ബിനോയ് കോടിയേരി നല്‍കിയത് 80 ലക്ഷം രൂപ: യുവതിയുടെ പരാതി ഒത്തുതീർപ്പായി, ഡിഎന്‍എ ഫലം ഇനിയില്ല
മുംബൈ: സംസ്ഥാനത്തും ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർപ്പാക്കി. പണം നല്‍കിയാണ് മുംബൈ സ്വദേശിയായ യുവതി നല്‍കിയ കേസ് ഒത്തുതീർപ്പാക്കിയിരിക്കുന്നത്. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നല്‍കിയെന്നാണ് ഒത്തുതീർപ്പ് കരാറില്‍ പറയുന്നത്. ഇതോടെ നിയമനടപടികളില്‍ നിന്നും പിന്തിരിയാന്‍ യുവതി തയ്യാറാവുകയായിരുന്നു.
ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബൈ ഹൈക്കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു. നേരത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് കണ്ടെത്താന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ കോടതി ഉത്തരിവിട്ടിരുന്നു. ഈ പരിശോധന ഫലം പുറത്ത് വരുന്നതിന് മുന്നേയാണ് കേസ് ഒത്തുതീർപ്പിലേക്ക് എത്തുന്നത്.
2019 ല്‍ ബിഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തുന്നത്. ദുബായില്‍ ബാര്‍ ഡാന്‍സറായി ജോലി ചെയ്യവെ ബിനോയ് തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു ആണ്‍കുഞ്ഞുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
''മഞ്ജു വാര്യറും പാർവതിയും അതിജീവിതയും നേരിട്ടത് ഇത് തന്നെ: കമന്റ് ബോക്സെങ്കിലും ഓഫാക്കണം''
പരാതി അറസ്റ്റിലേക്ക് നീങ്ങുമെന്നായപ്പോള്‍ ബിനോയ് മുന്‍കൂര്‍ ജാമ്യം നേടികയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ബിനോയ് കോടിയേരിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ബിനോയ് കോടിയേരിയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് വിധേയനാകണം എന്ന ആവശ്യം മുംബൈ പോലീസ് ഉയർത്തിയതോടെ. ഇതിന് ബിനോയ് സമ്മതം അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയർന്ന പീഡന പരാതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന വാദമായിരുന്നു ബിനോയ് കോടിയേരിക്ക് ഉണ്ടായിരുന്നത്.
യുവതിയുടെ പരാതായില്‍ ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും ആയിരുന്നു മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ബിനോയുടെ വാദം. വിവാഹ വാഗ്ദാനം നല്‍കി പീഡനം എന്നാണ് പരാതിയെങ്കിലും ബിനോയ് തന്റെ ഭര്‍ത്താവാണെന്നും കുട്ടിയുടെ പിതാവാണെന്ന് യുവതിയും വാദിച്ചു.
ബിനോയ് തന്നെ വിവാഹം കഴിച്ചിരുന്നു എന്നതിന്റെ തെളിവും യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു നോട്ടറി രേഖയും യുവതി ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവാഹം നടന്നു എന്ന് പറയുന്ന ദിവസം ബിനോയ് വിദേശത്തായിരുന്നു എന്നായിരുന്നു പാസ്‌പോര്‍ട്ട് രേഖകളിലുണ്ടായിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് കോടിയേരിക്ക് കുറച്ച് കാലത്തേക്ക് ഒളിവില്‍ പോവേണ്ടിയും വന്നിരുന്നു. പിന്നീട് മുന്‍കൂർ ജാമ്യം ലഭിച്ചതിന് ശേഷമാണ് പുറത്തിറങ്ങിയത്.
അതേസമയം, തങ്ങള്‍ ഒത്തുതീർപ്പിലെത്തിയതായി കാണിച്ച് ഇരുവിഭാഗവും നേരത്തെ കോടതിയില്‍ എത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ ബോംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തയ്യാറായിരുന്നില്ല. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നു വരികയാണ് എന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു യുവതിയും ബിനോയ് കോടിയേരിയും ഒപ്പിട്ട കരാറില്‍ പറഞ്ഞിരുന്നത്. കരാറില്‍ പിതൃത്വത്തെക്കുറിച്ച് പറയുന്നില്ല