്റെ മറുപടി
താൻ 13ാം വയസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന ബിഗ് ബോസ് താരം ലച്ചുവിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർക്കിടയിൽ വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. 'ഒരാൾ ആയിരുന്നില്ല, തന്നെ നിരവധി പേരായിരുന്നു റേപ്പ് ചെയ്തത്. 6 വർഷത്തോളം ക്രൂര പീഡനത്തിന് ഇരയായി. 18 വയസായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നാട്ടിലേക്ക് വന്നു', എന്നായിരുന്നു താരം പറഞ്ഞത്.
ലച്ചുവിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്കായിരുന്നു അന്ന് വഴിവെച്ചത്. എന്തുകൊണ്ടായിരുന്നു ലച്ചു നിയപരമായി നീങ്ങാതിരുന്നത് എന്നായിരുന്നു ചിലർ ഉയർത്തിയ ചോദ്യം. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി നൽകുകയാണ് ലച്ചു. മലയാളം വൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഒപ്പം ബിഗ് ബോസിൽ നിന്നും ഇറങ്ങേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും അഭിമുഖത്തിൽ ലച്ചു വിശദീകരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്

ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ പരിപൂർണമായി ഭേദമായി. ഒരു മാസത്തിനിടയിൽ മൂന്ന് തവണയാണ് പിരിയഡ്സ് ആയത്.എന്നും പരിപ്പും ചോറും ആയത് കൊണ്ട് അസഡിറ്റി കൂടുകയും ഛർദ്ദി വരികയും ചെയ്തു. ആരോഗ്യ സ്ഥിതി ഇതോടെ കൂടുതൽ മോശമായപ്പോഴാണ് ബിഗ് ബോസ് ടീം വീട്ടിൽ പോകാൻ അറിയിച്ചത്, ലച്ചു പറഞ്ഞു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ വളരെ അധികം വിഷമം തോന്നിയിരുന്നു. എല്ലാവരേയും മിസ് ചെയ്യുന്നതായി തോന്നി. ഷിജു, റിനോഷ് എന്നിവരെയാണ് ഞാൻ കൂടുതൽ മിസ് ചെയ്യുന്നത്. പുറത്ത് വന്നതിന് ശേഷം ദേവു ചേച്ചിയേയും ഹനാനേയുമൊക്കെ കണ്ടിരുന്നു. മനീഷ ചേച്ചിയെ ഉടൻ കാണും. ഹനാനുമായി യാതൊരു ദേഷ്യവുമില്ല. അതൊക്കെ ഷോയിൽ വെച്ച് നടന്നതാണ്. ബിഗ് ബോസിൽ വെച്ച് നടന്ന കാര്യങ്ങൾ അവിടെ അവസാനിപ്പിച്ച് വന്നതാണ്. അങ്ങനെ ആരോടും വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ല.
ആദ്യമായിട്ടായിരുന്നു ഞാൻ ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമിൽ സ്വന്തം ജീവിത കഥ പറയുന്നത്. തങ്ങൾ അനുഭവിച്ച അതിക്രമങ്ങൾ ആളുകൾ പുറത്ത് പറയാൻ മടിച്ച് നിൽക്കുന്നൊരു കാലഘട്ടമാണിത്. അങ്ങനെ മടി വേണ്ട, അത്തരം സംഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയണമെന്ന ധൈര്യമാണ് താൻ ജീവിതം പറഞ്ഞതിലൂടെ നൽകാൻ ശ്രമിച്ചത്.
നെഗറ്റീവ് കമന്റുകൾ ധാരാളം ഉണ്ടായിരുന്നു. പക്ഷേ അതിൽ ഞാൻ ശ്രദ്ധ കൊടുക്കുന്നില്ല. ആളുകളെ തിരുത്താനും പറഞ്ഞ് മനസിലാക്കാനും എനിക്ക് സാധിക്കില്ല. ഞാൻ 7ാം ക്ലാസ് വരെ നാട്ടിൽ പഠിച്ചയാളാണ്. പിന്നീടാണ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്. ഇവിടുത്തെ ആളുകൾ പറഞ്ഞ് പഠിപ്പിക്കുന്നത് ഇത്തരം സംഭവം ഉണ്ടായാൽ പുറത്ത് പറയല്ലേ എന്നാണ്.
ഇത് നമ്മുടെ അഭിമാനത്തെ ബാധിക്കുന്ന പ്രശ്നമാണെന്നൊക്കെയാണ് അവർ കരുതുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ഒരിക്കലും നമ്മുടെ തെറ്റ് കൊണ്ടല്ലെന്ന് മനസിലാക്കണം. പീഡനം ഉണ്ടായപ്പോൾ ഞാൻ എന്റേതായ വഴിയിൽ കുറെ കാര്യങ്ങൾ ചെയ്തിരുന്നു. അത് പറയാൻ ഞാൻ ഇപ്പോൾ താത്പര്യപെടുന്നില്ല. നിയമപരമായി മുന്നോട്ട് പോകാൻ ഇന്ത്യയിലാണെങ്കിലും സൗത്ത് ആഫ്രിക്കയിലാണെങ്കിലും തനിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ഇരകൾക്ക് നീതി ലഭിക്കാൻ ഭരണ സംവിധാനങ്ങൾ ഒപ്പം നിൽക്കണം', ലച്ചു പറഞ്ഞു.
തിങ്കാളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെയായിരുന്നു ലച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയത്. ബിഗ് ബോസിൽ ശക്തമായ മത്സരവുമായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു താരം പുറത്തായത്. ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയൊരു ഫാൻബേസ് താരത്തിന് ഉണ്ടായിരുന്നു.












Click it and Unblock the Notifications